കല്ലുവാതുക്കൽ മദ്യദുരന്ത കേസിൽ ശിക്ഷിക്കപ്പെട്ട മണിച്ചനെ വിട്ടയക്കാനുള്ള അപേക്ഷയിൽ സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ. പേരറിവാളൻ കേസിലെ വിധി മാനിച്ച് സർക്കാർ നാലാഴ്ച്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. സംസ്ഥാന സർക്കാർ മുദ്രവെച്ച കവറിൽ സമർപ്പിച്ച രേഖകൾ പരിശോധിച്ച ശേഷമാണ് കോടതിയുടെ തീരുമാനം. ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദേശം. മോചനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കൈമാറിയ ഇ-ഫയൽ പരിശോധിച്ച ശേഷമാണ് സുപ്രീം കോടതിയുടെ നടപടി. ഫയലിലെ ഉള്ളടക്കം എന്താണെന്ന് കോടതി പരസ്യപ്പെടുത്താൻ തയ്യാറായില്ല. കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി ചന്ദ്രൻ എന്ന മണിച്ചനെ ജയിൽമോചിതനാക്കാൻ സർക്കാർ ശ്രമിച്ചത്. ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട മണിച്ചൻ 20 വർഷം തടവ് പൂർത്തിയാക്കിയെന്ന കാരണം പറഞ്ഞാണിത്. മണിച്ചനടക്കം വിവിധ കേസുകളിൽപ്പെട്ട 33 പേരുടെ ശിക്ഷ ഇളവുചെയ്ത് ജയിൽമോചിതരാക്കാനാണ് മന്ത്രിസഭാ തീരുമാനം എടുത്തത് . മന്ത്രിസഭയുടെ ശുപാർശ അംഗീകാരത്തിനായി ഗവർണർക്ക് സമർപ്പിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യപ്രാപ്തിയുടെ 75-ാം വാർഷികം പ്രമാണിച്ച് ആസാദി കാ അമൃത് ആഘോഷത്തിന്റെ ഭാഗമായാണ് മണിച്ചനടക്കമുള്ളവർക്ക് കൂട്ടമോചനം നൽകുന്നത്.
31 പേർ മരിക്കുകയും ആറുപേർക്ക് കാഴ്ചനഷ്ടമാകുകയും 500 പേർ ചികിത്സതേടുകയും ചെയ്ത മദ്യദുരന്തക്കേസിലെ പ്രതിയായതിനാൽ രാജ്ഭവൻ മണിച്ചന്റെ ജയിൽമോചനമെന്ന ആവശ്യത്തെ ഗൗരവമായാണ് കാണുന്നത്. മൂന്നാഴ്ചയായിട്ടും ഗവർണർ അംഗീകാരം നൽകിയിട്ടില്ല. മണിച്ചന്റെ സഹോദരങ്ങളായ കൊച്ചനി, മണികണ്ഠൻ എന്നിവർക്ക് ശിക്ഷാ ഇളവ് നൽകി കഴിഞ്ഞവർഷം വിട്ടയച്ചിരുന്നു.