കിളികൊല്ലൂരിൽ പൊലീസ് സൈനികനെയും സഹോദരനെയും കള്ളക്കേസില്‍ കുടുക്കി മര്‍ദ്ദിച്ച സംഭവത്തിന്റെ അന്വേഷണം സി.ബി.ഐക്ക് വിടാൻ കേന്ദ്രം . ഇത് സംബന്ധിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. സൈനികനെ സ്റ്റേഷനിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച പോലീസിനെ അടപടലം പെടുത്തിക്കൊണ്ടാണ് കേന്ദ്രത്തിന്റെ ഈ നീക്കം
പൊലീസിനെതിരായ പരാതി പൊലീസ് തന്നെ അന്വേഷിക്കുന്നത് ശരിയല്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. അതുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് സൂചന. സംഭവം വിവാദമായതിന് പിന്നാലെ മിലിട്ടറി ഇന്റലിജന്‍സ് ഇവിടെയെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
എ.ഡി.എം.എ കേസിലെ പ്രതിയെ ജാമ്യത്തിലെടുക്കാന്‍ വന്ന സൈനികനും സഹോദരനും കിളികൊല്ലൂര്‍ സ്റ്റേഷനിലെ എ.എസ്.ഐയെ കസേരയില്‍ നിന്ന് വലിച്ച് നിലത്തിട്ട് സ്റ്റൂള്‍ കൊണ്ട് തലയ്ക്കടിച്ചെന്നായിരുന്നു കിളികൊല്ലൂര്‍ പൊലീസ് ചമച്ച കള്ളക്കേസ്. യഥാര്‍ത്ഥത്തില്‍ സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാര്‍ ഓരോരുത്തരായി സൈനികനെയും സഹോദരനെയും ക്രൂരമായി മര്‍ദ്ദിച്ച് അവശരാക്കുകയായിരുന്നു. പ്രതിരോധത്തിനിടയില്‍ സൈനികന്‍ നല്‍കിയ ഒരു അടിയേറ്റാണ് എ.എസ്.ഐ പ്രകാശ് ചന്ദ്രന്റെ കണ്ണിന് മുകളില്‍ പരിക്കേറ്റത്.
സംഭവത്തിന്റെ ചുരുള്‍ നിവര്‍ന്നതോടെ കിളികൊല്ലൂര്‍ സി.ഐ, എസ്.ഐ എന്നിവരടക്കം നാല് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 25നായിരുന്നു അക്രമ സംഭവങ്ങള്‍.
സംസ്ഥാന പൊലീസ് സംവിധാനത്തെ നാണക്കേടിൻ്റെ പടുകുഴിയിലേക്ക് തള്ളിയിട്ട സംഭവമാണ് കിളികൊല്ലൂരിലെത് .
സൈനികനെയും സഹോദരനേയും സ്റ്റേഷനിൽ വച്ച് ക്രൂരമായി മർദ്ദിക്കുന്നതിൻ്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെ സെെന്യം ഈ പ്രശ്നത്തിൽ ഇടപെടുന്നത് സംബന്ധിച്ച വാർത്തകൾ പുറത്ത് വന്നിരുന്നു . സെെനികനെ സ്റ്റേഷനിൽ വച്ച് മർദ്ദിച്ചതും അറസ്റ്റ് ചെയ്തതുമായ സംഭവം ആര്‍മി ഉദ്യോഗസ്ഥരെ അറിയിക്കുന്നതില്‍ പോലീസിന് വീഴ്ചപറ്റിയെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെ സംഭവത്തില്‍ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും സെെന്യം വിശദീകരണം തേടുകയും ചെയ്തിരുന്നു. ഒരു സൈനികന്‍ അവധിയിലാണെങ്കിലും അയാള്‍ ഡ്യൂട്ടിയിലാണെന്നാണ് സൈന്യം കണക്കാക്കുക. നിലവിൽ പൊലീസുകാർ ഡ്യുട്ടിയിലുള്ള സെെനികനെയാണ് മർദ്ദിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ നിലവിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന വകുപ്പ്തല ശിക്ഷാ നടപടികളിൽ കാര്യങ്ങൾ ഒതുങ്ങില്ലെന്ന സൂചന നേരത്തെ തന്നെ ഉണ്ടായിരുന്നു.
പുറത്തു വച്ച് ഏതെങ്കിലും കേസില്‍ സൈനികന്‍ പ്രതിയായാല്‍ സമീപത്തെ റെജിമെൻ്റിനെ അറിയിക്കുകയെന്നതാണ് നിയമം. കിളികൊല്ലൂർ പ്രശ്നത്തിൽ തിരുവനന്തപുരം പാങ്ങോട് റെജിമെൻ്റിലായിരുന്നു കാര്യങ്ങൾ അറിയിക്കേണ്ടിയിരുന്നത്. ഇത്തരത്തിലൊരു കേസ് സെെന്യത്തിൻ്റെ മുന്നിലെത്തിയാൽ പിന്നെ അതേറ്റെടുക്കുന്നത് മിലിട്ടറി പോലീസായിരിക്കും. അതാണ് സെെന്യത്തിലെ രീതി. ഇക്കാര്യം സൈന്യത്തെ അറിയിക്കുന്നതില്‍ പോലീസിന് വീഴ്ചപറ്റി. കേസില്‍ മര്‍ദനം ഉള്‍പ്പെടെയുണ്ടായ ശേഷമാണ് പാങ്ങോട് ഇക്കാര്യം അറിയിച്ചത്. മാത്രമല്ല, കേസ് പരിഗണിക്കേണ്ടത് ജില്ലാ കോടതിയിലാണ്. ഏത് റാങ്കിലുള്ള ഉദ്യോഗസ്ഥനാണോ പ്രതിയാകുന്നത്, അതിന് മുകളിലെ റാങ്കിലുള്ള ഉദ്യോഗസ്ഥനെ കാര്യങ്ങള്‍ അറിയിക്കുകയെന്നതാണ് നിയമം. കേസില്‍ ഒരു ഭാഗത്ത് പോലീസ് ആയതിനാല്‍ മറ്റേതെങ്കിലും ഏജന്‍സിയെ ഉപയോഗിച്ച് അന്വേഷണം നടത്തുകയെന്ന സാധ്യതയാണ് സൈന്യം പരിഗണിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കേന്ദ്രം ഇടപെട്ട് സിബിഐ ക്ക് കേസ് വിടാനുള്ള തീരുമാനത്തിലേക്ക് എത്തിയത്.
സെെനികനെ സ്റ്റേഷനിൽ വച്ച് ആക്രമിക്കുകയും കേസ് എടുക്കുകയും ചെയ്തു. മാത്രമല്ല കേസെടുത്ത വിവരം സെെന്യത്തെ അറിയിക്കുകയും ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് സെെനികന് മർദ്ദനമേൽക്കുന്നതിൻ്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തു വരുന്നതും. ഇതോടെയാണ് പ്രശ്നത്തിൽ സെെന്യം ഇടപെടാൻ തീരുമാനമെടുത്തതും. പൊലീസുകാർക്ക് വകുപ്പുതല ശിക്ഷാ നടപടിയായ സ്ഥലം മാറ്റത്തിൽ ഒതുക്കി ആശ്വാസം പകരാനുള്ള നീക്കമാണ് സെെന്യത്തിൻ്റെ ഇടപെടലിലുടെ പൊളിഞ്ഞു വീണതും.