നടിയെ ആക്രമിച്ച കേസിൽ അതിജീവിത സർക്കാരിനെതിരെ ഹർജി നൽകിയതിനെ വിമർശിച്ച എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ പ്രസ്താവനയ്ക്കെതിരെ വിടി ബൽറാം രംഗത്ത് . സർക്കാരിനെ വിമർശിച്ചു എന്നതിന് അതിജീവിതയായ നടിയെ അധിക്ഷേപിക്കുകയാണ് ഇ പി ജയരാജൻ ചെയ്തതെന്ന് വിടി ബൽറാം കുറ്റപ്പെടുത്തി. അതിക്രൂരമായ കുറ്റകൃത്യത്തിന് ഇരയായ അതിജീവിത നീതി ലഭിക്കണമെന്ന ഏക താത്പര്യമല്ലാതെ മറ്റെന്ത് പ്രത്യേക താത്പര്യത്തോടെയാണ് ഹർജി നൽകുകയെന്നും വിടി ബൽറാം ചോദിച്ചു.
സർക്കാരിനെതിരെ അതിജീവിത നൽകിയ ഹർജിക്കു പിന്നിൽ പ്രത്യേക താൽപര്യമുണ്ടോ എന്നു പരിശോധിക്കണമെന്നായിരുന്നു ഇപി ജയരാജൻ പരാമർശം. ആക്രമിക്കപ്പെട്ട നടി തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് സർക്കാരിനെതിരേ ഹർജിയുമായി രംഗത്തെത്തിയതിൽ പ്രത്യേക താത്പര്യമുണ്ടോ എന്ന് സംശയമുണ്ടെന്നും ഇക്കാര്യം പരിശോധിക്കേണ്ടതാണ് എന്നും തെരഞ്ഞെടുപ്പുകളിൽ എന്ത് വൃത്തികെട്ട രാഷ്ട്രീയം കളിക്കാനും യുഡിഎഫ് മടിക്കില്ല എന്നുമായിരുന്നു ഇ പി ജയരാജന്റെ പരാമർശം.
എന്നാൽ ഇതിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. നടിയെ വീണ്ടും അപമാനിക്കുന്ന പ്രതികരണമാണ് ഇ പി ജയരാജന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് വി ഡി സതീശൻ ആരോപിച്ചു. ഇപ്പോഴിതാ വി ടി ബൽറാം തന്റെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വി ടി ബൽറാം ഈ വിഷയത്തിൽ പ്രതികരിച്ചത്.
വി ടി ബൽറാമിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ …
അതിജീവിതയായ വനിതയെ അധിക്ഷേപിക്കുന്നതാണ് എൽഡിഎഫ് കൺവീനറുടെ ഈ വാക്കുകൾ. തനിക്ക് നീതി നൽകുന്നതിന് പകരം പ്രതികൾക്കനുകൂലമായി ഇവിടത്തെ സർക്കാർ സംവിധാനങ്ങളും കീഴ്ക്കോടതികളും ഒത്തുകളിക്കുന്നു എന്ന ഗുരുതരമായ ആശങ്കയുടെ അടിസ്ഥാനത്തിലാണ് അതിജീവിത നേരിട്ട് പരാതിയുമായി മേൽക്കോടതിയെ സമീപിച്ചിരിക്കുന്നത്. അതിന്റെ “പിന്നിൽ പ്രത്യേക താത്പര്യമുണ്ടെ”ന്ന് ഉന്നത സിപിഎം നേതാവ് തന്നെ ആരോപിക്കുമ്പോൾ അത് ആ സ്ത്രീയെ ഡിസ്ക്രഡിറ്റ് ചെയ്യുന്നതും അവർക്ക് കോടതി വഴി ലഭിക്കേണ്ട നീതിയെ തടസ്സപ്പെടുത്തുന്നതുമാണ്. അതിക്രൂരമായ ഒരു ക്രൈമിന്റെ ഇരയായ തനിക്ക് ഈ നാട്ടിലെ നിയമസംവിധാനത്തിലൂടെത്തന്നെ നീതി ലഭിക്കണമെന്ന ഏക താത്പര്യമല്ലാതെ മറ്റെന്ത് പ്രത്യേക താത്പര്യമാണ് ഇക്കാര്യത്തിൽ ആ വനിതക്ക് ഉണ്ടാവാൻ സാധ്യതയുള്ളത്?
കേരളത്തിലെ സർക്കാർ തനിക്കൊപ്പമില്ലെന്ന് അതിജീവിതയായ സ്ത്രീ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ തിരിച്ചറിയുന്നു, അതവർ കൃത്യമായി കോടതി മുമ്പാകെ തുറന്നുപറയുന്നു. ഇനി ചോദ്യം “അവൾക്കൊപ്പം”, അവൾക്കൊപ്പം എന്ന് നാഴികക്ക് നാൽപ്പത് വട്ടം സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നവരോടാണ്. നിങ്ങൾ ഇപ്പോൾ ആർക്കൊപ്പമാണ് ? അതിജീവിതയായ വനിതക്കൊപ്പം തന്നെയാണോ അതോ അവർക്ക് വിശ്വാസം നഷ്ടപ്പെട്ട സർക്കാരിനൊപ്പമോ?
വി ടി ബൽറാമിന്റെ ഫേസ് ബുക്ക് കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെയാണ്.
കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നു എന്നാരോപിച്ച് അതിജീവിത ഇന്നലെ കോടതിയിൽ ഹർജി ഫയൽ ചെയ്യുകയുണ്ടായി.
ആദ്യഘട്ടത്തിൽ പിന്തുണയ്ക്കുകയും സ്വതന്ത്ര അന്വേഷണം അനുവദിക്കുകയും ചെയ്ത സർക്കാർ രാഷ്ട്രീയ തലത്തിൽ ക്രെഡിറ്റ് വാങ്ങിയ ശേഷം പിൻവാങ്ങുകയാണെന്നും പാതിവഴിയിൽ അന്വേഷണം അവസാനിപ്പിക്കാൻ നീക്കമുണ്ടെന്നും ഹർജിയിൽ ആരോപിചിരുന്നു.
അന്വേഷണം തടസ്സപ്പെടുത്തി, പ്രതികളെ സഹായിക്കുന്ന നിലപാട് വിചാരണക്കോടതിയുടെ ഭാഗത്തു നിന്നുണ്ടെന്നും ഹർജിയിൽ പറയുന്നു. ജസ്റ്റിസ് കൗസർ ഇടപ്പഗത്തിന്റെ ബെഞ്ചിൽ ആണ് ഹർജി . ഇതിനിടെ, ബെഞ്ച് മാറ്റണമെന്നാവശ്യപ്പെട്ടു നടി മറ്റൊരു അപേക്ഷയും നൽകിയിരുന്നു. കോടതിയുടെ കസ്റ്റഡിയിലിരിക്കെ, ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിലെ ഉള്ളടക്കം അനധികൃതമായി പരിശോധിച്ച് കൃത്രിമം കാണിക്കുകയും പകർത്തുകയും ചെയ്തതിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടാണു ഹർജി അതിജീവിതയുടെ ഹർജി.