ഐക്യകേരളം രൂപം കൊണ്ട ശേഷം സംസ്ഥാനത്ത് വാഗ്ദാനം ചെയ്ത ഏറ്റവും വലിയ വ്യവസായ നിക്ഷേപമായിരുന്നു 4000 കോടിയുടെ ആഴക്കടല്‍ മത്സ്യബന്ധന പദ്ധതി. എന്നാൽ ഈ വൻ നിക്ഷേപം നടത്താന്‍ വന്ന അമേരിക്കന്‍ മലയാളി ഒടുക്കം കേരളക്കരയെ ആകെ ഞെട്ടിച്ചു കൊണ്ടാണ് ബോംബ് കേസില്‍ പ്രതിയായത്.
വമ്പൻ നിക്ഷേപത്തിനായി കേരളത്തിലേക്കെത്തിയ ഇയാളെ നമ്മുടെ ഒന്നാം പിണറായി മന്ത്രി സഭയിലെ മന്ത്രിമാർ പാടി വാഴ്ത്തിയതായ സ്തുതികൾക്ക് കയ്യും കണക്കുമില്ല. എന്നാൽ പിന്നീടൊടുക്കം ഈ മൊതലാളി ബോംബ് കേസില്‍ പ്രതിയായി ജയിലിലായി, ഇപ്പോള്‍ ഇതാ കേസിന്റെ കുറ്റപത്രവും കോടതിയില്‍ സമര്‍പ്പിച്ചു കഴിഞ്ഞിരിക്കുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പോളിങ് ദിവസം പുലര്‍ച്ചെ കുണ്ടറയില്‍ നടന്ന പെട്രോള്‍ ബോംബ് സ്ഫോടനം ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയുമായ ജെ മേഴ്സിക്കുട്ടിയമ്മയെ കള്ളക്കേസില്‍ കുടുക്കാനായിരുന്നെന്നാണ് കുറ്റപത്രം.
ഇ എം സി സി ഉടമ ഷിജു എം വര്‍ഗീസ് ഉള്‍പ്പെടെ നാലു പേരെ പ്രതിചേര്‍ത്ത് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ സഹായിയായിരുന്ന വിനു കുമാറും കേസില്‍ പ്രതിയാണ്.
വിവാദ ഇടനിലക്കാരന്‍ ദല്ലാള്‍ നന്ദകുമാറിന് കേസില്‍ പങ്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. മേഴ്സിക്കുട്ടിയമ്മയെ കള്ളക്കേസില്‍ കുടുക്കാന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നാണ് പൊലീസ് പറയുന്നത് .
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് ദിവസമാണ് ഷിജു എം വര്‍ഗീസും സംഘവും കുണ്ടറയില്‍ പെട്രോള്‍ ബോംബ് സ്ഫോടനം നടത്തിയത്. കേസില്‍ കൊട്ടാരക്കര കോടതിയിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്
എന്നാൽ ഈ കേസിന്റെ ആദ്യം മുതൽ ചിന്തിക്കുമ്പോൾ ഷിജു എം വർഗീസിനെക്കാൾ മുൻപ് ജയിലിൽ പോകേണ്ടിയിലൊരുങ്ങുന്നത് നമ്മുടെ മുഖ്യമന്ത്രിയടക്കമുള്ളവരായിരുന്നുവെന്നു നമുക്ക് ബോധ്യമാവും. അതായത് 4000 കോടിയുടെ ഇടപാടിൽ തട്ടിക്കൂട്ട് കമ്പനിയുമായി കരാര്‍ ഒപ്പിട്ടതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് പിണറായിക്ക് തടിയൂരാനാവില്ല . 10000 രൂപ തികച്ച് കയ്യിലെടുക്കാനില്ലാത്ത ഷിജു എം വര്‍ഗീസുമായാണ് പിണറായി വിജയൻ ഇത്രയും ഭീമമായ തുകയുടെ കരാറിലേർപ്പെട്ടത് .
2019 ല്‍ ന്യൂയോര്‍ക്കിലും മറ്റും പര്യടനം നടത്തിയ ഒന്നാം പിണറായി മന്ത്രിസഭയിലെ ഫിഷറീസ് മന്ത്രിയായിരുന്ന ജെ. മേഴ്‌സിക്കുട്ടിയമ്മയെ ഒരു പറ്റം മലയാളി വ്യവസായികള്‍ സന്ദര്‍ശികുകയും മത്സ്യ ബന്ധന മേഖലയില്‍ വന്‍ നിക്ഷേപം നടത്താന്‍ താല്പര്യം പ്രകടിപ്പിക്കുക്കുകയും ചെയ്തു. തുടർന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയുടെ ക്ഷണപ്രകാരം അവർ നാട്ടിലെത്തുന്നു. വിദേശ കമ്പനികളുമായി തട്ടിക്കൂട്ട് കരാര്‍ ഒപ്പ് വെച്ച് കമ്മീഷന്‍ അടിക്കാനുള്ള ഭരണ നേതൃത്വത്തിലു ള്ളവരുടെ ആക്രാന്തം മുതലെടുത്ത തട്ടിപ്പുവീരന്മാര്‍ സെക്രട്ടറിയേറ്റില്‍ പാഞ്ഞെത്തി.ന്യൂയോര്‍ക്കിലുള്ള ഇ എം സി സി എന്നൊരു തട്ടിക്കൂട്ട് കമ്പനിയുടെ പ്രസിഡന്റ് ആണെന്ന് പറഞ്ഞ് ഷിജു എം വര്‍ഗീസ് എന്നൊരാള്‍ മുഖ്യമന്ത്രി പിണറായി വിജയൻ , വ്യവസായ മന്ത്രി, ഫിഷറീസ് മന്ത്രി, ഉയര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിൽ ഈ കരാറില്‍ ഒപ്പിടുന്നു.
തുടർന്ന് ആഴക്കടല്‍ മത്സ്യബന്ധനത്തിനായി 4000 കോടി രൂപ യുടെ ഒരു കരാറില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരള ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷനുമായി ഷിജു എം വര്‍ഗീസ് ഒപ്പുവെക്കുന്നു. ഈ കരാറിനെ വെച്ച് സര്‍ക്കാര്‍ വമ്പൻ പരസ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൊടുക്കുന്നു. ഈ വികസനങ്ങളെല്ലാം പിണറായി വിജയൻറെ കഴിവാണെന്നായിരുന്നു വാഴ്ത്തുപാട്ട് മുഴുവൻ. എന്നാൽ എല്ലാം തകിടം മറിഞ്ഞത് നിമിഷങ്ങൾ കൊണ്ടായിരുന്നു. അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ ഇടപാടിലെ തട്ടിപ്പുകള്‍ ഓരോന്നായി പുറത്തു കൊണ്ടുവന്നതോടെ മറ്റു നിൽക്കക്കള്ളിയില്ലാതെ മുഖ്യമന്ത്രിയടക്കമുള്ളവര്‍ കരാറിനെ തള്ളിപ്പറഞ്ഞു.
ഇഎംസിസി സമര്‍പ്പിച്ച ഫയല്‍ രണ്ടു തവണ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പരിശോധിച്ചെന്നു തെളിവുകള്‍ പുറത്തുവന്നിട്ടും തനിക്കൊന്നുമറിയില്ലെന്നായിരുന്നു മേഴ്‌സിക്കുട്ടിയമ്മയുടെ നിലപാട്. പക്ഷേ, കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാര്‍ ഒളിപ്പിച്ചു വെച്ചു. ഒളിക്കാനില്ലെങ്കില്‍ വിവാദ ഫയല്‍ പുറത്തുവിടാന്‍ ചെന്നിത്തല വെല്ലുവിളിച്ചെങ്കിലും സര്‍ക്കാര്‍ തന്ത്രപരമായി മൗനം പാലിച്ചു.
ഈ തട്ടിപ്പുകാരനായ ഷിജുവിനെക്കുറിച്ചോ ഈ തട്ടിക്കൂട്ട് കമ്ബിനിയെ ക്കുറിച്ചോ യാതൊര ന്വേഷണവും നടത്താതെയാണ് സര്‍ക്കാര്‍ കരാറിലേര്‍ പ്പെട്ടത്. കമ്പനി പ്രസിഡന്റായി അവതരിച്ച ഈ ഷിജു എം വര്‍ഗീസ്, തന്നെ അമേരിക്കയിലെ പല മലയാളികളേയും കബളിപ്പിച്ച വ്യക്തിയാണെന്ന് ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടയില്‍ നിയമ സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ കോടികളുടെ നിക്ഷേപം നടത്താന്‍ വന്ന അമേരിക്കന്‍ മൊതലാളി സര്‍ക്കാരിനും മേഴ്‌സിക്കുട്ടിയമ്മക്കുമെതിരെ തിരിയുകയും കുണ്ടറയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മേഴ്‌സിക്കുട്ടിയമ്മക്കെതിരെ മത്സരിക്കുകയും ചെയ്തു.
കരാര്‍ റദ്ദുചെയ്തതോടെ സര്‍ക്കാരിനെതിരെ തിരിഞ്ഞ ഷിജു സമർപ്പിച്ച നാമനിർദ്ദേശ പട്ടികയിൽ 4000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ വന്ന ഷിജുവിന്റെ ആകെയുള്ള സ്വത്ത് വെറും പതിനായിരം രൂപ മാത്രമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. പതിനായിരം രൂപ പോലും തികച്ച് കയ്യിലെടുക്കാനില്ലാത്ത ഈ തട്ടിപ്പുകാരനുമായി സംസ്ഥാന സര്‍ക്കാര്‍ എന്തടിസ്ഥാനത്തിലാണ് 4000 കോടി രൂപയുടെ കരാറില്‍ ഒപ്പുവെച്ചതെന്നത് ഇന്നും ദുരുഹമാണ്. കരാറിന്റെ ഭാഗമായി അരുരിലെ വ്യവസായ മേഖലയില്‍ രണ്ടേക്കര്‍ സര്‍ക്കാര്‍ ഭൂമി ഈ തട്ടിപ്പ് കമ്പനിക്ക് സൗജന്യമായി നല്കിയതിലും അവ്യക്തതകള്‍ നില്ക്കുന്നുണ്ട്.