ചത്തുകിടന്നാലും ചമഞ്ഞു കിടക്കണം എന്ന പഴഞ്ചൊല്ല് അന്വർഥമാക്കും വിധമാണ് പിണറായി സർക്കാരിന്റെ പ്രവർത്തികൾ മുന്നോട്ട് പോകുന്നത്. സർക്കാർ ഖജനാവിൽ ഒറ്റപൈസ ഇല്ലാത്തതുമൂലം സർക്കാർ ജീവനക്കാരിൽ പലർക്കും ശമ്പളം പോലും കൊടുക്കാനാവാത്ത പരിതഃസ്ഥിതിയിലാണ് സർക്കാർ മുന്നോട് പോകുന്നത്.പ്രോഗ്രസ്സ് കാർഡ് മാത്രമേ ഒള്ളു അതിനുള്ളിൽ മാർക്കൊന്നും ഇല്ലാത്ത അവസ്ഥയാണ്.
വീട്ടിൽ പട്ടിണി ആണെങ്കിലും വിരുന്നു വരുന്നവന് ബിരിയാണി വാങ്ങി കൊടുക്കുന്ന മലയാളി സ്വഭാവമാണ് സർക്കാരും ഇപ്പോൾ ചെയ്യാൻ പോകുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം എല്ലാ വകുപ്പുകളുടെയും ചെലവുകൾക്കു ധനവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കെ, അടുത്തയാഴ്ച ആരംഭിക്കുന്ന ലോക കേരളസഭ സമ്മേളനത്തിന് ഇടംവലം നോക്കാതെ പണമൊഴുക്കാൻ സർക്കാർ. 16ന് കനകക്കുന്ന് നിശാഗന്ധിയിലെ ഉദ്ഘാടന ആഘോഷത്തിനു മാത്രം ചെലവ് 35 ലക്ഷത്തിലേറെ രൂപയാണ്. അതിൽ 30 ലക്ഷം ചെലവിടുന്നത് ഉദ്ഘാടന ശേഷമുള്ള കലാസന്ധ്യയ്ക്കായാണ്. അതിഥികൾക്കു ഭക്ഷണമൊരുക്കാൻ ഒന്നരക്കോടിയിലേറെ രൂപയുടെ വരെ ക്വട്ടേഷനും നോർക്കയ്ക്കു ലഭിച്ചിട്ടുണ്ട്. ഖജനാവിൽ പണമില്ലെങ്കിലും ഒന്നിനും ഒരു കുറവും വരുത്തരുതെന്നു നിർദേശമുള്ളതിനാൽ പരമാവധി ആഡംബരം ഉറപ്പാക്കാനാണു മുഖ്യ സംഘാടകരായ നോർക്കയുടെ നീക്കം. രാജ്യത്തിന് അകത്തും പുറത്തും നിന്ന് അഞ്ഞൂറോളം ഡെലിഗേറ്റുകൾ പങ്കെടുക്കുന്ന ലോക കേരളസഭ 16 മുതൽ 18 വരെയാണ്. ഉദ്ഘാടനച്ചടങ്ങിനു ശേഷമുള്ള കലാപരിപാടിയുടെ അവതരണം ഏറ്റെടുത്തിരിക്കുന്നതു വൈലോപ്പിള്ളി സംസ്കൃതിഭവൻ വൈസ് ചെയർമാനും ക്വിസ് മാസ്റ്ററുമായ ജി.എസ്.പ്രദീപും സംഘവുമാണ്.
17ന് നടക്കുന്ന കലാപരിപാടിക്കായി 2 യുവഗായകർ ആകെ 5 ലക്ഷത്തിൽ താഴെയേ ആവശ്യപ്പെട്ടിട്ടുള്ളൂ. എന്നാൽ, ഒട്ടേറെ കലാകാരൻമാരിൽ നിന്നു പണം തട്ടിയതിന്റെ പേരിൽ അന്വേഷണം നേരിടുന്ന ഭാരത്‌ഭവൻ, നിയമസഭാ വളപ്പിൽ കലാരൂപങ്ങൾ സ്ഥാപിക്കുന്നതിനു വൻ തുക ചോദിച്ചിട്ടുണ്ടെന്നാണു വിവരം. കഴിഞ്ഞ തവണ ഏറ്റവുമധികം വിമർശനം ഉയർന്ന ഭക്ഷണച്ചെലവിൽ ഇക്കുറിയും നിയന്ത്രണമില്ല. ജില്ലയിലെ 4 പ്രമുഖ ഹോട്ടലുകൾ ക്വട്ടേഷൻ സമർപ്പിച്ചിട്ടുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള മാസ്കറ്റ് ഹോട്ടലും ക്വട്ടേഷൻ നൽകിയിട്ടുണ്ടെങ്കിലും സംഘാടകർക്കു താൽപര്യമുള്ള സ്വകാര്യ ഹോട്ടലിനെ തിരഞ്ഞെടുക്കാനാണു സാധ്യത.
2020 ലാണ് പ്രതിനിധികൾ നേരിട്ടു പങ്കെടുത്ത ലോക കേരളസഭ തലസ്ഥാനത്തു ചേർന്നത്. അന്നു ഭക്ഷണത്തിനായി 60 ലക്ഷം രൂപയുടെ ബിൽ ലഭിച്ചു. ഒരാൾക്ക് 1,700 രൂപയും നികുതിയും ചേർത്താണു ഭക്ഷണച്ചെലവായി കണക്കുകൂട്ടിയത്. ഇതു വിവാദമായതോടെ ഭക്ഷണത്തുക വേണ്ടെന്നു വച്ചതായി കോവളത്തെ സ്വകാര്യ ഹോട്ടൽ വ്യക്തമാക്കി. ഡെലിഗേറ്റുകളുടെ താമസത്തിനായി 23 ലക്ഷം രൂപയാണു ഹോട്ടലുകൾ ആവശ്യപ്പെട്ടത്. ഇത്തവണ സഭയ്ക്കായി ഒന്നരക്കോടി രൂപയാണു സർക്കാർ അനുവദിച്ചിരിക്കുന്നത്. ഇപ്പോഴത്തെ പോക്കനുസരിച്ച് ചെലവ് അതിന്റെ ഇരട്ടി കവിയും. 25 ലക്ഷത്തിനു മേലുള്ള എല്ലാ ബില്ലുകൾക്കും വിലക്ക് ഏർപ്പെടുത്തിയിരിക്കെയാണ് ധൂർത്ത്.