എറണാകുളത്തെ സ്ഥലം വിറ്റ് മറ്റു ഭാഗങ്ങളിലേക്ക് പോകുന്നതാണ് ബുദ്ധി എന്ന് മുരളി തുമ്മാരുകുടി. മാറാത്ത വെള്ളക്കെട്ടാണ് മുരളിയുടെ ഈ പരാമർശത്തിന് കാരണം.
വേനല്‍മഴയില്‍ തന്നെ എറണാകുളം കുളമായി തനിസ്വഭാവം കാണിച്ചു തുടങ്ങിയെന്നും മുരളി തുമ്മാരുകുടി പറഞ്ഞു.
‘പഴയത് പോലെ ജീവിക്കാവുന്ന നഗരമല്ല കൊച്ചി എന്നും എഞ്ചിനീയറിംഗ് പരിഹാരം കൊണ്ട് കൊച്ചിയില്‍ വെള്ളക്കെട്ട് ഒഴിവാകുകയില്ലെന്നും ജനങ്ങളെ ബോധവല്‍ക്കരിച്ചേ പറ്റൂ. ഇതെത്ര കയ്പേറിയ വാര്‍ത്തയാണെങ്കിലും. കാലാവസ്ഥ വ്യതിയാനം കൊച്ചിയെ മുകളില്‍ നിന്നും കടലില്‍ നിന്നും ശ്വാസം മുട്ടിക്കുകയാണ്.’ അദ്ദേഹം ഫേസ്ബുക്കില്‍ എഴുതുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
വെള്ളത്തിലാകുന്ന കൊച്ചി. മഴക്കാലം തുടങ്ങിയിട്ടില്ല. വേനല്‍മഴയില്‍ തന്നെ എറണാകുളം കുളമായി തനിസ്വഭാവം കാണിച്ചു തുടങ്ങി. ഈ മഴക്കാലത്ത് ഇനിയും അനവധി ദിവസങ്ങളില്‍ വെള്ളം കെട്ടും, ജനജീവിതം സ്തംഭിക്കും, രോഗം പകരും. ഇനിയുള്ള ഓരോ വര്‍ഷവും ഇത് കൂടിക്കൂടി വരും. വര്‍ഷത്തില്‍ പത്തു ദിവസം എന്നത് അന്പതും നൂറുമാകും. ഇതിനൊരു പരിഹാരമില്ലേ ഡോക്ടര്‍? ഉണ്ട് കുറച്ചു ചാലുകീറി, കനാലുകള്‍ വൃത്തിയാക്കി ഒന്നോ രണ്ടോ പ്ലംബിംഗ് സ്റ്റേഷന്‍ സ്ഥാപിച്ച് പ്രശ്‌നം പരിഹരിക്കാമെന്ന ചിന്ത മാറുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതൊക്കെ ചെയ്ത് തല്‍ക്കാലം ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാം എന്നിരുന്നാലും. . മഴ കൂടുതല്‍ സാന്ദ്രതയില്‍ പെയ്യുന്നു എന്നത് ഇനി പതിവാകും. കടലിന്റെ ജലനിരപ്പ് പതുക്കെ ഉയരും. സാധാരണ മഴയില്‍ വെള്ളം ഒഴുകിപ്പോകാന്‍ പോലും പറ്റുന്ന ഓടകളും കനാലും ഇല്ലാത്തിടത്ത് മുൻപ് പറഞ്ഞ രണ്ടു കാര്യങ്ങള്‍ ഒരുമിച്ച് നടന്നാല്‍ പിന്നെ വെള്ളം എവിടെ പോകും? അത് പൊങ്ങിക്കൊണ്ടേ ഇരിക്കും. ഇന്നു കയറുന്നതിനേക്കാള്‍ കൂടുതല്‍ നാളെ കയറും. പൊങ്ങുന്നതനുസരിച്ചു വെള്ളം പരക്കുകയും ചെയ്യും. ഇന്നെത്താത്തിടത്ത് നാളെ എത്തും. ഇത് കുറച്ചു കൊണ്ടുവരണമെങ്കില്‍ വലിയ മഴ ചെയ്യുന്ന മണിക്കൂറില്‍ വെള്ളത്തിന് ഒഴുകിപ്പോകുന്നതിന് മുന്‍പ് കെട്ടിക്കിടക്കാന്‍ കുറച്ചു സ്ഥലം കൊടുക്കണം. പക്ഷെ എറണാകുളം നഗരത്തില്‍ സെന്‍റിന് ദശ ലക്ഷങ്ങളാണ് വില. അവിടെ വെള്ളത്തിന് പരക്കാനായി ആരും ഒരു സെന്‍റും കൊടുക്കില്ല. പോരാത്തതിന് കെട്ടിടം നിര്‍മ്മിക്കാത്ത ഏതെങ്കിലും സ്ഥലം ഉണ്ടെങ്കില്‍ അതും നിര്‍മ്മിച്ചെടുക്കും. കനാലുകള്‍ വീതി കുറച്ച് റോഡിന് വീതി കൂട്ടി സ്ഥല വില കൂട്ടും. അപ്പോള്‍ കൂടുതല്‍ കെട്ടിടങ്ങള്‍ ഉണ്ടാകും. വെള്ളം വീണ്ടും പൊങ്ങും. സര്‍ക്കാരിന് ഒരു കാര്യം ചെയ്യാം. എറണാകുളത്തെ ജനറല്‍ ആശുപത്രി മുതല്‍ പോലീസ് കമ്മീഷണറേറ്റ് വരെയുള്ള കെട്ടിടങ്ങള്‍ അവിടെനിന്നും ജില്ലയില്‍ മറ്റെവിടെയെങ്കിലും മാറ്റി സ്ഥാപിക്കാം. ഈ സ്ഥലം ഇടിച്ചുനിരത്തി തടാകമാക്കാം. കെ. എസ്. ആര്‍. ടി. സി. സ്റ്റാന്‍ഡ് ഉള്‍പ്പെടെ എവിടെയൊക്കെ അത്യാവശ്യം സ്ഥലമുണ്ടോ അതൊക്കെ കുഴിച്ചു കുളമാക്കി പരസ്പരം ബന്ധിപ്പിക്കാം. ഹൈക്കോടതി മുതലുള്ള കോടതികള്‍ക്കും ഇതൊക്കെ ചെയ്യാം. ഇവയൊന്നും ഇനി അവിടെയിരിക്കേണ്ട പ്രത്യേക കാര്യമൊന്നുമില്ല. ഹൈക്കോടതിയും ആശുപത്രിയും ബൈപ്പാസിനിപ്പുറത്ത് കൂടുതല്‍ സൗകര്യങ്ങളോടെ പുനഃസ്ഥാപിക്കാം. നഗരത്തിലെ വെള്ളം കുറച്ചൊക്കെ ഇങ്ങോട്ട് വരട്ടെ. മഴ കഴിയുന്‌പോള്‍ പറഞ്ഞുവിടാം. എറണാകുളത്തിന്റെ നാലിലൊന്നെങ്കിലും വീണ്ടും കുളമാക്കിയാല്‍ ബാക്കി സ്ഥലം ഉപയോഗിക്കാന്‍ പറ്റും. സുനാമി തൊട്ട് വെള്ളക്കെട്ട് വരെ ഭീഷണിയുള്ള സ്ഥലത്ത് ഇത്തരം ക്രിട്ടിക്കല്‍ സ്ഥാപനങ്ങള്‍ കൊണ്ടുവെച്ചത് അല്ലെങ്കില്‍ തന്നെ ശരിയല്ല. പോരാത്തതിന് തിരക്കുള്ള നഗരത്തിന്റെ മെട്രോ ചെല്ലാത്ത അറ്റത്ത് തന്നെ വേണോ ആശുപത്രി? ഒഴിവാകുന്ന സ്ഥലത്തിന്റെ ഒരു ഭാഗം പുനര്‍നിര്‍മ്മാണത്തിന് അനുമതി കൊടുത്തും നന്നായിവരുന്ന നഗത്തിലെ ബാക്കിയുള്ള സ്ഥലത്തിനും കെട്ടിടങ്ങള്‍ക്കും കുറച്ച് വിന്‍ഡ്ഫാള്‍ ടാക്‌സ് കൊണ്ടുവന്നും ഈ പദ്ധതിക്കുള്ള പണം കണ്ടുപിടിക്കാം. പണമല്ല വിഷനാണ് പ്രധാനം. സ്‌പോഞ്ച് നഗരങ്ങള്‍ എന്നാണ് ഇത്തരം പദ്ധതികളെ വിളിക്കുന്നത്. ഇതൊന്നും പക്ഷെ കേരളത്തില്‍ നടപ്പാവില്ല. എതിര്‍ക്കാന്‍ ഒരു പദ്ധതിയും നോക്കി ആളുകള്‍ ഇരിക്കുന്ന നാടല്ലേ. ഏറെ മുന്‍കുട്ടി ചിന്തിച്ച് പ്ലാന്‍ ചെയ്യുന്ന ഒരു രീതി ഈ കോലോത്ത് ഇല്ല. വെള്ളം പൊങ്ങിക്കൊണ്ടേ ഇരിക്കും. വിഷു വരും വര്‍ഷം വരും ആളുകള്‍ സ്ഥലം വിട്ടു പോകും. നഗരം ക്ലൈമറ്റ് സെന്‍ട്രല്‍ പ്രവചിച്ചതു പോലെ ഏറെഭാഗവും വെള്ളത്തിലാകും. സ്‌നേഹം കൊണ്ടു പറയുകയാണ്, ഇറ്റ്‌സ് ഇന്‍ക്യൂറബിള്‍. എറണാകുളത്തെ സ്ഥലം വിറ്റ് മറ്റു ഭാഗങ്ങളിലേക്ക് പോകുന്നതാണ് ബുദ്ധി.