കോൺഗ്രസിന്റെ നേതൃസ്ഥാനം സോണിയാ ഗാന്ധി ഒഴിയുകാണ്. എബി വാജ്‌പേയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരമേറ്റപ്പോൾ കോൺഗ്രസിന്റെ ഭാവിയെ കുറിച്ച് ചർച്ചകളുയർന്നു. ഈ ഘട്ടത്തിലാണ് പാർട്ടിയുടെ നേതൃത്വം സോണിയ ഏറ്റെടുത്തത്. കോൺഗ്രസ് പത്തു കൊല്ലം കേന്ദ്രത്തിൽ അധികാരം നൽകി സോണിയയുടെ മികവ്. പ്രധാനമന്ത്രി പദം പോലും വേണ്ടെന്ന് വച്ച് മന്മോഹൻസിംഗിന് ആ കസേര കൊടുത്ത് അധികാരത്തിനോട് താൽപ്പര്യമില്ലെന്ന് തെളിയിച്ചു. മോദി വികാരം ഉയരുന്നതു വരെ കേന്ദ്രം കോൺഗ്രസിനൊപ്പം നിന്നു. പിന്നീട് രാഹുലിന് വേണ്ടി സോണിയ കസേര ഒഴിഞ്ഞു. അതു പക്ഷേ തിരിച്ചടിയായി. വീണ്ടും മടങ്ങിയെത്തി കോൺഗ്രസിനെ രക്ഷിക്കാൻ ആവുന്നതെല്ലാം ചെയ്തു. ഒടുവിൽ സംഘടനാ തെരഞ്ഞെടുപ്പും.
കോൺഗ്രസിന്റെ പുതിയ പ്രസിഡന്റായി മല്ലികാർജുൻ ഖർഗെ ഇന്നു ചുമതലയേൽക്കുമ്പോൾ പാർട്ടിയിൽ സോണിയാ യുഗം അവസാനിക്കുമെന്ന് ആരും കരുതുന്നില്ല. അവർക്ക് ഇനിയും തീരുമാനങ്ങളെ സ്വാധീനിക്കാനാകും. എന്നാൽ ആരോഗ്യ പ്രശ്‌നങ്ങൾ അവരെ പൊതു വേദിയിൽ നിന്ന് മാറ്റി നിർത്തിയേക്കും. സജീവ രാഷ്ട്രീയവും ഉപേക്ഷിക്കാൻ സാധ്യത ഏറെയാണ്. അങ്ങനെ യുപിഎ സർക്കാരിലൂടെ കേന്ദ്രത്തിൽ കോൺഗ്രസിന് 10 കൊല്ലം അധികാരം നൽകിയ സോണിയയാണ് കോൺഗ്രസിലെ ഔദ്യോഗിക സ്ഥാനം വേണ്ടെന്ന് വയ്ക്കുന്നത്. രാവിലെ 10.30ന് എഐസിസി ആസ്ഥാനത്തു നടക്കുന്ന ചടങ്ങിൽ തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി തിരഞ്ഞെടുപ്പ് വിജയത്തിന്റെ സർട്ടിഫിക്കറ്റ് കൈമാറും. ഇതോടെ ഖാർഖെ അധ്യക്ഷനാകും.
24 വർഷത്തിനു ശേഷമാണ് ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാൾ കോൺഗ്രസ് പ്രസിഡന്റാകുന്നത്. 2 ഘട്ടങ്ങളിലായി 22 വർഷം കോൺഗ്രസിനെ നയിച്ച സോണിയ ഗാന്ധി പ്രസിഡന്റ് പദവിയിൽ നിന്ന് ഇന്നു പടിയിറങ്ങും. സോണിയ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. സോണിയയ്ക്ക് നന്ദി അർപ്പിച്ചുള്ള പ്രമേയം ചടങ്ങിൽ പാസാക്കും. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയമായിരിക്കും പ്രസിഡന്റ് എന്ന നിലയിൽ ഖർഗെ പങ്കെടുക്കുന്ന ആദ്യ യോഗം. ഖർഗെയുടെ അധ്യക്ഷതയിൽ ഇന്നു വൈകിട്ട് ചേരുന്ന യോഗത്തിൽ രാഹുൽ, സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, ഗുജറാത്ത് സ്‌ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ രമേശ് ചെന്നിത്തല എന്നിവർ പങ്കെടുക്കും.
രാജീവ് ഗാന്ധിയെ തമിഴ് പുലികൾ കൊലപ്പെടുത്തിയപ്പോൾ തന്നെ കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ സോണിയയിൽ സമ്മർദ്ദമുണ്ടായി. എന്നാൽ രാഷ്ട്രീയത്തിലേക്കില്ലെന്ന് പറഞ്ഞ് സോണിയയും മക്കളും അന്ന് മാറി നിന്നു. പക്ഷേ വാജ്‌പേയുടെ അധികാരത്തിലെത്തലും കോൺഗ്രസിന്റെ തകർച്ചയും കാര്യങ്ങൾ മാറ്റി മറിച്ചു. പാർട്ടി നേതൃത്വം ഏറ്റെുത്ത് സോണിയാ മുന്നിൽ നിന്ന് നയിച്ചു. അങ്ങനെ കോൺഗ്രസ് ഉയർത്തെഴുന്നേറ്റു. രണ്ടാം യുപിഎ സർക്കാരിലെ അഴിമതികൾ സർക്കാരിന് തിരിച്ചടിയായി. മോദി വികാരം ആളിക്കത്തിച്ച് ബിജെപി അധികാരത്തിലെത്തി. സോണിയ കസേരയൊഴിഞ്ഞ് രാഹുലിനെ പാർട്ടി അധ്യക്ഷനാക്കി. പക്ഷേ മോദി പ്രഭാവത്തെ പിടിച്ചു കെട്ടാൻ രാഹുലിന് കഴിഞ്ഞില്ല. രാഹുൽ രാജി വച്ചപ്പോൾ വീണ്ടും സോണിയ അധ്യക്ഷയായി. ഇതിനിടെ സംഘടനാ തിരഞ്ഞെടുപ്പ് നടത്തി പിൻഗാമിയെ കണ്ടെത്തി. അതിന് ശേഷമാണ് പാർട്ടിയിൽ നിന്ന് പടിയിറങ്ങുന്നത്.
എഐസിസി പ്ലീനറി സമ്മേളനം 3 മാസത്തിനകം നടക്കും. പ്രവർത്തക സമിതിയിലേക്കുള്ള പുതിയ അംഗങ്ങളെ സമ്മേളനത്തിൽ തീരുമാനിക്കും. 25 അംഗ സമിതിയിലെ 12 പേരെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്താൻ ഖർഗെ തയാറാകുമെന്നാണു സൂചന. 1997 ലെ കൊൽക്കത്ത പ്ലീനറിയിലാണ് ഏറ്റവുമൊടുവിൽ സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. ഗാന്ധി കുടുംബവും തെരഞ്ഞെടുപ്പിന് അനുകൂലമാണ്. 12 പേരെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തി ബാക്കിയുള്ളവരെ ഖാർഗെ നാമനിർദ്ദേശം ചെയ്യും. തിരഞ്ഞെടുപ്പ് വേണമെന്ന് ശശി തരൂർ അടക്കം ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടിയിൽ ശശി തരൂരിന്റെ റോൾ എന്താകുമെന്ന ചർച്ചകളും സജീവമാണ്.
1997 ലാണ് ഏറ്റവും ഒടുവിലായി കോൺഗ്രസിൽ പ്രവർത്തക സമിതി തിരഞ്ഞെടുപ്പ് നടന്നത്. അന്ന് മുതൽ ഇങ്ങോട്ട് പ്രവർത്തക സമിതിയിലെ അംഗങ്ങളെ എല്ലാവരേയും അധ്യക്ഷൻ നാമനിർദ്ദേശം ചെയ്യുന്നതായിരുന്നു കോൺഗ്രസിലെ രീതി. എന്നാൽ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാൾ തിരഞ്ഞെടുപ്പിലൂടെ അധ്യക്ഷനായതോടെയാണ് ഇപ്പോൾ പ്രവർത്തക സമിതിയിലും തിരഞ്ഞെടുപ്പ് നടത്താനുള്ള ചർച്ചകൾ ഉയർന്നിരിക്കുന്നത്.