കൊച്ചി . ‘കോടതി എനിക്ക് നീതി നിഷേധിച്ചാല്‍ സ്വയം വിധിക്കാന്‍ ഞാന്‍ തയ്യാറാണ്. പൊതുനീതിബോധം ഉണ്ടാക്കാന്‍ അത് സഹായകമെങ്കില്‍ ഞാനത് ചെയ്യും. ഞാന്‍ കഴുവേറാന്‍ തയ്യാറാണ്. ജനുവരി 30ന് രാഷ്ട്രപിതാവിനെ കൊന്ന് തള്ളിയ ദിവസം അല്ലെങ്കിൽ എന്നെ കൂടി കൊല്ലൂ’. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനിരയായ തൃശൂര്‍ മാപ്രാണം സ്വദേശി ജോഷിയുടെ വാക്കുകൾ. കരുവന്നൂരിൽ ഒരു കോടിയോളം രൂപ നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ടു ജീവിതം വഴി മുട്ടി ദയാവധം അനുവദിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിക്ക് കത്തെഴുതിയ ജോഷി പറയുന്നു.
‘കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകരെ സഹകരണ വകുപ്പ് മന്ത്രി കണ്ടതായി പറയുന്നതൊക്കെ വെറുതെയാണ്. ഒരു സ്റ്റുഡിയോയില്‍ കയറിയിരുന്ന് പ്രശ്നം തീര്‍ത്തെന്ന് പറയുന്ന വാസവന്റെത് പോഴത്തം ആണ്. അത് എന്നോട് വേണ്ട. വെള്ള ഷര്‍ട്ടും ഇട്ട് കക്ഷത്ത് മച്ചിങ്ങ വെച്ച് വേണ്ടാതീനം വിളിച്ചു പറയുകയല്ല വേണ്ടത്’ – ജോഷി പറഞ്ഞു.
‘കോടതി എനിക്ക് നീതി നിഷേധിച്ചാൽ ഞാൻ കഴുവേറാൻ തയ്യാറാണെന്നാണ് ജോഷി പറയുന്നത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഒരു കോക്കസുണ്ട്. എനിക്ക് ഇപ്പോള്‍ വിശ്വാസമില്ല. ഒരു കോക്കസിലും ഇല്ലാത്തവരുടേയും പണം മാത്രമാണ് അവിടെയുള്ളത്. പാര്‍ട്ടി ബന്ധത്തിന്റെ പിന്‍ബലത്തില്‍ പണം ഒരുമിച്ച് പിന്‍വലിച്ചവരാണ് ബാങ്കിനെ തകര്‍ത്തത്. എനിക്ക് വെറുത്തു. സിസ്റ്റം അപ്പാടെ അഴുക്കാണ്. ആ സിസ്റ്റത്തിനോടുള്ള പ്രതിഷേധമാണ് പറയുന്നത്. എന്നെ ഭയപ്പെടുത്താനാവില്ല. ഇവിടെ ജീവിക്കാന്‍ കഴിയില്ല.’
‘ഇതില്‍ ഒരു കോക്കസ് ഉണ്ട്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്നത് 95 ശതമാനം മാര്‍ക്സിസ്റ്റുകളും അഞ്ച് ശതമാനം കവര്‍ച്ചക്കാരുമാണ്. നിര്‍ഭാഗ്യവശാല്‍ അവരുടെ കൈയിലാണ് അധികാരം. ഒരു മാര്‍ക്സിസ്റ്റുകാരനെ സംബന്ധിച്ചും അവന്റെ നിഘണ്ടുവില്‍ ഭയം എന്നൊന്നില്ല. പരമ സാത്വികനാണ്. പരമ സംശുക്തനാണ്. 150 കോടി രൂപയിലധികം വഴിവിട്ട വായ്പകള്‍ക്ക് ശുപാര്‍ശ ചെയ്ത അന്നത്തെ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി. പിന്നീട് സഹകരണ മന്ത്രിയായിരുന്ന ആള്. സഖാവെന്നാണ് എല്ലാവരും വിളിക്കുന്നത്. ഞാന്‍ പക്ഷേ അങ്ങനെ വിളിക്കില്ല. പിന്നെ സ്ഥാനങ്ങളിലിരുന്നു അധികാര ദുര്‍വിനിയോഗം വളരെ മോശമായിട്ട് ചെയ്തത് എ സി മൊയ്തീനാണ്. ഇഡിയുടേയും മറ്റ് അന്വേഷണ ഏജന്‍സികളുടേയും റിപ്പോര്‍ട്ട് പ്രകാരം മൊയ്തീന് ഈ കേസിൽ ഉള്‍പ്പെട്ടിട്ടുണ്ട്.’
’24 മത്തെ വയസിൽ കാട്ടൂര്‍ നിന്ന് മാപ്രാണത്തേക്ക് ഭൂമി വിറ്റാണ് എത്തുന്നത്. പുതിയ സ്ഥലത്ത് എത്തിയപ്പോള്‍ നമ്മുടെ ആളുകള്‍ എന്ന തോന്നലുണ്ടായി. സഹകരണ ബാങ്കിലെ ജീവനക്കാര്‍ മുഴുവന്‍ സഖാക്കന്മാരാണ്. അതാണ് വിശ്വാസം ഉണ്ടാകാന്‍ കാരണം. രണ്ട് തവണ ആക്സിഡന്റുണ്ടായി. ദാരിദ്ര്യം എന്റെ മുകളില്‍ കുടിലുകെട്ടി. ആ സമയത്ത് ഞാന്‍ നിര്‍ബന്ധിച്ചിട്ടാണ് പണം നിക്ഷേപിച്ചത്. കുറച്ചു പുഴുക്കുത്തുകള്‍ കൂടിയാണ് കൊള്ള നടത്തിയത്. ഭാര്യയുടെ സ്വര്‍ണം വിറ്റ തുകയും നിക്ഷേപിച്ചു. എന്റെ സഹോദരിയും അഞ്ച് ലക്ഷം നിക്ഷേപിച്ചു. ഞാന്‍ പറഞ്ഞിട്ടാണ് അവളും അതിന് തയ്യാറായത്. കൂടാതെ കുറിയില്‍ നിന്ന് പിന്‍വലിച്ച തുക അഞ്ച് ലക്ഷം രൂപയും അതിനൊപ്പം നിക്ഷേപിച്ചു. ട്യൂമറായതിന് ശേഷം 12 ലക്ഷം രൂപ ബാങ്ക് തിരികെ തന്നു.’
‘എന്നെ കാണാനായിട്ട് ഒരു പാര്‍ട്ടി നേതാവും വന്നിട്ടില്ല. ആകെ വന്നത് ഒരു കള്ളനാണ്. എംഎല്‍എ ഹോസ്റ്റലിലെ പീഡനക്കേസിലെ പ്രതിയാണ് അയാള്‍. ഒന്നര വര്‍ഷം ഹൈക്കോടതിയില്‍ കേസ് നടത്തി. ഈ ഭരണം കഴിയട്ടെ അതുകഴിയുന്നവരെ മിണ്ടാതിരുന്നോണം എന്ന തീട്ടൂരം എങ്ങനെ പറ്റും. പാര്‍ട്ടിയില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. എല്ലാ നേതാക്കന്മാര്ക്കും അറിയാം. കാശ് ഇപ്പോഴും കിട്ടില്ല എന്നാണ് പറയുന്നത്. കസേര സ്വപ്നം കണ്ടാണ് അവര്‍ ജീവിക്കുന്നത്. എനിക്ക് വലിയ സ്വപ്നങ്ങള്‍ ഒന്നും ഇല്ല. ഞാനെന്റെ അമ്മയെ മാത്രമാണ് സ്വപ്നം കാണാറ്’.
എനിക്ക് അര്‍ഹമായത് നീതി പീഠം തന്നേ പറ്റൂ. അതെന്റെ അവകാശമാണ്. കരുവന്നൂരില്‍ ബാങ്കില്‍ നിക്ഷേപിച്ച ഫിലോമിന ചേച്ചി മരിച്ചപ്പോള്‍ സ്ഥലം എംഎല്‍എയും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു 22 ലക്ഷം രൂപ കൊടുത്തു. ആ കൊടുത്ത പണം അതിന് മുമ്പ് കൊടുക്കാമായിരുന്നില്ലേ? ജോഷി ചോദിക്കുന്നു.