അടിസ്ഥാന സൗകര്യ വികസനവും സേവന നിലവാരവും മെച്ചപ്പെടുത്തി തിരുവനന്തപുരം മെഡിക്കൽ കോളേജുകൾ.
രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക ദിനത്തിൽ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലാണ് ആരോഗ്യമന്ത്രി വീണാ ജോർജ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇൻഷ്യേറ്റീവ് പദ്ധതി വിജയമായതോടെയാണ് കൂടുതൽ മെഡിക്കൽ കോളേജുകളിലേക്ക് ഇത് നടപ്പിലാക്കുവാൻ തീരുമാനിച്ചത്. ചികിത്സാരംഗത്തും അക്കാദമിക് രംഗത്തും ഗവേഷണ രംഗത്തും മികവ് പുലർത്തുകയാണ് ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇൻഷ്യേറ്റീവ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും ഇത് കൂടുതൽ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പൈലറ്റടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രത്യേക ടീമിനെ നിയോഗിച്ചിരുന്നു. മറ്റ് മെഡിക്കൽ കോളേജിലെ പ്രഗത്ഭ ഡോക്ടർമാർ കൂടി ഉൾക്കൊള്ളുന്നതാണ് ഈ സംഘം. അത്യാഹിത വിഭാഗത്തിലെത്തുന്ന ഒരു രോഗിക്ക് രോഗതീവ്രതയനുസരിച്ച് ഉടനടി അത്യാഹിത ചികിത്സ ഉറപ്പാക്കുകയാണ് ഇതിലെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇതിനായി റെഡ്, ഗ്രീൻ, യെല്ലോ സോണുകളായി തിരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
രോഗതീവ്രതയനുസരിച്ച് ടാഗുകൾ നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ അടിയന്തര ചികിത്സ ആവശ്യമായ രോഗികൾക്ക് ക്യൂ നിൽക്കാതെ ചികിത്സ നേടാം. ഹൃദ്രോഗം, സ്‌ട്രോക്ക് തുടങ്ങിയ രോഗങ്ങളുമായി വരുന്നവർക്ക് വേണ്ട ചികിത്സകളെല്ലാം അത്യാഹിത വിഭാഗത്തിൽ ഏകോപിപ്പിച്ച് നൽകുന്നുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ പ്രശ്‌നപരിഹാരത്തിന് ആരോഗ്യവകുപ്പ് ദൈനംദിന നടത്തിപ്പ് സമിതി രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
സമിതി ചൂണ്ടിക്കാട്ടിയ പോരായ്മകൾ പരിഹരിക്കുകയും ജീവനക്കാരുടേയും ഉപകരണങ്ങളുടേയും കുറവ് നികത്താനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തതാണ് ഈ മികവിലേക്ക് എത്തിച്ചത് .