ഗവർണറെ ഒതുക്കാൻ സർക്കാർ പുതിയ നീക്കങ്ങളിലേക്ക്, ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കുവാൻ സംസ്ഥാന സർക്കാർ സജീവമാക്കി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇതു സംബന്ധിച്ച നിയമവശങ്ങൾ പരിശോധിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു.
ഡിസംബർ അഞ്ചിന് തുടെങ്ങാൻ ഇരിക്കുന്ന നിയമസഭാ സമ്മേളനം ക്രിസ്മസ് അവധിക്ക് താൽക്കാലികമായി നിർത്തിവച്ച ശേഷം ജനുവരിയിലേക് തുടരാനാണ് ആലോചന. അങ്ങനെ ചെയ്താൽ ഗവർണറുടെ നയപ്രഖ്യാപനപ്രസംഗം ഒഴിവാക്കാം.
വർഷത്തിലെ ആദ്യ നിയമസഭാ സമ്മേളനം നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങണമെന്നാണു ചട്ടം.
ഇപ്പോൾ ചേരുന്ന സഭാസമ്മേളനം അവസാനിച്ചാൽ പിന്നെ പുതുവർഷത്തിൽ ബജറ്റ് അവതരിപ്പിക്കാനുള്ള സമ്മേളനം നടക്കുമ്പോൾ, അത് ആരംഭിക്കേണ്ടത് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആകണം.
ഈ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിസംബറിൽ ആരംഭിക്കുന്ന സമ്മേളനം അവസാനിപ്പിക്കുന്ന തീയതി നിശ്ചയിക്കാത്തത് എന്നാണ് വിവരം.
1990ൽ നായനാർ സർക്കാർ ഗവർണർ രാംദുലാരി സിൻഹയുടെ നയപ്രഖ്യാപന പ്രസംഗം ഇങ്ങനെ ഒഴിവാക്കിയിരുന്നു. 1989 ഡിസംബർ 17ന് തുടങ്ങിയ സമ്മേളനം 1990 ജനുവരി രണ്ടുവരെ തുടർന്നിരുന്നു. ഡിസംബർ അഞ്ചിനു ചേരുന്ന സഭ പിരിഞ്ഞാലും, അനിശ്ചിതകാലത്തേക്ക് പിരിയുക എന്ന രീതി ഒഴിവാക്കും. താൽക്കാലികമായി നിർത്തിവെച്ച് സമ്മേളനം ജനുവരിയിൽ വീണ്ടും പുനഃരാരംഭിക്കും.
തുടർന്ന് ബജറ്റ് പാസാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.
ഡിസംബറിൽ ആരംഭിച്ച സഭ തുടരുകയാണെങ്കിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം അനിവാര്യമായ സംഗതിയല്ല.
അതിനാലാണ് സഭാസമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിയുന്നതിന് പകരം നീട്ടിക്കൊണ്ടു പോകുകയും ജനുവരിയിൽ വീണ്ടുംചേരാനും തീരുമാനിച്ചിരിക്കുന്നത്. സാധാരണ ബജറ്റിന് മുന്നോടിയായാണ് നയപ്രഖ്യാപന പ്രസംഗം നടത്താറ്. നിയമസഭാ സമ്മേളനം ജനുവരിയിലേക്ക് നീട്ടിയാൽ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് തന്നെ ബജറ്റ് അവതരിപ്പിച്ച് പാസ്സാക്കാനും സാധിക്കും.
തെലങ്കാന, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങൾ ഗവർണറെ നയപ്രഖ്യാപനപ്രസംഗത്തിൽ നിന്ന് ഒഴിവാക്കിയതും സർക്കാർ പരിഗണിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിലെയും മറ്റും പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഗവർണറുമായി ഇടഞ്ഞുനിൽക്കുന്ന സംസ്ഥാനങ്ങളാണ് പശ്ചിമ ബംഗാൾ, രാജസ്ഥാൻ, തമിഴ്‌നാട് എന്നിവ. ഇവിടങ്ങളിലെ സാഹചര്യം കൂടി പഠിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുള്ളത്.
ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഇഷിതാ റോയ് ഇതേക്കുറിച്ച് പഠിച്ച് സർക്കാരിന് റിപ്പോർട്ട് നൽകും.