നടി ആക്രമിക്കപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ പരാമർശങ്ങളെ കടന്നാക്രമിച്ച് ദേശാഭിമാനി മുൻ എഡിറ്റർ ജി ശക്തിധരൻ.
പരേതനായ പി ടി തോമസ് എം എൽ എ യുടെ സമയോചിതവും ധീരവുമായ ഇടപെടൽ കൊണ്ട് ഉയർന്നുവന്ന കേസാണ് ഇത് എന്നാലിപ്പോൾ മുഖ്യമന്ത്രി പറയുന്നത് സിപിഎം ആണ് നടിയെ രക്ഷപെടുത്തിയതെന്നും. അങ്ങനെയെങ്കിൽ ശ്രീ പി ടി തോമസ് മാർക്സിസ്റ്റ് ആണോ എന്ന ചോദ്യമാണ് ശക്തിധരൻ മുന്നോട്ടു വെയ്ക്കുന്നത് . പി ടി തോമസിന്റെ സമയോചിതവും ധീരവുമായ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ ഇങ്ങനെ ഒരു കേസ് ഉയർന്നുവരുമായിരുന്നോ എന്നും ആ സമയത്തെ പാർട്ടിപത്രത്തിന്റെ താളുകൾ മറിച്ചു നോക്കിയാൽ എന്തൊക്കെ അപഖ്യാതികൾ ആണ് പിടി ക്കെതിരെ തൊടുത്തുവിത്തതെന്ന് അറിയാമെന്നും ശക്തിധരൻ പറഞ്ഞു . സിപിഎമ്മിന്റെ സംസ്ഥാനത്തെ ഏതെങ്കിലും ഒരു നേതാവ് അതിജീവിതയ്‌ക്കൊപ്പം ഒരു ദിവസമെങ്കിലും ഉണ്ടായോ എന്നും സിപിഎമ്മിന്റെ രണ്ട് എം എൽ എ മാരും ഒരു മുൻ എം പി യും ആരോടൊപ്പമായിരുന്നു മുഖ്യമന്ത്രി എന്നും അദ്ദേഹം ചോദിച്ചു. അങ്ങേയ്ക്കു മനസാക്ഷി എന്നൊന്നില്ലേ എന്നും ശക്തിധരൻ ആഞ്ഞടിച്ചു.
എന്റെ പി ടി തോമസ് മാർക്സിസ്റ്റ് ആയിരുന്നോ മുഖ്യമന്ത്രി? എന്ന ചോദ്യത്തോടെ ശക്തിധരൻ കുറിച്ച പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ ..
പരേതനായ പി ടി തോമസ് എം എൽ എ യുടെ സമയോചിതവും ധീരവുമായ ഇടപെടൽ കൊണ്ട് ഉയർന്നുവന്ന കേസാണ് അതിജീവിതയെ നടുറോഡിൽ ബന്ദിയാക്കി സിനിമാനടൻ ക്വട്ടേഷൻ ഗൂണ്ടകളെ കൊണ്ട് നീചമായി ബലാൽസംഗം ചെയ്ത് അതിന്റെ ചിത്രീകരണം നടത്തി അവളോടു പകവീട്ടിയ കിരാത സംഭവം. ഇത്രയേറെ അറിയപ്പെടുന്ന നടൻ ഇങ്ങിനെ ചെയ്യിച്ച സംഭവം തന്നെ കേരള ചരിത്രത്തിൽ ആദ്യമാണ്. ഇതിന്റെ അന്വേഷണം തെറ്റായ വഴിയിലൂടെ പോയാൽ കേരളസമൂഹം ഇടപെടണ്ടേ? ,പ്രത്യേകിച്ചും സ്ത്രീസമൂഹം. കേരളത്തിൽ ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ പഴയ വീറും വാശിയും നിലനിന്നിരുന്നെകിൽ കേരളം കത്തുമായിരുന്നു. നിർഭാഗ്യവശാൽ ഇത് പഴയ കേരളമല്ല
കേരള ചരിത്രത്തിൽ കോടികൾ കൈമറിഞ്ഞ കേസാണിത്, ഒരുകാലത്തും സംശയത്തിന്റെ നിഴലിന്റെ നിഴൽ പോലും അടിക്കാത്ത നീതിപീഠം പ്രതികളുടെ സംരക്ഷകരായി മാറിയ അപൂർവ്വ കേസാണിത്. മുഖ്യമന്ത്രി അവകാശപ്പെടുന്നത് സർക്കാർ അതിജീവിതയ്‌ക്കൊപ്പമാണെന്നാണ് . അതിനുള്ള തെളിവുകളും അദ്ദേഹം പൊതുസമക്ഷം ഉന്നയിക്കുന്നുണ്ട്. ഒന്ന് പ്രതിയെന്ന് സംശയിക്കുന്ന നടനെ ജയിലിൽ അടച്ചു.രണ്ട്, സിനിമാ ഫെസ്റ്റിവലിൽ അതിജീവിതയെ ആദരിച്ചു. മുഖ്യമന്ത്രിക്ക് ഇത്ര നിയമപരിജ്ഞാനമേ ഉള്ളോ?. ദേശീയ ശ്രദ്ധ ആകർഷിച്ച ഇത്തരത്തിലുള്ള കേസിൽ സമൂഹം പ്രതിഷേധത്തിൽ ജ്വലിച്ചു നിൽക്കുമ്പോൾ ഇയാളെ ഏതു മുഖ്യമന്ത്രിക്കാണ് ജയിലിൽ അടയ്ക്കാതിരിക്കാൻ കഴിയുക? പി ശശി ആഭ്യന്തരമന്ത്രിയായിരുന്നെങ്കിലും നടൻ ജയിലിൽ കിടക്കേണ്ടിവരുമായിരുന്നു .അല്ലാതെ ശശിക്ക് ദിവസവും പോയി ഉമ്മകൊടുക്കാൻ പറ്റില്ലായിരുന്നു. എന്നിട്ടും ഒരു അഡിഷണൽ ഡി ജിപി ജയിലിൽ ഇടയ്ക്കിടെ സന്ദർശിച്ചു ഒരു വിഐ പി പ്രതിയ്ക്ക് കിട്ടേണ്ട എല്ലാ സൗകര്യങ്ങളും കാരാഗൃഹത്തിൽ ഈ മുഖ്യമന്ത്രിയുടെ കീഴിൽ ഒരുക്കി കൊടുത്തിരുന്നു. ജയിലിൽ ഒരു കാരവൻ ഇല്ലാതിരുന്നുവെന്നു മാത്രം! ജനങ്ങൾ ആദരിക്കുന്ന ഒരു നടിയെ തെരുവിൽ കിടക്കുന്ന വാഹനത്തിൽ ബന്ദിയാക്കി കീഴ്‌പ്പെടുത്തി മൃഗങ്ങളെ പോലെ തുണി ഉരിഞ്ഞു ശരീരഭാഗങ്ങളിൽ ആ ഗൂണ്ടകളുടെ കാമകേളികൾ ക്യാമറയിൽ പകർത്തി ആനന്ദിച്ച ക്വട്ടേഷൻ ഗൂണ്ടകളെ അയച്ച കാട്ടാളനെ കുറച്ചുദിവസം തടവിലിട്ടപ്പോൾ മനസ്സ് നൊന്ത് ജയിൽ കവാടം കടന്നെത്തി ഊട്ടിയും തലോടിയും ആനന്ദിപ്പിച്ച ആ പോലീസ് ഉദ്യോഗസ്ഥയുടെ പേരിൽ എന്ത് നടപടിയാണ് ഈ മുഖ്യമന്ത്രി എടുത്തത്.എന്തുമാത്രം സൗകര്യങ്ങൾ ആണ് പോലീസ് അക്കാലത്തു ആലുവ ജയിലിൽ ഈ തടവുകാരന് ചെയ്തുകൊടുത്തത്. എന്തുകൊണ്ട് മുഖ്യമന്ത്രി അതെല്ലാം കണ്ണടച്ചു കൊടുത്തു
മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും എൽ ഡി എഫ് കൺവീനറും മറ്റും ഒരേസ്വരത്തിൽ പറയുന്നത് അതിജീവിതയെ സംരക്ഷിച്ചത് ഈ മന്ത്രിസഭയും പാർട്ടിയുമാണെന്നാണ്. പി ടി തോമസ് എന്താ സിപിഎം ആയിരുന്നോ? അദ്ദേഹത്തിന്റെ സമയോചിതവും ധീരവുമായ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ ഇങ്ങിനെ ഒരു കേസ് ഉയർന്നുവരുമായിരുന്നോ? ആ സമയത്തെ പാർട്ടിപത്രത്തിന്റെ താളുകൾ മറിച്ചു നോക്കിയാൽ അറിയാം എന്തൊക്കെ അപഖ്യാതികൾ ആണ് പിടി ക്കെതിരെ തൊടുത്തുവിത്തതെന്ന് . സിപിഎമ്മിന്റെ സംസ്ഥാനത്തെ ഏതെങ്കിലും ഒരു നേതാവ് അതിജീവിതയ്‌ക്കൊപ്പം ഒരു ദിവസമെങ്കിലും ഉണ്ടായോ? സിപിഎമ്മിന്റെ രണ്ട് എം എൽ എ മാരും ഒരു മുൻ എം പി യും ആരോടൊപ്പമായിരുന്നു മുഖ്യമന്ത്രി? അങ്ങേയ്ക്കു മനസാക്ഷി എന്നൊന്നില്ലേ ? ഇത്രയ്ക്കു ദുഷ്ടത ഒരു മനുഷ്യനും പാടില്ല. ഇത്രയൊക്കെ പുകിൽ ഉണ്ടായിട്ടും കേരളത്തിലെ ഏറ്റവും വലിയ മഹിളാ പ്രസ്ഥാനത്തിലെ ഒരുത്തിയെങ്കിലും പ്രതികരിച്ചോ? ഭരണത്തിന്റെ ശീതളച്ഛായയിൽ സുഖലോലുപതയോടെ കോടികൾ ഖജനാവിൽ നിന്ന് ചോർത്തുന്ന മഹിളാ മണികൾക്കും തോന്നുണ്ടോ ഇതൊരു നാറ്റ കേസാണെന്ന് .അതുകൊണ്ടാകുമോ എം എം മണിയുടെ അഴുക്ക് തൊടാത്ത നാവിൽ നിന്ന് ഇന്നലെ കേരളം കേട്ടത് ഇതൊരു നാറ്റ കേസാണെന്ന് . എം എം മണിയുടെ കെട്ട നാക്കിൽ കയറ്റാൻ പോലും പറ്റാത്തതാണെങ്കിൽ നമുക്ക് ഊഹിക്കാമല്ലോ മറയൂരിലെ ചന്ദനം പോലും അതിൽ ഏശില്ലെന്ന്.
മഹാ ചിന്തകനായ എം എൻ വിജയൻ ഒരിക്കൽ പറഞ്ഞ വാക്കുകൾ ഇന്നത്തെ മണിമാരെ ഒന്ന് ഓർമ്മിപ്പിച്ചു കൊള്ളട്ടെ :” ഒരു അലക്ക് കല്ലിന് ഒരു അലക്കു കല്ലായിരിക്കാനേ കഴിയൂ.അതിന്റെ കടമ വെളുത്തിരിക്കുക എന്നതുമല്ല ; വെളുപ്പിക്കുക എന്നതാണ്.അതിന്റെ കടമ അടിക്കുക എന്നുള്ളതല്ല.അടികൊള്ളുക എന്നതാണ്.” മണിമാരെ “വെളുപ്പിക്കാൻ” കൂടിയാണ് അതിജീവിതയുടെ ഈ പോരാട്ടം .
പക്ഷെ കേരളത്തിലെ പ്രബുദ്ധമെന്ന് പറയുന്ന സ്ത്രീ സമൂഹം ഈ ഘട്ടത്തിലും ഇങ്ങിനെ വായ്മൂടിക്കെട്ടിയിരിക്കുന്നത് കാണുമ്പോൾ നാളത്തെ കേരളത്തെയും ഈ തലമുറയെയും കുറിച്ച് ഭയമാണ് ഭയമാണ് ഭയമാണ് സഹോദരിമാരെ. .നിങ്ങൾ സുഖസുഷുപ്തിയിൽ ഉറങ്ങൂ. ഓ എൻ വി പാടിയപോലെ നിങ്ങൾക്കായി ഉണർന്നിരിക്കാൻ കുറച്ചുപേരെങ്കിലും ഇവിടെ ഉണ്ടെന്നെങ്കിലും ഓർക്കുക.