കൊല്ലം വിസ്മയ കേസിൽ പ്രതി കിരൺകുമാർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനു പിന്നാലെ അന്വേഷണസംഘത്തെ അഭിനനന്ദിച്ച് മന്ത്രി വീണ ജോർജ്. സ്ത്രീധനവിരുദ്ധ പോരാട്ടത്തിനു ശക്തിപകരുന്നതാണ് കോടതി വിധിയെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
വിസ്മയയുടെ മരണം മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നുവെന്നും കോടതി വിധി ആശ്വാസകരമാണെന്നും മന്ത്രി കുറിച്ചു. സ്ത്രീധനം എന്ന ദുരാചാരം അവസാനിപ്പിക്കാനുള്ള പോരാട്ടത്തിന് ഇത് കരുത്ത് പകരും. അന്വേഷണസംഘവും പ്രോസിക്യൂഷനും പഴുതടച്ച അന്വേഷണം നടത്തി ശിക്ഷ ഉറപ്പാക്കുകയായിരുന്നുവെന്നും ഇവരുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. കോടതി വിധിയെ അഭിനന്ദിച്ച് ഗതാഗതമന്ത്രി ആൻ്റണി രാജുവും രംഗത്തെത്തി. കിരൺ കുമാറിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഗതാഗതവകുപ്പ് അന്വേഷണം നടത്തുകയും ഇയാളെ മോട്ടോര്‍ വാഹന വകുപ്പിൽ നിന്ന് പിരിച്ചു വിടുകയും ചെയ്തിരുന്നു. ഈ നടപടിയെ ശരിവെക്കുന്നതാണ് കോടതി വിധിയെന്ന് മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. ഇന്നാണ് കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി കിരൺകുമാര്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. സ്ത്രീധന പീഡനവും ആത്മഹത്യാ പ്രേരണയും അടക്കമുള്ള കേസുകളിലാണ് കിരണിനെ കോടതി കുറ്റക്കാരനായി കണ്ടെത്തിയത്. പ്രതിഭാഗത്തിൻ്റെ വാദങ്ങളെല്ലാം തള്ളിക്കളഞ്ഞു കൊണ്ടായിരുന്നു വിധി. അതേസമയം, കേസിൽ കിരൺകുമാറിൻ്റെ മാതാപിതാക്കൾക്കതിരെ തെളിവുണ്ടാക്കാൻ അന്വേഷണസംഘത്തിനായില്ല. നാളെയാണ് കേസിൽ കോടതി വിധി പുറപ്പെടുവിക്കുക.