കുഞ്ഞിന്റെ കൊലപാതകത്തിൽ പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കേരളത്തിലുടനീളം ലഹരിയിൽ മുങ്ങിയ മനുഷ്യ മൃഗങ്ങളെ സൃഷ്ടിക്കുന്ന വ്യവസായിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്ന് കെ സുധാകരൻ പറഞ്ഞു. വാക്കുകൾ ഇങ്ങനെ… മാപ്പുപറഞ്ഞും അപലപിച്ചും കൈ കഴുകാവുന്ന നിസ്സാര സംഭവമല്ല ആലുവയിലെ അഞ്ചു വയസ്സുകാരി പെൺകുഞ്ഞിന്റെ കൊലപാതകം. ഏഴു വർഷങ്ങൾ കൊണ്ട് കേരളത്തെ ക്രിമിനലുകളുടെ വിഹാരരംഗമാക്കി പിണറായി വിജയൻ മാറ്റിയിരിക്കുകയാണ്.
കള്ളനും കൊലപാതകികൾക്കും അഴിമതിക്കാർക്കും മാത്രം പ്രോത്സാഹനം കിട്ടുന്ന അതിക്രൂര ഭരണമാണ് കേരളത്തിൽ അരങ്ങേറുന്നത്. ഒരു പിഞ്ചു പെൺകുട്ടിയെ കാണാതായിട്ടും ഗൗരവകരമായ അന്വേഷണം നടത്താൻ കേരളത്തിന്റെ ആഭ്യന്തരവകുപ്പിന് കഴിഞ്ഞില്ല. കേവലം ഒരു മൈക്കിൽ നിന്നും ശബ്ദം കേട്ടതിന്റെ പേരിൽ നാട് നീളെയുള്ള പോലീസിനെ മുഴുവൻ ഇറക്കി മൈക്കിനെ കസ്റ്റഡിയിലെടുത്ത അൽപനാണ് കേരളത്തിന്റെ ആഭ്യന്തര മന്ത്രി .
കേരള പോലീസിന്റെ ജോലി ഇതൊക്കെയാണെന്ന് ആഭ്യന്തരവകുപ്പ് തന്നെ തീരുമാനിക്കുമ്പോൾ ഈ നാട്ടിലെ ഒരു സാധാരണ കുഞ്ഞിന് നീതി ലഭിക്കില്ല എന്ന് വ്യക്തമാകുകയാണ്. ആ പെൺകുഞ്ഞിന്റെ നിറഞ്ഞ പുഞ്ചിരി വേട്ടയാടാത്ത ഒരൊറ്റ മാതാപിതാക്കളും ഇന്ന് കേരളത്തിൽ ഇല്ല . പക്ഷേ അവളുടെ കൊലപാതകത്തിൽ ഹൃദയം പിടയുന്നവരിൽ പിണറായി വിജയനും അനുചര വൃന്ദവും ഉണ്ടാകില്ല എന്നുറപ്പാണ്. ഈ സംഭവം നടന്നതിന്റെ പേരിൽ ആരും രാഷ്ട്രീയം പറയരുതേ എന്നു പറഞ്ഞുകൊണ്ട് ആഭ്യന്തരവകുപ്പിനെ രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിലായിരിക്കും സിപിഎമ്മും അണികളും .
കേരളത്തിന്റെ പൊതുസമൂഹത്തിൽ മദ്യവും മയക്കുമരുന്നും പടർത്തിയ ഏഴ് വർഷങ്ങളാണ് കടന്നുപോയിരിക്കുന്നത് . മദ്യം പോഷകാഹാരം ആണെന്ന് പറയുന്ന മുഖ്യമന്ത്രിയും എൽഡിഎഫ് കൺവീനറും ഒക്കെ ഈ കുഞ്ഞിന്റെ കൊലപാതകത്തിൽ പരോക്ഷ പങ്കാളികളാണ്. ലഹരിയിൽ മുങ്ങിയ മനുഷ്യമൃഗങ്ങളെ കേരളത്തിൽ ഉടനീളം സൃഷ്ടിക്കുന്ന വ്യവസായമാണ് പിണറായി വിജയൻ ചെയ്തു കൊണ്ടിരിക്കുന്നത്.
സമൂഹത്തിൽ കള്ളും കഞ്ചാവും പടർത്തുകയും അക്രമകാരികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി എന്ന് ഓരോ മലയാളികളും തിരിച്ചറിയണം. അമ്പേ പരാജയമായ ആഭ്യന്തരവകുപ്പിന്റെ കൂടി കെടുകാര്യസ്ഥത കൊണ്ട് പൊലിഞ്ഞുപോയ ആ കുരുന്നു ജീവന് മുന്നിൽ ഞങ്ങൾ ശിരസ്സ് നമിക്കുന്നു.
അതിക്രൂരമായി കൊല്ലപ്പെട്ട ആ പിഞ്ചോമനയ്ക്ക് കെപിസിസിയുടെ കണ്ണീർ പ്രണാമം.