പിണറായി സർക്കാരിന് ഒഴിവാക്കാനാവാത്ത കമ്പനിയാണ് ഊരാളുങ്കൽ. സി പി എമ്മുകാരുടെ സ്വന്തം കമ്പനി. സർക്കാരിന്റെ എല്ലാ കരാർ പണിയും ഊരാളുങ്കലിന് മാത്രം കിട്ടുന്ന മായാജാലമാണ് ഇപ്പോൾ കേരളക്കര കണ്ടുകൊണ്ടിരിക്കുന്നത്. എന്നാൽ ഇവർക്ക് പറ്റുന്ന പിഴകളും പാളിച്ചകളുമൊന്നും ചർച്ചയാവുന്നില്ല എന്ന് മാത്രമല്ല പിണറായി വിജയന്റെ എല്ലാ ആശിർവാദങ്ങളോടെയും വീണ്ടും സംസ്ഥാന സർക്കാരിന്റെ എല്ലാ പ്രൊജക്ടുകളും അവർക്കു തന്നെയാണ് ലഭിക്കുന്നത് . കൂളിമാട് പാലം തകർന്നതിനു പിന്നാലെ സംസ്ഥാനത്ത് ഊരാളുങ്കൽ ചെയ്ത പ്രവർത്തികളെ കുറിച്ച് നിരവധി ആക്ഷേപങ്ങളാണ് ഉയരുന്നത്. എന്നാൽ സർക്കാർ ഇതൊന്നും അംഗീകരിക്കുന്നില്ല , അഥവാ കേട്ട ഭാവം നടിക്കുന്നില്ല.
ഇപ്പോഴിതാ ഊരാളുങ്കലും പിണറായി സർക്കാരും തമ്മിലുള്ള കള്ളക്കളിയുടെ പുതിയൊയൊരു കഥ കൂടി പുറത്ത് വരികയാണ്. 2016-21 കാലഘട്ടത്തിൽ നിയമസഭയിലെ പ്രധാന പ്രവൃത്തികളെല്ലാം സ്പീക്കറായിരുന്ന പി. ശ്രീരാമകൃഷ്ണൻ അന്ന് നൽകിയിരുന്നത് ഊരാളുങ്കലിനാണ്.
16 കോടി രൂപ മുടക്കി നിർമ്മിച്ച നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാൾ, 52.33 കോടി രൂപയുടെ ഇ – നിയമസഭ തുടങ്ങിയ പ്രവൃത്തികൾ ടെണ്ടർ പോലും വിളിക്കാതെയാണ് ശ്രീരാമകൃഷ്ണൻ ഊരാളുങ്കലിന് നൽകിയത്. ഇ- നിയമസഭയ്ക്കു വേണ്ടി ഊരാളുങ്കലിന് മൊബിലൈസേഷൻ അഡ്വാൻസ് നൽകിയത് 13.53 കോടി രൂപയായിരുന്നു. ലോക കേരള സഭയുടെ നടത്തിപ്പിന് വേണ്ടി ശങ്കരനാരായണൻ തമ്പി ഹാൾ നവീകരിച്ചത് 1.84 കോടി രൂപയ്ക്കാണ്. ആ പ്രവൃത്തിയും ഊരാളുങ്കലിനാണ് നൽകിയത്.
2020 ൽ ലോക കേരള സഭ ചേർന്നപ്പോഴാണ് 16 കോടി മുടക്കി ശങ്കരനാരായണൻ തമ്പി ഹാൾ നവീകരിച്ചത്. സ്പീക്കർ ശ്രീ രാമകൃഷ്ണനും ഊരാളുങ്കലുമായി അടുത്ത ബന്ധമുണ്ടെന്നും അതുകൊണ്ടാണ് നിയമസഭയി ലെ പ്രധാന പ്രവൃത്തി കളെല്ലാം ഊരാളുങ്കലിന് ലഭിക്കുന്നതെന്നും പ്രതിപക്ഷം ആരോപി ച്ചിരുന്നു.
ഇപ്പോഴിതാ അതിനെ സാധൂകരിക്കുന്ന തെളിവുകളാണ് പുറത്ത് വരുന്നത് . അതായത് ശ്രീരാമകൃഷ്ണന്റെ മകൾ നിരജ്ഞന ജോലി ചെയ്യുന്നത് ഊരാളുങ്കലിനാണ്. കോഴിക്കോട് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സഹകരണ സൊസൈറ്റിയിലെ എച്ച് ആർ വിഭാഗത്തിലാണ് നിരജ്ഞന ജോലി ചെയ്യുന്നത്. ഒന്നരലക്ഷം രൂപയാണ് നിരജ്ഞനക്ക് ശമ്പളമായി ഊരാളുങ്കൽ നൽകുന്നത്. നിയമസഭയിൽ കോടി കണക്കിന് രൂപയുടെ പ്രവൃത്തികൾ നൽകിയതിന് പ്രത്യുപകാരമായിട്ടാണ് ശ്രീരാമകൃഷ്ണന്റെ മകൾക്ക് ഊരാളുങ്കൽ ജോലി നൽകിയതെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്.
ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ എന്ന രീതിയിൽ ശ്രീരാമകൃഷ്ണന്റെ മകൾക്ക് മാത്രമല്ല , പ്രമുഖ സി പി എം നേതാക്കളുടെ അടുത്ത ബന്ധുക്കളിൽ പലരും ജോലി ചെയ്യുന്നത് ഊരാളുങ്കലിലാണ്. ശ്രീരാമകൃഷ്ണൻ സ്പീക്കറായിരുന്ന കാലയളവിൽ നടന്ന ഫെസ്റ്റിവൽ ഓൺ ഡെമോക്രസിക്ക് ചെലവായത് രണ്ടേകാൽ കോടി രൂപയാണ്. ആറ് പരിപാടിക്ക് പദ്ധതിയിട്ടുരുന്നെങ്കിലും കോവിഡ് കാരണം രണ്ടെണ്ണമേ നടത്തിയിരുന്നുള്ളു. ഈ പരിപാടിക്ക് ഭക്ഷണ ചെലവ് മാത്രം 68 ലക്ഷം രൂപയായി. യാത്ര ചെലവ് 42 ലക്ഷം, മറ്റ് ചെലവുകൾ 1.21 കോടി രൂപ , പരസ്യം 31 ലക്ഷം എന്നിങ്ങനെയാണ് ചെലവഴിച്ചത്. അഞ്ച് പേർക്കാണ് ഈ പരിപാടിയുടെ പേരിൽ കരാർ നിയമനം ലഭിച്ചത്. പരിപാടി അവസാനിപ്പിച്ചിട്ട് രണ്ട് വർഷം കഴിഞ്ഞിട്ടും ഇവർ നിയമസഭയിൽ ജോലി ചെയ്തു. ഇവരുടെ ശമ്പളത്തിനായി ചെലവായത് 21.61 ലക്ഷം രൂപയാണ്. എം.ബി രാജേഷ് സ്പീക്കറായി വന്നതോടെ ഇവരെ പിരിച്ചു വിട്ടു.
സഭ ടി.വി യുടെ പേരിലും ചെലവഴിച്ചത് കോടികളാണ്.
നിയമസഭയിൽ ആലോചിക്കാതെ ശ്രീരാമകൃഷ്ണന്റെ തന്നിഷ്ട പ്രകാരമാണ് എല്ലാ പ്രവൃത്തികളും നടന്നത് എന്നാണു ആരോപണം . പരാതി നൽകിയപ്പോൾ മാത്രമാണ് സഭ ടി.വിയെ കുറിച്ച് കക്ഷി നേതാക്കളുടെ യോഗം വിളിക്കാൻ പോലും തയ്യാറായത്. സെക്രട്ടേറിയേറ്റിലടക്കം കോടി കണക്കിന് രൂപയുടെ പ്രവൃത്തികളാണ് ടെണ്ടർ വിളിക്കാതെ എൽ.ഡി.എഫ് സർക്കാർ ഊരാളുങ്കലിന് നൽകിയത്. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ സി.എം രവീന്ദ്രൻ പല ഉപകരണങ്ങളും വാങ്ങി ഊരാളുങ്കലിന് വാടകക്ക് നൽകുന്നുണ്ട് എന്ന വിവരം പുറത്ത് വന്നിരുന്നു. ഊരാളുങ്കൽ മാസം കൃത്യമായി രവീന്ദ്രന് വാടകയും നൽകുന്നുണ്ട്. എൽ.ഡി.എഫ് ഭരണത്തിൽ തഴച്ച് കൊഴുത്ത് വളരുകയാണ് ഊരാളുങ്കൽ .
യഥാർത്ഥത്തിൽ ഊരാളുങ്കലിന്റെ വളർച്ചയ്ക്ക് പിന്നിലെ ശക്തി മുഖ്യമന്ത്രി പിണറായി വിജയനാണ്.
പിണറായി കഴിഞ്ഞാൽ ഊരാളുങ്കലുമായി അടുത്ത സൗഹൃദം പുലർത്തുന്നത് ശ്രീരാമകൃഷ്ണനാണ്.