സ്ഥാനാർത്ഥി മാമ്പഴത്തറ സലീമാണെങ്കിൽ കഴുതുരുട്ടിക്കാർ പിന്നെ പാർട്ടിയടക്കം മറ്റൊന്നും നോക്കില്ല, വോട്ട് അദ്ദേഹത്തിനുള്ളതാണ്. അതിപ്പോൾ സലീം മത്സരിക്കുന്നത് ബി ജെ പിക്ക് വേണ്ടിയാണെങ്കിലും കോൺഗ്രസിന് വേണ്ടിയാണെങ്കിലും സി പി എമ്മിന് വേണ്ടിയാണെങ്കിലും സലീമിനെ നാട്ടുകാർ വിജയിപ്പിച്ചിരിക്കും. ഒരു പക്ഷെ മൂന്ന് പാർട്ടിക്ക് വേണ്ടിയും ഒരേ വാർഡിൽ നിന്ന് മത്സരിച്ച് വിജയിച്ച സംസ്ഥാനത്തെ തന്നെ ഏക സ്ഥാനാർത്ഥിയാവും മാമ്പഴത്തറ സലീം. പാർട്ടി നോക്കിയല്ല, വ്യക്തിയെ നോക്കിയാണ് ജനം വോട്ട് ചെയ്യുന്നത് എന്നതാണ് തന്റെ വിജയ രഹസ്യമെന്നാണ് സലീം പറഞ്ഞത്.
വാർഡിലെ ഓരോ അംഗത്തിന്റേയും ഏത് പ്രശ്നത്തിലും താൻ മുന്നിലുണ്ടാവും. തന്നാൽ കഴിയുന്ന കാര്യങ്ങളാണെങ്കിൽ അപ്പോൾ തന്നെ ചെയ്തുകൊടുക്കും. അതല്ലെങ്കിലും അതിന് വേണ്ടുന്ന മറ്റ് കാര്യങ്ങൾ പറഞ്ഞുകൊടുക്കും. അതിൽ രാഷ്ട്രീയം നോക്കാറില്ല. അതുകൊണ്ട് തന്നെയാണ് ഞാൻ ഏത് പാർട്ടിക്ക് വേണ്ടി മത്സരിച്ചാലും ജനങ്ങൾ തനിക്ക് വോട്ട് ചെയ്യുന്നതെന്നും മാമ്പഴത്തറ സലീം വ്യക്തമാക്കുന്നു. ഇന്നലെ രാവിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ ഏവരും ഉറ്റുനോക്കിയിരുന്ന ജനവിധിയായിരുന്നു ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടി വാർഡിലേത്. യാതൊരു വിധ ആശങ്കൾക്കും ഇടം കൊടുക്കാതെ ഇടത് സ്ഥാനാർത്ഥിയായി മാമ്പഴത്തറ സലീം 245 വോട്ടുകൾക്ക് വിജയിച്ച് കയറി. മുന്ന് പാർട്ടിയിൽ പ്രവർത്തിച്ചതിന്റേയും അതോടൊപ്പം മത്സരിച്ച് വിജയിച്ചതിന്റേയും ചരിത്രം പറയാനുണ്ട് സലീമിന്. പിന്നീട് കോൺഗ്രസ് വിട്ട സലീം നേരെയെത്തുന്നത് ബി ജെ പിയിലേക്കാണ്. നാല് വർഷത്തോളം ബി ജെ പിയിൽ പ്രവർത്തിച്ചു. ഇതിനിടയിൽ 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ വന്നു. കരുതുരുട്ടിയിൽ സലീം തന്നെ ബി ജെ പി സ്ഥാനാർത്ഥി. ശക്തമായ മത്സരം നടന്നെങ്കിലും നാട്ടുകാർ പാർട്ടി നോക്കാതെ സലീമിനൊപ്പം നിന്നു.
പിന്നീട് ബി എം എസുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് അദ്ദേഹം ബി ജെ പിയുമായും അകലുന്നത്. തോട്ടം തൊഴിലാളികളെയടക്കം സാധാരണക്കാരുടെ പ്രശ്‌നങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കാൻ സ്വാതന്ത്ര്യമില്ലെന്നായിരുന്നു സലീമിന്റെ ആരോപണം. ബി ജെ പിവിട്ട സലീം വീണ്ടും സി പി എമ്മിൽ ചേർന്നു.
സലിം പാർട്ടിയിൽ നിന്ന് രാജിവെച്ച് സിപിഐഎമ്മിൽ ചേർന്നതോടെ പഞ്ചായത്തംഗവും രാജിവെച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. സലീമിന്റെ ജനപിന്തുണയറിയുന്ന സി പി എമ്മിന് ഉപതിരഞ്ഞെടുപ്പിൽ മറ്റൊരു സ്ഥാനാർത്ഥിയെ തേടി പോവേണ്ടിയും വന്നില്ല. പാർട്ടി വിട്ട് കോൺഗ്രസിലും ബി ജെ പിയിലും പോയെങ്കിലും അതൊന്നും തിരഞ്ഞെടുപ്പിലെ സി പി എം പ്രവർത്തനത്തെ ബാധിച്ചില്ലെന്നും സലീം വ്യക്തമാക്കുന്നു.