എന്ത് കൊണ്ട് താൻ സിൽവർ ലൈൻ പദ്ധതിയെ എതിർക്കുന്നു എന്ന് തുറന്നു പറഞ്ഞ് മെട്രോമാൻ ഇ ശ്രീധരൻ. സിൽവർ ലൈൻ പദ്ധതിയെ പ്രതികൂലിക്കാൻ തന്നെ പ്രേരിപ്പിക്കുന്ന 7 പ്രധാന കാരണങ്ങൾ അക്കമിട്ട് നിരത്തി കൊണ്ടാണ് അദ്ദേഹം തൻ്റെ പക്ഷം സാധൂകരിക്കുന്നത്.
തുടക്കം മുതൽ തന്നെ സിൽവർ ലൈൻ കേരളത്തെ മുച്ചൂടും തകർക്കുമെന്ന് വാദിക്കുന്ന ആളാണ് മെട്രോമാൻ ഇ ശ്രീധരൻ. പിണറായിയുടെ ഈ കമ്മീഷൻ റെയിൽ കേരള സംസ്ഥാനത്തെ ഇല്ലാതാകുമെന്നും കേരളത്തിൻ്റെ പരിസ്ഥിതിക്ക് ഒരിക്കലും ഈ പദ്ധതി അനുയോജ്യമല്ല എന്നും അദ്ദേഹം പല കുറി ആവർത്തിച്ചു കൊണ്ടരിക്കുന്നു. എന്നാല് എതിർപ്പുകളെ അവഗണിച്ച് മുന്നോട്ട് പോവുകയാണ് പിണറായി സർക്കാർ ചെയ്യുന്നത്. ഈ സാഹചര്യത്തിൽ മെട്രോമാൻ തൻ്റെ ആശങ്കകളും ഈ പദ്ധതിക്ക് പിന്നിലെ വസ്തുതകളും ചതികളും നേരിട്ട് കേന്ദ്രത്തെ അറിയിക്കാനുള്ള ശ്രമവും നടത്തുകയുണ്ടായി. തട്ടിക്കൂട്ടിയ ഡി.പി.ആറാണ് കേന്ദ്രത്തിന്റെ അനുമതിക്കായി സമർപ്പിച്ചതെന്നതിനാല് അനുമതി ലഭിച്ചേക്കില്ലെന്നും അദ്ദേഹം കൊല്ലത്ത് വാർത്തസമ്മേളനത്തില് വ്യക്തമാക്കി . അനുമതി ലഭിച്ചാലും ഭേദഗതികൾ വേണ്ടിവരുമെന്നതിനാൽ ഡി.പി.ആര് പരിഷ്കരിക്കാന് മൂന്ന് വര്ഷമെങ്കിലുമെടുക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുണ്ടറ ആസ്ഥാനമായുള്ള വേലുത്തമ്പി സ്മാരക സമിതിയുടെ പുരസ്കാരം ഏറ്റുവാങ്ങാന് എത്തിയതായിരുന്നു അദ്ദേഹം.
എന്തായാലും താൻ കണ്ടെത്തിയ വസ്തുതകളുടെ അടിസ്ഥാനത്തിൽ എന്ത് കൊണ്ട് k റെയിൽ വേണ്ട എന്ന് വിശദീകരിക്കുകയാണ് അദ്ദേഹം. പ്രധാനമായും 7 കാര്യങ്ങളാണ് അദ്ദേഹം കാരണമായി ചൂണ്ടിക്കാണിക്കുന്നത്..
ഒന്നാമതായി……
- 391 കിലോ മീറ്റർ നിലത്തുകൂടി കടന്നുപോകുന്നതാണ് ഒന്നാമത്തെ പ്രശ്നം. ലോകത്ത് ഒരിടത്തും ഹൈസ്പീഡ് ട്രെയിന് കാര്യമായി നിലത്തുകൂടി ഓടുന്നില്ല. എംബാങ്ക്മെന്റിന്റെ ഭാരം മൂലം മണ്ണ് താഴ്ന്ന് വിള്ളലുണ്ടാകുന്നത് അപകടം വരുത്തും.
- പാതയില് ഇരുഭാഗത്തും വരുന്ന മതില് കേരളത്തെ രണ്ടായി വിഭജിക്കും. 800 ഓവർബ്രിഡ്ജുകൾ നിർമിച്ച് പരിഹരിക്കുമെന്നാണെങ്കില് ചെലവ് അതിഭീമമായിരിക്കും.
- 140 കിലോമീറ്റര് വയലിലൂടെ കടന്നുപോകുന്നിടത്തെ കൃഷി നശിക്കും. മുറിക്കേണ്ടിവരുന്ന മരങ്ങള്ക്കും കണക്കില്ല. ഒന്നിലധികം അലൈന്മെന്റുകള് പരിശോധിച്ച് മെച്ചപ്പെട്ടത് തിരഞ്ഞെടുത്തില്ല.
- 50,000 കോടിയുടെ ചെലവില് മറ്റ് പല ചെലവുകളും ഉള്പ്പെട്ടിട്ടില്ല. പൂര്ത്തിയാക്കാന് 1,25,000 കോടിയെങ്കിലും വേണം. സ്ഥലം എത്ര വേണമെന്ന് കണക്കാക്കിയിട്ടില്ല. ബഫര് സോണ് കണക്കിലില്ല. ഒന്പതിനായിരത്തിന് പകരം ഇരുപതിനായിരം കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടി വരും.
- അഞ്ചുകൊല്ലം കൊണ്ട് പൂര്ത്തിയാകില്ല. ഭീകര നാശം വിതയ്ക്കുന്ന പദ്ധതിക്ക് പാരിസ്ഥിതിക പഠനവും അനുമതിയും അനിവാര്യം.
- പദ്ധതിക്ക് തത്വത്തിലുള്ള ഭരണാനുമതി മാത്രമാണ് ലഭിച്ചിട്ടുള്ളത്.
- ഡി.എം.ആര്.സി നേരത്തെ ഹൈസ്പീഡ് പ്രോജക്ടിനായി നടത്തിയ ട്രാഫിക് സ്റ്റഡിയിലെ അക്കങ്ങള് മാറ്റിയിട്ടതാണ് ഡി.പി.ആര്. ഗുഡ്സ് ട്രെയിന് ഓടിച്ചാല് അറ്റകുറ്റപ്പണി നടക്കില്ല.