ഇടുക്കി . ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനുമായി വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി ബിജെപി നേതാക്കൾ. ബിജെപി മദ്ധ്യമേഖല പ്രസിഡന്റ് എൻ ഹരിയും സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള ദേവിയുമാണ് രാജേന്ദ്രനെ വീട്ടിലെത്തിയിരുന്നത്. ഞായറാഴ്ച ഉച്ചക്ക് ശേഷം ഇരുവരും രാജേന്ദ്രന്റെ വീട്ടിലെത്തുകയായിരുന്നു. രാജേന്ദ്രൻ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമായിരി ക്കെയാണ് സന്ദർശനം എങ്കിലും, ബിജെപി നേതാക്കളുടെ സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്നാണ് രാജേന്ദ്രന്റെ പ്രതികരണം.
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജേന്ദ്രനെ അനുകൂലിക്കുന്ന തോട്ടം തൊഴിലാളികളെ സിപിഎംകാർ മർദ്ദിച്ചെന്നും സിപിഎമ്മിന് വോട്ട് ചെയ്യാൻ നിർബന്ധിച്ചെന്നുമുള്ള ആരോപണങ്ങൾ ഉണ്ടായിരുന്നു. ഇക്കാര്യം അന്വേഷിക്കാനാണ് ബിജെപി നേതാക്കൾ മൂന്നാറിലെത്തിയത്. തുടർന്നായിരുന്നു രാജേന്ദ്രനുമായി വീട്ടിൽ കൂടിക്കാഴ്ച നടന്നിരിക്കുന്നത്.
എസ് രാജേന്ദ്രൻ നേരത്തെ ബിജെപിയിലേക്ക് പോകുമെന്ന വാർത്തകൾ രാജേന്ദ്രൻ നിഷേധിക്കുകയാണ് ചെയ്തിട്ടുള്ളത്. മാദ്ധ്യമങ്ങളിലെ വാർത്തകൾ തന്നെ ബാധിക്കുന്ന വിഷയമല്ല. പാർട്ടി ആരെയും ദ്രോഹിക്കില്ല. പക്ഷേ, പാർട്ടിയെ മറയാക്കി ദ്രോഹിക്കുന്നവരുണ്ട്. കുറച്ചുനാൾ കാത്തിരിക്കും. അതിന് ശേഷം തീരുമാനമെടുക്കും എന്നായിരുന്നു രാജേന്ദ്രൻ അന്ന് അറിയിച്ചിരുന്നത്.
സിപിഎമ്മിൽ നിന്ന് പുറത്താക്കാൻ ചില ഗൂഢശക്തികൾ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ബി ജെ പിയിൽ പോകുന്നതായി വാർത്തകൾ വരുന്നതെന്നും എസ് രാജേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. ചില നേതാക്കൾ തന്നെ പുറത്താക്കാൻ ശ്രമിക്കുന്നുണ്ട്. അവരുടെ സ്ഥാനങ്ങൾ താൻ കാരണം നഷ്ടപ്പെടുമോയെന്നാണ് ആശങ്ക. രണ്ട് മൂന്ന് വർഷമായി ബിജെപി മാത്രമല്ല, പല പാർട്ടികളും തന്നെ ക്ഷണിക്കാറുണ്ട്. ബിജെപിയുടെ സംസ്ഥാന, പ്രാദേശിക നേതാക്കളുമായി ബന്ധപ്പെട്ടിട്ടില്ല.
പ്രകാശ് ജാവദേക്കറെ കണ്ടതിൽ പിന്നെ മറ്റ് നേതാക്കളെ കണ്ടിട്ടില്ല. പാർട്ടിയിൽ സൗകര്യമുണ്ടെങ്കിൽ നിന്നാൽ മതിയെന്നാണെങ്കിൽ പ്രവർത്തിക്കാൻ കഴിയില്ല. വ്യക്തികൾ തമ്മിലുള്ള മത്സരത്തിൽ തോൽക്കാൻ ആരും ആഗ്രഹിക്കുന്നില്ല. പാർട്ടിയോട് എത്ര തവണ വേണമെങ്കിലും ക്ഷമ ചോദിക്കാം, തോറ്റു കൊടുക്കാം. സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടും തിരഞ്ഞെടുപ്പിൽ നിന്ന് മനപ്പൂർവ്വം മാറ്റിനിർത്തി. തിരഞ്ഞെടുപ്പ് കൺവെൻഷനിൽ വേണ്ട പ്രാധാന്യം നൽകിയില്ല എന്നും രാജേന്ദ്രൻ പറഞ്ഞിരുന്നു. കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കറെ ഒരു മാസം മുമ്പ് ഡൽഹിയിൽ പോയി എസ് രാജേന്ദ്രൻ കണ്ടത് ചിത്ര മടക്കം മാധ്യമങ്ങൾ നൽകിയിരുന്നു. പിന്നീട് , സിപിഎമ്മുമായി അകൽച്ചയിലുള്ള രാജേന്ദ്രൻ ബിജെപിയിൽ ചേരുമെന്ന് വാർത്തകളും പ്രചരിച്ചിരുന്നു.