കോഴിക്കോട് മാവൂരിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിൻറെ ബീമുകൾ തകർന്ന സംഭവത്തിൽ പൊതുമാരമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസും നിർമ്മാണച്ചുമതലയുള്ള ഇടതുപക്ഷ പിൻബലമുള്ള നിർമ്മാണക്കമ്പനി ഊരാളുങ്കലും പ്രതിക്കൂട്ടിൽ.
കഴിഞ്ഞ ദിവസം പ്രദേശത്ത് പെയ്ത ശക്തമായ മഴയെത്തുടർന്ന് താൽക്കാലികമായി സ്ഥാപിച്ച തൂണുകൾ താഴ്ന്ന് പോയതാണ് അപകടത്തിന് കാരണമെന്നാണ് പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തലുകൾ. എന്നാൽ ബീമിനെ താങ്ങി നിർത്തിയ ജാക്കിക്ക് പെട്ടെന്നുണ്ടായ തകരാർ കാരണമാണ് അപകടമുണ്ടായതെന്നാണ് നിർമ്മാണ ചുമതലയുള്ള ഊരാളുങ്കൽ കോപ്പറേറ്റീവ് സൊസൈറ്റി പറയുന്നത്. ഉടൻ തന്നെ ഗർഡറുകൾ പുനസ്ഥാപിച്ച് പാലം നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ഊരാളുങ്കൽ അറിയിച്ചു.
പൊതുവേ പൊതുമാരമത്ത് രംഗത്ത് കാര്യക്ഷമതയോടെ പ്രവർത്തിക്കാൻ ശ്രമിക്കുന്ന മന്ത്രി റിയാസിൻറെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്നതാണ് ഈ സംഭവം. മാത്രമല്ല, തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാൽ ഈ സംഭവം തലനാരിഴ കീറി ചർച്ചചെയ്യപ്പെടുമ്പോഴും റിയാസിനൊപ്പം ഇടതുപക്ഷവും പ്രതിരോധത്തിലാവും. നിർമ്മാണരംഗത്ത് പ്രതിച്ഛായ വർധിപ്പിക്കാൻ ശ്രമിക്കുന്ന വടകര കേന്ദ്രമായുള്ള, ഇടതു നേതാക്കളുടെ കൂടി പിന്തുണയോടെ പ്രവർത്തിക്കുന്ന ഊരാളുങ്കൽ സൊസൈറ്റിക്ക് ഇത് കറുത്തപാടാകും.
ഇതിനിടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി റിയാസ് സംഭവത്തെക്കുറിച്ച് റിപ്പോർട്ട് തേടിയിരിക്കുകയാണ്. പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗത്തോട് പരിശോധന നടത്താനും മന്ത്രി നിർദേശിച്ചു. കെആർഎഫ്ബി പ്രൊജക്ട് ഡയറക്ടറോടും ഉടൻ റിപ്പോർട്ട് നൽകാൻ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
‘ഇതിനിടെ സംഭവത്തിൽ കെപിസിസി പ്രസിഡൻറ് കെ. സുധാരകരൻ പിണറായി സർക്കാരിനെതിരെ വിമർശനം കടുപ്പിച്ചു. “കോഴിക്കോട് നിർമാണത്തിലിരുന്ന പാലം തകർന്നുവീണു. പിണറായി വിജയന്റെയും സംഘത്തിന്റെയും അഴിമതി എവിടെ എത്തി നിൽക്കുന്നുവെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. പിഞ്ചു കുട്ടികൾ പഠിക്കുന്ന സ്‌കൂൾ പൊടിഞ്ഞു വീണതും നിർമാണത്തിലിരുന്ന ആശുപത്രി കെട്ടിടം തകർന്നതും ഒക്കെ കേരളം കണ്ടിട്ട് അധികനാളുകളായില്ല.പിണറായി സർക്കാർ നിർമിച്ച പാലത്തിലും സ്‌കൂളുകളുകളിലും ജനം പ്രാർത്ഥനയോടെ കേറേണ്ട സാഹചര്യമാണുള്ളത്. എല്ലാ പദ്ധതികളിൽ നിന്നും സി.പി.ഐ.എം കൈയ്യിട്ട് വാരുകയാണ്. അതുകൊണ്ട് തന്നെ നിലവാരമുള്ള നിർമാണ പ്രവർത്തനങ്ങൾ കേരളത്തിൽ നടക്കുന്നില്ല. അടിസ്ഥാന വികസന പ്രവർത്തനങ്ങളിൽ വരെ അഴിമതി കാണിച്ച് ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഇടതു മുന്നണിയ്ക്കെതിരെ പ്രബുദ്ധ കേരളം ഒന്നടങ്കം ശബ്ദമുയർത്തണം. “- കെ. സുധാകരൻ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. മാവൂരിലെ കൂളിമാട് പാലം തകർന്ന സംഭവത്തിൽ പാലാരിവട്ടം പാലവുമായി താരതമ്യം ചെയ്ത് പ്രതിപക്ഷം ആക്ഷേപം ഉന്നയിക്കുന്നുണ്ട്. ആരോപണം ഉന്നയിക്കുന്നവർക്ക് അതിനുള്ള അവകാശമുണ്ട്. അത് സ്വീകരിക്കണോയെന്ന് ജനം തീരുമാനിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. മാവൂർ പാലം തകർന്നതിൽ പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കാലം മാറി സർക്കാരിന്റെ നിലപാടും മാറി. പാലാരിവട്ടം പാലവുമായി താരതമ്യം ചെയ്താണ് പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ ചിലർക്ക് ഇപ്പോഴും പാലാരിവട്ടം പാലത്തിന്റെ ഹാങ്ഓവർ മാറിയിട്ടില്ലെന്ന് മന്ത്രി പരിഹസിച്ചു. കാലം മാറി, സർക്കാരും നിലപാടും മാറി. സുതാര്യമായും സമയബന്ധിതമായും പൊതുമരാമത്ത് ജോലികൾ പൂർത്തിയാക്കും.മാവൂരിലെ കൂളിമാട് പാലം തകർന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണം നടന്നുവരികയാണ്. റിപ്പോർട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും റിയാസ് കൂട്ടിച്ചേർത്തു.
അതിനിടെ മാവൂർ പാലം തകർന്ന സംഭവത്തിൽ കോഴിക്കോട് പിഡബ്ല്യൂഡി ഓഫീസിന് മുന്നിൽ യൂത്ത് ലീഗ് ധർണ്ണ നടത്തി. പാലം തകർന്ന സംഭവത്തിൽ പ്രധാനപ്രതി മുഖ്യമന്ത്രിയാണെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീർ ആരോപിച്ചു. പാതുമരാമത്ത് വകുപ്പ് മന്ത്രിക്കും പങ്കുണ്ട്. പാലാരിവട്ടം പാലത്തിന്റെ കാര്യത്തിൽ ഇടത് സർക്കാർ സ്വീകരിച്ച നിലപാട് പിന്തുടരുകയാണെങ്കിൽ മന്ത്രിക്കെതിരെ കേസെടുക്കേണ്ടതല്ലേ എന്നും എം.കെ.മുനീർ ചോദിച്ചു.