ന്യൂഡൽഹി. മാസപ്പടി കേസിൽ സിഎംആര്‍എല്‍ കമ്പനിക്കെതിരായ എസ്എഫ്ഐഒ, ഇഡി അന്വേഷണങ്ങള്‍ റദ്ദാക്കണമെന്ന ഹര്‍ജിയിൽ ഡൽഹി ഹൈക്കോടതി വിശദമായ വാദം കേൾക്കും. കോർപറേ റ്റ്കാര്യ മന്ത്രാലയത്തിന്‍റെ അന്വേഷണവും (എസ്എഫ്ഐഒ) ഇ ഡി അന്വേഷണവും റദ്ദാക്കി കോടതി ഉത്തരവിടണമെന്നാണ് സിഎംആര്‍എൽ ഹർജിയിൽ ആവശ്യപ്പെടുന്നത്.
ഹര്‍ജിയില്‍ ആദായനികുതി വകുപ്പിനടക്കം മറുപടി സമർപ്പിക്കാൻ പത്തു ദിവസം കൂടി കോടതി സമയം നൽകി. രഹസ്യരേഖകൾ ആണ് കേസിലുള്ളതെന്നും മറുപടി നല്‍കാൻ സമയം വേണമെന്നും ആദായ നികുതി വകുപ്പ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, ഈ രഹസ്യരേഖകള്‍ എങ്ങനെയാണ് ഷോൺ ജോർജിന് കിട്ടുന്നത് എന്ന് സിഎംആർഎല്ലിന്‍റെ അഭിഭാഷകൻ കോടതിയിൽ ചോദിക്കുക യുണ്ടായി. തുടർന്ന് ഹര്‍ജിയില്‍ വിശദമായി വാദം കേള്‍ക്കാൻ മുപ്പതിലേക്ക് മാറ്റി.
മാസപ്പടി ഇടപാട് ആദായ നികുതി ഇന്ട്രിം സെറ്റിൽമെന്‍റ് ബോർഡ് തീർപ്പാക്കിയതാണെന്നും ഇനി മറ്റ് അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നുമാണ് സിഎംആർഎല്ലിന്റെ വാദം. ആദായനികുതി വകുപ്പ് പിടിച്ചെടുത്ത രേഖകളോ, മൊഴിയുടെ വിവരങ്ങളോ മറ്റ് അന്വേഷണ ഏജൻസികൾക്ക് കൈമാറരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അങ്ങനെ കൈമാറിയിട്ടുണ്ടെങ്കിൽ അത് ഉപയോഗിക്കാൻ അനുവദിക്കരുത്. കഴിഞ്ഞ മാസമാണ് സിഎംആര്‍എല്‍ ഡൽഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.