അനിൽ ആന്റണിയുടെ വാക്കുകളെ ശരിവെച്ചു കൊണ്ട് വീണ്ടും ഇന്ത്യയ്‌ക്കെതിരെ ബി ബി സി യുടെ നീക്കം
അനിൽ ആന്റണിയുടെ വാക്കുകളെ സാധൂകരിക്കും വിധം ഉള്ള വാര്‍ത്ത അവതരണവുമാണ് ബിബിസി തിങ്കളാഴ്ച വൈകിട്ട് ലോകത്തിനു മുന്നിലേക്ക് എത്തിയത്. ബ്രക്സിറ്റ് മൂന്നു വര്‍ഷമെത്തിയ സാഹചര്യത്തില്‍ വിശകലന റിപ്പോര്‍ട്ട് നല്‍കുമ്ബോള്‍ ലോക രാജ്യങ്ങളുമായുള്ള കച്ചവടം പരാമര്‍ശിക്കുന്ന ഘട്ടത്തിലാണ് ഇന്ത്യയെ തലയില്ലാത്ത നിലയില്‍ ബിബിസി ഒരിക്കല്‍ കൂടി പ്രദര്‍ശിപ്പിച്ചത്.
ഇന്ത്യയെ എന്നും കുശാഗ്ര ബുദ്ധിയോടെ കാണുന്ന ബിബിസിയെ കുറിച്ചാണ് അനില്‍ തുറന്നു പറഞ്ഞത്. അത് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസിന് ഇഷ്ടമായില്ല. പാര്‍ട്ടിക്കാര്‍ സോഷ്യല്‍ മീഡിയയില്‍ അനിലിനെതിരെ കലാപമായെത്തി. താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു എന്ന് പറഞ്ഞ് അനില്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജി വച്ചു. തുടര്‍ന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയ അനില്‍ തന്റെ നിലപാടില്‍ ഉറച്ചു നിന്നു. ഇപ്പോള്‍ തിങ്കളാഴ്ചത്തെ ബിബിസി വാര്‍ത്ത ചൂണ്ടിക്കാട്ടി അനിലിന് തല ഉയര്‍ത്തി തന്റെ വിമര്‍ശകരോടും സ്വന്തം പാര്‍ട്ടിയോടും ചോദിക്കാം, ഇപ്പോള്‍ ഞാന്‍ പറഞ്ഞത് എന്തായി?
ഗുജറാത്ത് കലാപത്തിന്റെ കാരണം തേടിപ്പോയ ബിബിസി കണ്ടെത്തിയ ഉള്ളടക്കം ഡോക്യൂമെന്ററി രൂപത്തില്‍ എത്തിയതിന്റെ പേരില്‍ രൂപം കൊണ്ട കാറും കോളും ഇപ്പോഴും ഇന്ത്യയില്‍ ശമിച്ചിട്ടില്ല. ബ്രിട്ടീഷ് പാര്‍ലിമെന്റില്‍ പ്രധാനമന്ത്രി ഋഷി സുനകിന് വിശദീകരണം നല്‍കേണ്ടി വന്നു, ബ്രിട്ടീഷ് സര്‍ക്കാരിന്റെ പിന്തുണ മോദിക്കെന്ന് പറയേണ്ടി വന്നു. ബിബിസിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഇന്ത്യന്‍ തെരുവുകള്‍ സംഘര്‍ഷ ഭരിതമായി. യൂണിവേഴ്‌സിറ്റികളില്‍ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭ കൊടുങ്കാറ്റ് സൃഷ്ടിച്ചു. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ഡോക്യൂമെന്ററി പ്രദര്‍ശനം തടയാന്‍ വൈദ്യുതി നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. സര്‍ക്കാര്‍ ഡോക്യൂമെന്ററിക്കു വിലക്ക് ഏര്‍പ്പെടുത്തി. എന്നിട്ടും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സ്വന്തം ചെലവില്‍ പലയിടത്തായി, പ്രാദേശിക ഭാഷയില്‍ ഈ ഡോക്യൂമെന്ററി സംപ്രേഷണം തുടരുകയാണ്.
ഈ ഘട്ടത്തിലാണ് ബിബിസി എന്നും സങ്കുചിത താല്‍പര്യമാണ് ലോകമെങ്ങും വളര്‍ത്തുന്നത് എന്ന് അനില്‍ ആന്റണി വാദിച്ചത്. ഇതിനായി ഇറാക്ക് യുദ്ധം യാഥാര്‍ഥ്യമാക്കാന്‍ ബിബിസി ചെയ്ത കാര്യങ്ങളും അനില്‍ തുറന്ന ചര്‍ച്ചയ്ക്കായി എടുത്തിട്ടു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാതെ പോയി .
എന്നാല്‍ കാലം കയ്യോടെ എന്തിനും മറുപടി നല്‍കുന്ന ശീലം ബിബിസിയുടെ കാര്യത്തിലും ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നു. മുന്‍പ് പലവട്ടം ആവര്‍ത്തിച്ച തെറ്റാണ് അവര്‍ മിനിഞ്ഞാന്ന് വീണ്ടും ലോകത്തിനു മുന്നില്‍ തുറന്നിട്ടത്. തിങ്കളാഴ്ച സീനിയര്‍ ഇക്കണോമിക് കറസ്‌പോണ്ടന്റ് ദര്‍ശിനി ഡേവിഡ് തയ്യാറാക്കിയ ബ്രക്സിറ്റ് റിപ്പോര്‍ട്ടിലാണ് ബിബിസി പിഴവ് ആവര്‍ത്തിച്ചത്. വെറും നാലു മിനിട്ടുള്ള ബ്രക്സിറ്റ് റിപ്പോര്‍ട്ടില്‍ ഏതാനും സെക്കന്റ് മാത്രമാണ് ഇന്ത്യയുടെ കാര്യത്തിനായി മാറ്റിവച്ചത്.
ഇന്നലെ ഔദ്യോഗികമായി ബ്രക്സിറ്റ് മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ വേളയിലാണ് ഇതുവഴി സമ്ബദ് രംഗത്ത് എന്ത് മാറ്റമാണ് ഉണ്ടായതെന്ന് ചിന്തിക്കാന്‍ ബിബിസി തയ്യാറായതും ഇന്ത്യയെ കുത്താന്‍ വിമര്‍ശം വിളിച്ചു വരുത്തുന്ന ഭൂപടം വാര്‍ത്തയില്‍ ഉപയോഗിച്ചതും. റിപ്പോര്‍ട്ടില്‍ ചൈനയെ പരാമര്‍ശിക്കുന്ന ഭാഗം എത്തിയപ്പോഴും ഇന്ത്യയ്ക്ക് തലയില്ലാതെ നില്‍ക്കുന്നതാണ് നല്ലതെന്നു ബിബിസിക്ക് തോന്നി എന്ന് വ്യക്തമാക്കുകയാണ് പ്രത്യേക നിറം നല്‍കി സംപ്രേഷണം ചെയ്ത രംഗം.
മുന്‍പ് കാശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യുമ്ബോഴും ഏറ്റവും ഒടുവില്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചര്‍ച്ചയിലും ലോക കാര്യം ചര്‍ച്ചയ്ക്ക് വരുമ്ബോള്‍ ഇന്ത്യയെ തലവെട്ടി കാണിക്കുന്ന പതിവ് തന്നെയാണ് ഇത്തവണയും ബിബിസി ആവര്‍ത്തിച്ചത്. ഓരോ തവണ തെറ്റായ ഭൂപടം കാണിക്കുമ്ബോഴും ജനരോഷം ഉയരുകയും ദിവസങ്ങള്‍ കഴിഞ്ഞു ഭൂപടത്തില്‍ മാറ്റം വരുത്തുകയുമാണ് ബിബിസിയുടെ രീതി. ഇതോടെ തികച്ചും നിര്‍ദോഷമായ തെറ്റല്ല ബിബിസി ചെയ്യുന്നത് എന്ന ആരോപണം ശക്തമാകുകയാണ്.
മനഃപൂര്‍വം കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ല എന്ന വാദത്തിനു വേര് പിടിക്കാന്‍ കിട്ടുന്ന സന്ദര്‍ഭം വേണ്ട വിധം പ്രയോജനപ്പെടുത്തുകയാണ് ബിബിസിയുടെ പണി എന്നാണ് തെറ്റായ ഭൂപടം ഫയലില്‍ സൂക്ഷിച്ചു ഇന്ത്യയെ പരാമര്‍ശിക്കുമ്ബോള്‍ ലോകത്തിനു കാണിച്ചു നല്‍കുന്ന പണിയിലൂടെ ബിബിസി അവര്‍ത്തിക്കുന്നത് എന്നും വിമര്‍ശകര്‍ ഒരിക്കല്‍ കൂടി ആരോപണം ഉയര്‍ത്തുന്നു. ഒരേ തെറ്റ് ആവര്‍ത്തിച്ച് സംഭവിക്കുന്ന ബിബിസിക്ക് എങ്ങനെയാണ് ഇക്കാര്യത്തില്‍ ന്യായീകരണം നല്‍കാനാകുക എന്നും ചാനല്‍ നിഷ്പക്ഷം അല്ല വാദിക്കുന്നവരുടെ ശക്തമായ പോയിന്റാണ്. അവര്‍ പറയുന്നതില്‍ കാര്യമുണ്ട് എന്ന് പൊതു സമൂഹത്തെക്കൊണ്ടും തോന്നിപ്പിക്കുകയാണ് ഇപ്പോള്‍ ബിബിസി.
അതിനിടെ ബിബിസി മുന്‍പ് പലവട്ടം ചെയ്ത വാര്‍ത്തകളുടെ സ്‌ക്രീന്‍ ഷോട്ടാണ് ഇപ്പോള്‍ ട്വിറ്റര്‍ പോരിന് സൈബര്‍ ഉപയോക്താക്കള്‍ പ്രയോജനപ്പെടുത്തുന്നത്. ഇതേച്ചൊല്ലി ഇരു വിഭാഗമായി തിരിഞ്ഞു ഇന്ത്യക്കാര്‍ ട്വിറ്ററില്‍ പോര്‍വിളി നടത്തുന്നുമുണ്ട്. ബിബിസി വീണ്ടും പ്രകോപനപരമായി ഇന്ത്യയെ ചിത്രീകരിച്ച വാര്‍ത്ത സംപ്രേഷണം ചെയ്‌തെന്ന വിവരം ഇനിയും സൈബര്‍ ലോകത്തു കാര്യമായി എത്തിയിട്ടില്ല. അതുകൊണ്ടാകാം മുന്‍പ് ചെയ്ത വാര്‍ത്തകള്‍ എടുത്തു സൈബര്‍ ലോകം ബിബിസിയെ ആക്രമിക്കാന്‍ തയ്യാറാകുന്നതും. പുതിയ സംഭവം പുറം ലോകം തിരിച്ചറിയുന്നതോടെ ഈ പോര്‍വിളിയും കൂടുതല്‍ ശക്തമാകും എന്നുറപ്പ്.