സംസ്ഥാന സർക്കാർ നേരിട്ട് നടത്തുന്ന സിവിൽ സർവീസ് അക്കാദമിയിൽ 50 ശതമാനം സീറ്റുകളും മുസ്ലിങ്ങൾക്ക് നീക്കിവച്ച സർക്കാർ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി. അഡ്വ. അരുൺ റോയി നല്കിയ ഹർജി ഫയലിൽ സ്വീകരിച്ച ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ബെഞ്ച് സർക്കാരിന് നോട്ടീസയച്ചു. പത്തു ദിവസത്തിനകം മറുപടി നല്കണം. സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ചിന്റെ (ഐസിഎസ്ആർ) മലപ്പുറം ശാഖയിലാണ് മൊത്തമുള്ള സീറ്റുകളുടെ നേർ പകുതിയും മുസ്ലിങ്ങൾക്കു മാറ്റിവച്ചത്.
2009ൽ തുടങ്ങിയ സ്ഥാപനത്തിൽ 2010ൽ സർക്കാർ ഉത്തരവിനെത്തുടർന്നാണ് പകുതി സീറ്റുകളും ഒരു വിഭാഗത്തിന് മാറ്റിവച്ചതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പട്ടികജാതി വിഭാഗങ്ങൾക്ക് പത്തു ശതമാനം പതിവു സംവരണവുമുണ്ട്. 61,000 രൂപയാണ് ഫീസ്. സംവരണമുള്ള ആരും ഫീസ് നല്കേണ്ട. 50 ശതമാനം സംവരണമുള്ളതിനാൽ മുസ്ലീങ്ങളും ഫീസ് നല്കേണ്ട.
മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനയുടെ 14, 15 വകുപ്പുകളുടെ ലംഘനമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. മതം, ജാതി, ലിംഗം, വർഗം, വർണം, ജന്മസ്ഥലം എന്നിവയുടെ പേരിൽ ഒരു വിവേചനവും പാടില്ലെന്നാണ് വകുപ്പ് 15(എ)യിൽ പറയുന്നത്. അതിനാൽ മതപരമായ സംവരണം ഭരണഘടനാ ലംഘനമാണ്. ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പ് 80:20 എന്ന അനുപാതത്തിൽ നല്കുന്നത് വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കിയിരുന്നു, അഡ്വ. എസ്. പ്രശാന്ത് വഴി നല്കിയ ഹർജിയിൽ പറയുന്നു.
സിവിൽ സർവീസിൽ മുസ്ലിം സമുദായത്തിന് മതിയായ പ്രാതിനിധ്യമുണ്ടെന്നും അതിനാൽ പകുതി സീറ്റും അവർക്ക് മാറ്റിവയ്ക്കേണ്ടതില്ലെന്നും ഹർജിയിലുണ്ട്. ഇതുവഴി ഹിന്ദുക്കളിലെയും ക്രിസ്ത്യാനികളിലെയും മികച്ച പിന്നാക്ക വിദ്യാർഥികൾക്കാണ് അവസരം നഷ്ടപ്പെടുന്നത്. സമ്പന്നരായ മുസ്ലീങ്ങൾക്കുപോലും ഫീസ് ഇളവ് ലഭിക്കുകയാണ്. നികുതിദായകരുടെ പണമാണ് ഇങ്ങനെ ഭരണഘടനാ വിരുദ്ധമായി ഒരു മതത്തിലുള്ളവർക്ക് മാത്രമായി ചെലവിടുന്നത്, ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.