കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും എക്സാലോജിക് കമ്പനി ഡയറക്ടറുമായ വീണാ വിജയനെതിരായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണു വേണ്ടതെന്നു നിലപാട് വ്യക്തമാക്കി ഹൈക്കോടതി. ‘സിഎംആർഎലിൽ നടന്നതെന്തെന്ന് അറിയില്ലെന്നതു നോമിനി പറയുന്നത് ലോജിക്കൽ അല്ല. കെഎസ്ഐഡിസി പൊതുപണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമല്ലേ? എസ്എഫ്ഐഒ അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണു കെഎസ്ഐഡിസി ചെയ്യേണ്ടിയിരുന്നത്. സത്യം കണ്ടെത്താനാണു ശ്രമം.’– ഹൈക്കോടതി പറഞ്ഞു.
സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടിൽ അറിവില്ലെന്നും വിവാദമുണ്ടായപ്പോൾ തന്നെ സിഎംആർഎലിനോട് ഓഹരിപങ്കാളിയെന്ന നിലയിൽ വിശദീകരണം ചോദിച്ചിരുന്നെ ന്നുമായിരുന്നു കെഎസ്ഐഡിസി രക്ഷക്കായി പറയുന്നത്. അന്വേഷണം സ്റ്റേ ചെയ്യാനാവില്ലെന്നു ഹർജിയിൽ കേസ് ആദ്യം പരിഗണിച്ചപ്പോൾ തന്നെ കോടതി അറിയിച്ചിരുന്നു. എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ കെഎസ്ഐഡിസി സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമർശം.
കെഎസ്ഐഡിസിയുടെ ഹർജിയിൽ കക്ഷിചേരാൻ ഷോൺ ജോർജ് നൽകിയ അപേക്ഷയും അനുവദിക്കരുതെന്നും കെഎസ്ഐഡിസി ആവശ്യപ്പെട്ടിട്ടുണ്ട്. എതിർ സത്യവാങ്മൂലവും ഹൈക്കോടതി പരിശോധിക്കും. തങ്ങൾക്കു ബന്ധമില്ലെന്നതിനാൽ എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്നാണു കെഎസ്ഐഡിസിയുടെ ആവശ്യം. എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന് എക്സാലോജിക് സൊലൂഷൻസ് കർണാടക ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയിരുന്നു. ഹൈക്കോടതി പറഞ്ഞു. 57 കമ്പനികളിൽ നിക്ഷേപമുണ്ടെന്നു കെഎസ്ഐഡിസി ഹൈക്കോടതിയെ അറിയിച്ചു. ഹർജി പരിഗണിക്കുന്നത് അടുത്ത മാസം 12ലേക്ക് മാറ്റി.