സിപിഎമ്മിൽ ഒറ്റപ്പെട്ട് നിൽക്കുന്ന ഇ പി ജയരാജനെയും, ബിജെപിയിൽ അവഗണന നേരിടുന്ന ശോഭ സുരേന്ദ്രനെയും കോൺഗ്രസിലേക്ക് യുഡിഎഫ് കൺവീനർ എം എം ഹസൻ ക്ഷണിച്ചത് ചർച്ചാവിഷയമായ സാഹചര്യത്തിൽ എം.എം. ഹസന്റെ ക്ഷണത്തെ തള്ളി കെ. മുരളീധരൻ എംപി രംഗത്ത് . എന്തിനാണ് അവരെയും കൂടി കൊണ്ടുവരുന്നത് എന്ന് മുരളീധരൻ ചോദിച്ചു. ഇവിടെ തന്നെ ഒഴിവില്ലല്ലോ. അവരെ വിളിച്ച് എന്തിനാ ബുദ്ധിമുട്ടിക്കുന്നത്? അവർ അവരുടെ കാര്യം നോക്കിക്കോട്ടെ എന്നും മുരളീധരൻ പറഞ്ഞു.
കോൺഗ്രസിന്റെ അടിസ്ഥാന തത്വങ്ങളിൽ വിശ്വാസമർപ്പിച്ചുകൊണ്ട് ഇ.പി. ജയരാജനെ പോലെയൊരാൾ പാർട്ടിയിലേക്ക് കടന്നുവരാൻ തയാറായാൽ ഞങ്ങൾ ആലോചിച്ച് തീരുമാനമെടുക്കുമെന്നായിരുന്നു എം.എം. ഹസന്റെ പ്രസ്താവന. ‘ഇ.പി. ജയരാജനെ പോലെയൊരാൾ മാർക്‌സിസ്റ്റ് പാർട്ടിയുടെ സർവാധിപത്യത്തിനും ജനാധിപത്യവിരുദ്ധവുമായ പ്രവർത്തനങ്ങൾക്കുമെതിരെ നിലപാട് സ്വീകരിച്ച് കോൺഗ്രസിന്റെ അടിസ്ഥാന തത്വങ്ങളിൽ വിശ്വാസമർപ്പിച്ച് കോൺഗ്രസിലേക്ക് കടന്നുവരാൻ തയാറായാൽ ഞങ്ങൾ ആലോചിക്കും, തീരുമാനമെടുക്കും’എന്നും ഹസൻ പറഞ്ഞു.ഏക സിവിൽകോഡിനെതിരെ സിപിഎം കോഴിക്കോട് സംഘടിപ്പിച്ച സെമിനാറിൽനിന്ന് ഇ.പി. ജയരാജൻ വിട്ടുനിന്നത് വിവാദമാകുമ്പോഴാണ് യു.ഡി.എഫ് കൺവീനറുടെ ക്ഷണം. സിപിഎം സെമിനാറിൽ പങ്കെടുക്കാത്ത ഇ.പി. ജയരാജൻ തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തിരുന്നു എന്നതും ശ്രദ്ധേയമാണ് . സിപിഎം കേന്ദ്രകമ്മിറ്റിയംഗമായ ഇ.പി ജയരാജൻ എൽ.ഡി.എഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞേക്കുമെന്നു സൂചിപ്പിച്ചുകൊണ്ടുള്ള റിപോർട്ടുകൾ ഇതിനോടകം പുറത്ത് വന്നിരുന്നു . വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപായി ഇ.പി എൽ.ഡി എഫ് കൺവീനർ സ്ഥാനം രാജിവെയ്ക്കുമെന്ന തരത്തിലാണ് റിപോർട്ടുകൾ വന്നത്.
കുറച്ചു കാലമായി സിപിഎമ്മിൽ ഇടഞ്ഞു നിൽക്കുകയാണ് ഇ പി ജയരാജൻ എന്നത് പരസ്യമായ രഹസ്യമാണ് . ഈ സാഹചര്യത്തിലാണ് ഇ പി ജയരാജന് എം എം ഹാസന്റെ വക കോൺഗ്രസിലേക്ക് ക്ഷണം .
ബിജെപിയുടെ വർഗീയ ഫാസിസത്തിലും അടിസ്ഥാന നയങ്ങളിലും വിയോജിപ്പ് പ്രകടിപ്പിച്ച് രാഷ്ട്രീയ ശുദ്ധവായു ശ്വസിക്കാൻ തയാറായാൽ ശോഭാ സുരേന്ദ്രനെയും ഉൾക്കൊള്ളുന്നത് ഞങ്ങൾ ആലോചിക്കും എന്നും ഹസൻ പറഞ്ഞിരുന്നു.
സി പി എം സെമിനാറിൽ ഇ.പി. ജയരാജൻ പങ്കെടുക്കാത്തതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പരസ്യപ്രതികരണം നടത്തിയിരുന്നു. എൽഡിഎഫ് കൺവീനറെ പ്രത്യേകിച്ച് ക്ഷണിക്കേണ്ടതില്ലെന്നും പാർട്ടി തീരുമാനം എല്ലാവർക്കും ബാധകമാണെന്നും പരസ്യമായി പ്രതികരിച്ചത് വരും നാളുകളിലും വിഭാഗീയത ശക്തമാകുമെന്ന് തന്നെയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതിന് പിന്നാലെ ഇ.പി. ജയരാജൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. എന്നാൽ മൂന്നു മാസം മുമ്പേ ഡിവൈഎഫ്ഐ പ്രവർത്തകർ ക്ഷണിച്ചതുകൊണ്ടാണ് ശനിയാഴ്ച തിരുവനന്തപുരത്തെ പരിപാടിയിൽ പങ്കെടുക്കാൻ പോയതെന്നും താൻ പങ്കെടുക്കേണ്ട പരിപാടിയായിരുന്നില്ല കോഴിക്കോട്ടെ സെമിനാറെന്നുമാണ് ഇ.പി. ജയരാജൻ വിശദീകരിച്ചത്.സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരിയുടെ മരണത്തിന് ശേഷം പിണറായി മന്ത്രിസഭയയിലെ രണ്ടാമനായിരുന്ന ഇ.പി. ജയരാജൻ പാർട്ടി സെക്രട്ടറിയാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ എല്ലാവരുടെയും കണക്കുകൂട്ടലുകളെ തെറ്റിച്ച് എം വി ഗോവിന്ദൻ സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായതോടെ പാർട്ടിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നിന്ന് ഇ.പി. ബോധപൂർവ്വംമാറി നിൽക്കാൻ തുടങ്ങി.എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ കാസർക്കോട്ടു നിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ ജനകീയ പ്രതിരോധയാത്രയുടെ കാസർകോട്ടു നടന്ന ഉദ്ഘാടനപരിപാടിയിൽ നിന്നും മാറി നിന്നതോടെയാണ് ഇപി പ്രത്യക്ഷമായി പാർട്ടിനേതൃത്വത്തെ വെല്ലുവിളിച്ച തുടങ്ങിയത്. പിന്നീട് നേതൃത്വം അനുനയിപ്പിച്ചതോടെ ഇപി വീണ്ടും പാർട്ടി വേദികളിൽ സജീവമായെങ്കിലും കഴിഞ്ഞ ദിവസത്തെ സംസ്ഥാന സെക്രട്ടേറിയറ്റിലും സെമിനാറിലും മാറി നിന്നതോടെ പരസ്പരമുള്ള പോരിന് അയവു വന്നിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.ഏതാനും മാസങ്ങളായി വിവിധ വിഷയങ്ങളിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനും തമ്മിൽ നിലനിൽക്കുന്ന രൂക്ഷമായ പോര് ജയരാജൻ സെമിനാറിൽ നിന്ന് വിട്ടു നിന്നതോടെ മറനീക്കി പുറത്ത് വന്നിരിക്കുകയാണെന്നാണ് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്.