ശമ്പളത്തെ ചൊല്ലി കെഎസ്ആർസിയിൽ യൂണിയനുകൾ വീണ്ടും സമരത്തിലേക്ക്. നാളെ ശമ്പളം ലഭിച്ചില്ലെങ്കിൽ തിങ്കളാഴ്ച മുതൽ കെഎസ്ആർടിസി ആസ്ഥാനത്തിനുമുന്നിൽ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് സിഐടിയു ഉൾപ്പടെയുള്ള തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ചു. സിഎംഡി ബിജു പ്രഭാകറുമായുള്ള ചർച്ചയും യൂണിയനുകൾ ഇന്നലെ ബഹിഷ്കരിച്ചിരുന്നു.
എല്ലാ മാസവും അഞ്ചാം തീയതി ശമ്പളമെന്ന ഉറപ്പു പാലിക്കാൻ മാനേജ്മെൻറിനു കഴിയില്ലെന്നു യൂണിയനുകളെ അറിയിച്ചതോടെ മുൻകൂട്ടി സമരം പ്രഖ്യാപിച്ചിരിക്കെയാണു യൂണിയനുകൾ. സർവീസുകൾക്കു മുടക്കം വരാതെ കെഎസ്ആർടിസി ആസ്ഥാനത്തിനു മുൻപിൽ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെയാണ് സമരം. ധിക്കാരപരമായാണ് മാനേജ്മെന്റ് പെരുമാറുന്നതെന്ന് ഭരണപക്ഷ സംഘടനയായ സിഐടിയു ആരോപിച്ചു.
കെഎസ്ആർടിസിയുടെ വരുമാനം കൊണ്ട് ശമ്പളം നൽകാനാവില്ലെന്ന് അറിഞ്ഞിട്ടും സർക്കാരിനോട് ഇതുവരെയും മാനേജ്മെൻറ് സഹായം ചോദിച്ചിട്ടില്ലെന്നു യൂണിയനുകൾ ആരോപിച്ചു. 183.49 കോടി ടിക്കറ്റ് വരുമാനം ഉൾപ്പെടെ 192.67 കോടിയാണ് കഴിഞ്ഞ മാസത്തെ കെഎസ്ആർസിയുടെ ആകെ വരുമാനം. ഡീസൽ ചെലവ് 92.21 കോടിയും. സർക്കാരിൻറെ സഹായമില്ലാതെ ഈ മാസവും ശമ്പളം കൊടുക്കുക അസാധ്യമാണ്.
ഡീസലിന്റെ പേരിൽ കള്ളകണക്ക് പറഞ്ഞ കഴിഞ്ഞ മാസങ്ങളിൽ ശമ്പളം നിഷേധിച്ചു. ഇപ്പോൾ ആ കണക്കൊന്നുമല്ല പറയുന്നത്. ശമ്പളം താരം കഴിയില്ലെന്ന ദാർഷ്ട്യമാണ് ഇപ്പോൾ കാണിക്കുന്നത്. പ്രതിഷേധിക്കാതെ പ്രക്ഷോഭം നടത്താതെ സമരം ചെയ്യാതെ മറ്റു മാർഗ്ഗമൊന്നും ഇല്ല എന്നാണ് KSRTEA സംസ്ഥാന സെക്രട്ടറി എസ് വിനോദ് പറയുന്നത്.
കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ ദുരിതം കാണാതെപോകരുതെന്നും ജീവനക്കാർക്ക് ശമ്പളം താമസമില്ലാതെ നൽകണമെന്നും ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.ഇക്കാര്യത്തിൽ കെ.എസ്.ആർ.ടി.സി. നൽകുന്ന വിശദീകരണംകൊണ്ട് കോടതിക്ക് തൃപ്തിപ്പെടാനാകില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.സ്വയംപര്യാപ്തതയ്ക്കായി ആവശ്യമായ കാര്യക്ഷമത കൈവരിക്കാൻ എങ്ങനെ കഴിയുമെന്നത് വിശദീകരിക്കണം. എങ്കിൽ മാത്രമേ ജീവനക്കാരുടെ ആവശ്യങ്ങളും കൃത്യമായി പാലിക്കാനാകൂ. ഇത് കൈവരിക്കേണ്ടത് നിലനില്പിന് അനിവാര്യമാണെന്നും കോടതി ഒാർമിപ്പിച്ചു. ശമ്പളം വൈകുന്നതു ചൂണ്ടിക്കാട്ടി കെ.എസ്.ആർ.ടി.സി. ജീവനക്കാരൻ ആർ. ബാജിയടക്കം മൂന്നുപേർ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്തങ്ങൾക്ക് ശമ്പളം നൽകുന്നില്ലെങ്കിൽ ഓഫീസർമാരുടെയും സൂപ്പർവൈസർമാരുടെയും ശമ്പളവും തടയണമെന്ന ഹർജിയിലെ ആവശ്യം ന്യായമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ കെ.എസ്.ആർ.ടി.സി.യുടെ വിശദീകരണം കേട്ടശേഷം ആവശ്യമെങ്കിൽ അത്തരമൊരു ഉത്തരവ് നൽകാൻ മടിക്കില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. കെ.എസ്.ആർ.ടി.സി. അഭിഭാഷകൻ കമ്പനി നേരിടുന്ന ബാധ്യതകളും പ്രതിസന്ധികളും വിശദീകരിച്ചു. പൊതുതാത്പര്യത്തിലാണ് സർവീസ് നടത്തുന്നതെന്നും ലാഭം മുഖ്യലക്ഷ്യമല്ലെന്നും പറഞ്ഞു. കെ.എസ്.ആർ.ടി.സി.ക്ക് ലാഭമില്ലെങ്കിൽ നഷ്ടം നികത്താൻ സർക്കാർ ഇടപെടേണ്ടിവരുമെന്നതിനാൽ സർക്കാർ ഇതിനു മറുപടിനൽകണമെന്ന് ഹൈക്കോടതി പറഞ്ഞു.
ജനങ്ങളുടെ നികുതി പണം എടുത്താണ് കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകുന്നതെന്ന പതിവ് പ്രചരണം നിർത്തണമെന്ന് എംപ്ലോയീസ് സംഘ് സംസ്ഥാന ജനറൽസെക്രട്ടറി കെ.എൽ. രാജേഷ് പറഞ്ഞു. കെഎസ്ആർടിസിക്ക് ആവശ്യമായ തുക ജീവനക്കാർ തന്നെ കണ്ടെത്തുന്നുണ്ടെന്ന് ബോധ്യമാകാനാണ് കണക്കുകൾ പുറത്ത് വിട്ടതെന്നും ധൂർത്തും അഴിമതിയുമാണ് കെഎസ്ആർടിസിയെ തകർക്കുന്നതെന്നും രാജേഷ് പറഞ്ഞു.