തിരുവനന്തപുരം . തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ മതതീവ്രവാദ സംഘടനകളില്‍പ്പെട്ടവര്‍ക്ക് ജയില്‍ നിയമങ്ങള്‍ ലംഘിച്ചു ഒത്തുകൂടാൻ അനുമതി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ജയിലിൽ ക്ലാസുകൾ നടക്കുന്നുണ്ടെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ചട്ടങ്ങളെല്ലാം ലംഘിച്ച് തീവ്രവാദികള്‍ക്ക് അടക്കം ഒരു സെല്ലില്‍ താമസിക്കാനും അനുമതി നൽകുന്നു. ജയിലിലെ തീവ്രവാദികളുടെ സംഘടിത നീക്കത്തിൽ സാധാരണ തടവുകാര്‍ ഭയപ്പാടിലാണെന്നാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകൾ.
റംസാന്‍ നോമ്പിനോടനുബന്ധിച്ച് ജയില്‍ച്ചട്ടങ്ങള്‍ ലംഘിച്ചു മുസ്ലിം തടവുകാരെ 32 ദിവസം ഒരേ ബ്ലോക്കില്‍ താമസിച്ചു ഒത്തുചേരലിനാണു ജയിൽ അധികൃതർ അവസരമൊരുക്കിയത്. കൊടുംക്രിമിനലുകളായ കെമിന്‍ കൊലക്കേസ് പ്രതികള്‍, എസ്ഡിപിഐക്കാര്‍, എന്‍ഐഎ അന്വേഷണത്തിലുള്ള ആലപ്പുഴ രണ്‍ജീത് ശ്രീനിവാസന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ ഉള്‍പ്പെടെ തീവ്രവാദികളായ 84 പേരെയാണ് ഒരു ബ്ലോക്കില്‍ ഒരുമിച്ചു താമസിക്കാൻ ജയിൽ അധികൃതർ അനുവദിച്ചത്.
നോമ്പിന് ഒത്തുചേര്‍ന്നപ്പോള്‍ തീവ്രവാദികള്‍ തന്നെ അവർക്ക് ക്ലാസെടുത്തിരുന്നതായും ആക്ഷേപം ഉണ്ട്. മറ്റു മതവിശ്വാസികൾക്ക് നാശം വിതക്കാനും രാജ്യത്തെ ഭരണകൂടത്തിനെതിരെ പോരാടാനും ചിലരെ ഇല്ലാതാക്കാനുമുള്ള ആസൂത്രണ ക്ലാസുകളായിരുന്നു ജയിലിൽ നടന്നിരിക്കുന്നതെന്നാണ് ഇത് സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകളിൽ പറഞ്ഞിരിക്കുന്നത്.
തീവ്ര വാദികൾക്കായുള്ള യോഗങ്ങള്‍ക്കു ഫര്‍ണീച്ചര്‍ ഉള്‍പ്പെടെ സൗകര്യങ്ങളെല്ലാം ജയില്‍ അധികൃതര്‍ ഒരുക്കിയിരുന്നു. രാജ്യദ്രോഹ കേസിനു വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ടവര്‍, മയക്കുമരുന്ന്, കൊലപാതകക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍, ശിക്ഷിക്കപ്പെട്ട മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു വന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പിടിക്കപ്പെട്ടവര്‍, ഇവർക്കെല്ലാം ഒത്തു ചേരാനുള്ള അവസരമാണ് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ഉണ്ടായിരിക്കുന്നത്. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ ചെയ്യേണ്ട തീവ്രവാദ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ചര്‍ച്ച ഒത്തുചേരലുകളിൽ നടന്നതായും റിപ്പോർട്ടുകളിൽ ഉണ്ട്. ഇതിനായി ചില ഉദ്യോഗസ്ഥർമാർ പുറത്തുനിന്നു സാമ്പത്തികം ഉള്‍പ്പെടെ വന്‍സഹായങ്ങള്‍ ചെയ്തു കൊടുത്തിട്ടുണ്ട്.
ഒത്തു ചേർന്നവർക്ക് പ്രത്യേക റേഷന്‍, ഓരോരുത്തര്‍ക്കും 1200 രൂപ വീതം കാന്റീന്‍ ചെലവ്, 10,400 രൂപയുടെ പഴങ്ങളും വിശിഷ്ട പാനീയങ്ങൾ എന്നിവ ജയില്‍ ജീവനക്കാരുടെ അസോസിയേഷന്‍ നടത്തുന്ന കാന്റീന്‍ വഴിയാണ് നൽകിയിരിക്കുന്നത്. റംസാന്‍ കഴിഞ്ഞും ക്ലാസിനും ഒത്തുചേരുന്നതിനും അവസരമൊരുക്കുന്നുണ്ട്. ഇവരുടെ വലയില്‍ വീഴാത്ത മുസ്ലിം വിഭാഗത്തിൽ പെട്ടവരെ ജയിലില്‍ മര്‍ദിക്കുന്നതും പതിവായിരിക്കുകയാണ്. ഒരുമിച്ചു കൂടാനും നമസ്‌കരിക്കാനും തയ്യാറാകാത്ത ജയിലിലെ നാലാം ബ്ലോക്കിലെ തടവുകാരെ ഏപ്രില്‍ 12ന് ക്രൂരമായി മര്‍ദിച്ച സംഭവം ഉണ്ടായതോടെയാണ് സംഭവം പുറത്താവുന്നത്. മര്‍ദനമേറ്റവര്‍ രേഖാമൂലം പരാതിപ്പെട്ടെങ്കിലും ജയിൽ അധികൃതര്‍ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
ജയിലില്‍ മത, രാഷ്‌ട്രീയാടിസ്ഥാനത്തില്‍ സംഘടിക്കുകയോ കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ നടപടിയെടുക്കേണ്ട ജയിൽ അധികൃതർ തന്നെയാണ് ഇതിനൊക്കെ സൗകര്യമൊരുക്കി കൊടുക്കുന്നത്. ജയിലിലെ തീവ്രവാദികളുടെ സംഘടിത നീക്കം കാരണം സാധാരണ തടവുകാര്‍ ഭയപ്പാടിൽ കഴിയുകയാണ്. മുന്‍വര്‍ഷങ്ങളിലൊന്നും നോമ്പ് കാലത്ത് ഇത്തരം പ്രത്യേക പരിഗണന ജയിലില്‍ നൽകിയിട്ടില്ല. നിയമ ലംഘനങ്ങള്‍ ജയില്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും നടപടികള്‍ എടുക്കാൻ മടിക്കുകയാണ്.