തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ആപ് – ട്വന്റി ട്വന്റി സഖ്യം, ജനക്ഷേമ മുന്നണിയുടെ നിലപാട് ഇന്നറിയാം. ഉച്ചയ്ക്ക് ശേഷം കിറ്റക്‌സ് ആസ്ഥാനത്ത് വെച്ച് നടക്കുന്ന വാർത്താ സമ്മേളനത്തിലായിരിക്കും സഖ്യം ആർക്കൊപ്പമായിരിക്കുമെന്ന് പ്രഖ്യാപിക്കുക. ഏതെങ്കിലും ഒരു മുന്നണിക്ക് പരസ്യമായ പിന്തുണ നൽകിയുള്ള പ്രഖ്യാപനത്തിന് സാധ്യത കുറവാണ് എന്നാണ് വിലയിരുത്തൽ.
ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ട്വന്റി ട്വന്റിയുമായുള്ള സഖ്യപ്രഖ്യാപനത്തിനായി കെജ്‌രിവാൾ ദിവസങ്ങൾക്ക് മുമ്പ് കേരളത്തിലെത്തിയിരുന്നു. കേരളത്തിലെ നാല് കോടി ജനങ്ങളുടെ സഖ്യമാണിതെന്നായിരുന്നു അദ്ദേഹം സഖ്യപ്രഖ്യാപനത്തിനിടെ പറഞ്ഞത്.
കേരളത്തിൽ ഇനി നാല് മുന്നണികളുണ്ടാകുമെന്നും ആം ആദ്മി പാർട്ടിയും ട്വന്റി ട്വന്റിയും ചേർന്നുള്ള ജനക്ഷേമ മുന്നണി കേരളത്തിലെ നാലാമത്തെ മുന്നണിയായിരിക്കുമെന്നും കെജ്‌രിവാൾ അവകാശപ്പെട്ടു. കേരളത്തിലും സർക്കാർ രൂപീകരിക്കുമെന്നും കെജ്‌രിവാൾ പറഞ്ഞു. ദൽഹിയിൽ സർക്കാർ ഉണ്ടാക്കിയത് ദൈവത്തിന്റെ മാജിക്കാണെന്നും കേരളത്തിലും ഇത് സാധ്യമാകുമെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു. അതേസമയം, തൃക്കാക്കരയിൽ എൻ.ഡി.എ സഖ്യം മഹാസമ്പർക്കം സംഘടിപ്പിക്കാനൊരുങ്ങുകയാണ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ മണ്ഡലത്തിലെ വീടുകൾ കയറി വോട്ട് തേടും.
എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫിന്റെ പ്രചരണാൻത്ഥമായി മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച വീണ്ടും തൃക്കാക്കരയിലേക്ക് മടങ്ങിയെത്തും. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും നേതൃത്വത്തിൽ യു.ഡി.എഫ് നേതാക്കൾ മണ്ഡലത്തിൽ കേന്ദ്രീകരിച്ചുള്ള പ്രചാരണവും തുടരുകയാണ്. വികസനത്തെ പിന്തുണയ്ക്കുന്നവർക്ക് ഇടതുപക്ഷത്തിന് ഒപ്പം നിൽക്കാമെന്നും ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്നും ഇടത് കൺവീനർ ഇ.പി. ജയരാജൻ നേരത്തെ പറഞ്ഞിരുന്നു.
അതേസമയം, ജനക്ഷേമ മുന്നണിയോട് യു.ഡി.എഫ് പരസ്യമായി തന്നെ വോട്ടഭ്യർത്ഥിച്ച് കഴിഞ്ഞു. ആം ആദ്മി പാർട്ടിക്കും ട്വന്റി ട്വന്റിക്കും ഒരിക്കലും ഇടതുമുന്നണിയോട് യോജിക്കാൻ കഴിയില്ലെന്നും അതിനാൽ തൃക്കാക്കരയിൽ പുതിയ മുന്നണിയുടെ പിന്തുണ കോൺഗ്രസ് തേടുകയാണെന്നുമായിരുന്നു കെ.പി.സി.സി അധ്യക്ഷന്റെ വാദം.