ഇ പി ജയരാജനെതിരായ വിവാദങ്ങൾക് തിരശീല വീഴുന്നു. ആരോപണങ്ങൾ പിണറായി വിജയന് ഭീഷണിയാകുമെന്നുറപ്പായതോടെയാണ് പിണറായി നേരിട്ടിറങ്ങിയിരിക്കുന്നത്. ഇ പി ജയരാജനെതിരെ തിരിഞ്ഞ പി ജെ യുമായി പിണറായി ചർച്ച നടത്തിയതോടെ ജനങ്ങളെ പൊട്ടന്മാരാക്കികൊണ്ട് പി ജയരാജനും മറുകണ്ടം ചാടിയെന്നാണ് സൂചന . അതായത് സംസ്ഥാന കമ്മിറ്റിയിൽ ഇ.പി.ക്കെതിരേ തുറന്നടിച്ച പി. ജയരാജൻ ഇതുവരെ ആരോപണം എഴുതി നൽകിയിട്ടില്ല . പി ജയരാജനുമായി പിണറായി ചർച്ച നടത്തിയതോടെ പരാതി എഴുതി നൽകേണ്ടതില്ലെന്ന തീരുമാനത്തിലാണ് പി ജയരാജൻ എന്നാണ് സൂചന .
ആരോപണം അന്വേഷിക്കണമെന്ന് പി. ജയരാജൻ ആവശ്യപ്പെട്ടപ്പോൾ പരാതി രേഖാമൂലം നൽകാനായിരുന്നു സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മറുപടി. അതു ചെയ്യാമെന്ന് പി. ജയരാജൻ സമ്മതിച്ചെങ്കിലും ഇതുവരെ എഴുതിനൽകിയിട്ടില്ല. പ്രശ്‌നം പി.ബി. പരിഗണിച്ചശേഷവും അദ്ദേഹം പരാതി രേഖാമൂലം നൽകിയില്ലെങ്കിൽ ഇപ്പോഴത്തെ തർക്കം പാർട്ടിയിൽ ഒത്തുതീരാനുള്ള വഴിയൊരുങ്ങും. തെറ്റുതിരുത്തൽ പ്രക്രിയയുമായി വന്ന എം വി ഗോവിന്ദനും അതിന് കൂട്ടുനിന്ന് വാദം ഉന്നയിച്ച പി ജയരാജനും ആരോപണങ്ങൾ തള്ളി പിൻവാങ്ങുന്ന കാഴ്ചയാണ് ഇപ്പോൾ . അതിന്റെ ഉദാഹരണമായിരുന്നു ഇന്നലെ നടത്തിയ എം വി ഗോവിന്ദന്റെ പരാമർശം. വിവാദങ്ങൾ മാധ്യമ സൃഷ്ടി മാത്രമാണെന്നായിരുന്നു ഗോവിന്ദന്റെ പ്രതികരണം. ഇതോടെ അണികൾക്കിടയിൽ വലിയ ആശയക്കുഴപ്പം സൃഷ്ടിച്ച വിവാദം അവസാനിക്കുകയാണെന്നാണ് വ്യക്തമാകുന്നത്.
ഇ.പി. ജയരാജനെതിരേ ഉയർന്ന ആരോപണത്തിൽ ഈയാഴ്ച ചേരുന്ന സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് നിർണായക തീരുമാനമെടുക്കും. പാർട്ടിക്ക് കേടില്ലാതെ വിഷയം അവസാനിപ്പിക്കാനാണ് നീക്കം. പ്രശ്‌നത്തിൽ പി.ബി. നിർദ്ദേശം പാലിച്ചാവും സെക്രട്ടേറിയറ്റിന്റെ നടപടി. അനാരോഗ്യം ചൂണ്ടിക്കാട്ടി അവധിയിലായിരുന്ന ഇ.പി. സെക്രട്ടേറിയറ്റിൽ പങ്കെടുത്ത് വിശദീകരണം നൽകാനാണ് സാധ്യത. ഇതോട വിഷയം തീരുമെന്നാണ് കരുതുന്നത്. പാർട്ടിയിൽ ഇപിക്കെതിരെ ഉയർന്ന ആരോപണം ഭാവിയിൽ തനിക്കും ബാധകമാകുമെന്ന് പിണറായിയും കണക്കൂട്ടിയിട്ടുണ്ട്. ഇതോടെയാണ് വിഷയം തീർക്കാൻ അദ്ദേഹം ഇടപെട്ടതും. കേരളത്തിലെ വിഷയമടക്കം ചർച്ച ചെയ്യുമെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സംസ്ഥാന സെക്രട്ടറി വിഷയത്തിൽ ആദ്യമായി പ്രതികരണം നടത്തിയത്. പി. ജയരാജന്റെ ആരോപണം മാധ്യമങ്ങളും പ്രതിപക്ഷവും ഏറ്റെടുത്തതിന് പിന്നാലെയാണ് പാർട്ടിയുടെ തന്ത്രപരമായ ചുവടുമാറ്റം എന്നതും ശ്രദ്ധേയമാണ്. തിരുത്തൽ വാദം തൽക്കാലം അവസാനിപ്പിക്കുകയാണെന്നാണ് എം വി ഗോവിന്ദന്റെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്.