മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച നാട്ടുഭാഷയിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ സോണിയാ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും വിശേഷിപ്പിക്കുമോയെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്.
ഇതാണോ നാട്ടുഭാഷ, കെ. സുധാകരന്റെ നാട്ടിലെ ഭാഷ ഇങ്ങനെയാണെന്ന് തോന്നുന്നില്ല. ഇനി ഇങ്ങനെയാണ് ഭാഷയെങ്കിൽ അതേത് നാടാണെന്നും എം. സ്വരാജ് ചോദിച്ചു.
‘സുധാകരന്റെ പരാമർശം മുഖ്യമന്ത്രിയേയും അതുവഴി എല്ലാ മലയാളികളെയും അധിക്ഷേപിക്കുന്നതാണ്. അത് ജനങ്ങൾ അംഗീകരിക്കില്ല. തൃക്കാക്കരക്കാർ ഈ സംസ്‌ക്കാര ശൂന്യതയ്ക്ക് മറുപടി നൽകും. കെ.സുധാകരന്റെ അഭിപ്രായ പ്രകടനങ്ങൾ ഒരു ചർച്ചയ്ക്ക് പോലും അർഹതയുള്ളതല്ല. അത് എന്താണ് കോൺഗ്രസ് എന്നും എന്താണ് കെ. സുധാകരനെന്നും തുറന്നുകാട്ടുകയാണ്,’ എം. സ്വരാജ് പറഞ്ഞു.
വികസനം മുന്നിൽവെച്ചാണ് ഇടതുപക്ഷം വോട്ട് ചോദിക്കുന്നതെന്നും സുധാകരന്റെ ജൽപനങ്ങളും ആക്രോശങ്ങളും തൃക്കാക്കരയിലെ ജനങ്ങൾക്ക് മുന്നിൽവെക്കുകയാണ്, അവർ അതിന് മറുപടി നൽകുമെന്നും സ്വരാജ് കൂട്ടിച്ചേർത്തു.
അതേസമയം വിവാദ പരാമർശം നടത്തിയ കെ. സുധാകരനെതിരെ പൊലീസ് കേസെടുത്തു. സി.പി.ഐ.എം പ്രവർത്തകരുടെ പരാതിയിലാണ് കേസ്. ഐ.പി.സി 153 ാം വകുപ്പ് പ്രകാരം പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. തൃക്കാക്കര മണ്ഡലത്തിൽ മുഖ്യമന്ത്രി ചങ്ങലയിൽനിന്നു പൊട്ടിയ നായയെപ്പോലെ നടക്കുകയാണെന്നായിരുന്നു കെ. സുധാകരന്റെ പരാമർശം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഒരു വാർത്താചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സുധാകരന്റെ ആക്ഷേപം. സംഭവം വിവാദമായതോടെ താൻ മലബാറിലെ നാട്ടുഭാഷയിലാണ് സംസാരിച്ചതെന്നും ആർക്കെങ്കിലും വിഷമമുണ്ടാക്കിയെങ്കിൽ പിൻവലിക്കുന്നുവെന്നും സുധാകരൻ പറഞ്ഞിരുന്നു.
പരാമർശത്തെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തെത്തിയിരുന്നു. കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞ വാക്കുകൾ കണ്ണൂരുകാർ തമ്മിൽ സാധാരണ പറയുന്നതാണ്. തൃക്കാക്കരയിൽ സി.പി.ഐ.എമ്മിന് വേറൊന്നും പറയാനില്ലാത്തതുകൊണ്ടാണ് സുധാകരന്റെ വാക്കുകളെ ഉയർത്തി കൊണ്ട് വരുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.
വീഡിയോ പുറത്ത് വന്നതോടെ അത് വലിയ വിവാദമാവുകയും അത് മണ്ഡലത്തിൽ സി.പി.ഐ.എം പ്രചാരണ ആയുധമാക്കുകയും ചെയ്തിരുന്നു.