തൃക്കാക്കരയിൽ തങ്ങി സോഷ്യൽ എഞ്ചിനിയറിംഗ് എന്ന ഓമനപ്പേരിൽ മന്ത്രിമാർ വർഗീയ പ്രചരണം നടത്തുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ജനങ്ങളുടെ നെഞ്ചത്ത് കുറ്റിയടിക്കലുമായി സർക്കാർ വീണ്ടുമിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം.
ജനകീയനായിരുന്ന പിടി തോമസിന്റെ മരണത്തെ സൗഭാഗ്യമായി കാണുന്നുയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തരംതാഴ്ന്നതാണ്. തൃക്കാക്കരയിൽ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാർ ജാതി തിരിച്ചും മതം നോക്കിയും ജനങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുകയാണ്. അവർ അനാവശ്യ വാഗ്ദാനങ്ങളാണ് ജനങ്ങൾക്ക് നൽകുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വരെയാണ് കെ.റെയിൽ കല്ലിലടൽ സർക്കാർ നിർത്തിവെച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കല്ലിടലുമായി വീണ്ടുമിറങ്ങും.
പാലാരിവട്ടം പാലം ഒരുകാലത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപോയോഗിച്ച സി.പി.എം കോഴിക്കോട് തകർന്ന വീണ കുളിമാട് പാലത്തിന്റെ കാര്യത്തെ കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. പാലം തകർന്നതിന്റെ പേരിൽ പൊതുമാരമത്ത് മന്ത്രിക്കെതിരെ കേസെടുക്കാൻ മുഖ്യമന്ത്രി എന്തുകൊണ്ട് തയ്യാറാകുന്നില്ല. മരുമകനെതിരെ കേസെടുക്കാൻ മുഖ്യമന്ത്രിക്ക് മടിയാണെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.
ജനിച്ച് വീഴുന്ന ഓരോ കുഞ്ഞിനെയും 1.34 ലക്ഷം രൂപയുടെ കടക്കാരനാക്കിയിരിക്കുകയാണ് പിണറായി ഭരണം. കേരളം ശ്രീലങ്കയെക്കാൾ ഭയാനകമായ കടക്കെണിയിലേക്ക് കൂപ്പുകുത്തും. സർക്കാർ ജീവനക്കാർക്ക് ശമ്പളം പോലും കൊടുക്കാൻ കഴിയാത്ത അവസ്ഥയിലാണ്. വികസന ക്ഷേമ പ്രവർത്തനങ്ങളും കിറ്റും മുടങ്ങി. ദൈനംദിന പ്രവർത്തനങ്ങൾക്കായി വീണ്ടും കടമെടുക്കാനാണ് സർക്കാർ നീക്കം.കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ധവളപത്രം ഇറക്കാൻ താൻ പ്രതിപക്ഷ നേതാവ് ആയിരുന്ന കാലത്ത് വിഡി സതീശൻ ചെയർമാനായി ഒരു കമ്മിറ്റി നിയോഗിക്കുകയും ആ കമ്മിറ്റി കേരളം നേരിടാൻ പോകുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.
ഭരണ സംവിധാനത്തെ മുഖ്യമന്ത്രിയും മന്ത്രിമാരും ദുർവിനിയോഗം ചെയ്യുന്നു. വർഗീയ ശക്തികൾക്ക് പരസ്പരം കൊല്ലാനുള്ള ലൈസൻസ് നൽകുന്ന ഭരണമാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളത്തിൽ നടക്കുന്നത്. പോലീസ് സംവിധാനം നിഷ്‌ക്രിയമാണ്. സിപിഎം നേതാക്കളാണ് പോലീസിനെ ഭരിക്കുന്നത്. ഇതടക്കമുള്ള സർക്കാരിന്റെ ജനവിരുദ്ധതയ്‌ക്കെതിരായ വിധിയെഴുത്താകും തൃക്കാക്കരിയിലേത്.
ഒരിക്കലും നടക്കില്ലെന്ന് സിപിഎമ്മിന് ബോധ്യമുള്ള കെ.റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നത് വികസനവിരുദ്ധരെന്ന ചീത്തപ്പേര് മാറ്റിയെടുക്കാനാണ്. എല്ലാകാലത്തും വികസന വിരുദ്ധനയങ്ങളാണ് സിപിഎം സ്വീകരിച്ചിട്ടുള്ളത്. ഒന്നാം വർഷികം ആഘോഷിക്കുന്ന എൽഡിഎഫ് സർക്കാർ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തില്ല. കൊച്ചിയിൽ കൊട്ടിഘോഷിച്ച് ആഗോള നിക്ഷേപ സംഗമം അസെൻഡ് സംഘടിപ്പിച്ചു.അത് വെറും പാഴ് വേലയായിമാറി. ഒരു രൂപയുടെ വികസനവും ഉണ്ടായില്ല. കഴിഞ്ഞ ആറുവർഷം കൊണ്ട് എന്ത് നിക്ഷേപമാണ് സംസ്ഥാനത്ത് ഉണ്ടായതെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം.
കെപിസിസി പ്രസിഡന്റിനെതിരെ കേസെടുത്ത സംഭവം നിർഭാഗ്യകരമാണ്. മലയാള ഭാഷക്ക് പുതിയ അധിക്ഷേപ ശബ്ദതാരാവലി സംഭാവന ചെയ്ത വ്യക്തിയാണ് മുഖ്യമന്ത്രി. ബിഷപ്പിനെ മുതൽ പത്രക്കാരെ വരെ അദ്ദേഹം അധിക്ഷേപിച്ചിട്ടുണ്ട്. തൃക്കാക്കരയിൽ യുഡിഎഫ് ഒറ്റക്കെട്ടാണ്. തിളക്കമാർന്ന വിജയം യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിനുണ്ടാകും. എല്ലാ മതവിഭാഗങ്ങളെയും ഒരുപോലെയാണ് യുഡിഎഫ് കാണുന്നത്.സാമുദായിക നേതാക്കളെയും മതമേലധ്യക്ഷൻമാരെയും അധിക്ഷേപിച്ചത് സിപിഎമ്മാണ്. അതേ സിപിഎമ്മാണ് ഇപ്പോൾ അവരുടെ മേടകളിൽ കയറിയിറങ്ങുന്നതെന്നും ചെന്നിത്തല പറഞ്ഞു. ഹൈബി ഈഡൻ എംപി, ടി.ജെ.വിനോദ് എംഎൽഎ,ഡി.സി.സി പ്രസിഡന്റ് മുഹമ്മദ്ദ് ഷിയാസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു