കെ റെയിലിനു കുറ്റിയിട്ടതും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാർഥി പ്രഖ്യാപനവും ഗ്രഹപ്പിഴ സമയത്താണെന്നു ദേശാഭിമാനി മുൻ എഡിറ്റർ ജി ശക്തിധരൻ.
ജയരാജൻ പിടിച്ചത് മുത്തോ നങ്കോ! എന്ന തലക്കെട്ടോടെ ശക്തിധരൻ പന്കുവെച്ച ഫേസ് ബുക്ക് കുറിപ്പിലാണ് ഇത്തരത്തിലൊരു പരാമർശം ഉന്നയിച്ചിരിക്കുന്നത്. കെ റെയിലും സിപിഎമ്മിന്റെ തൃക്കാക്കര തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി പ്രഖ്യാപനവും സിപിഎമ്മിന് പറ്റിയ വലിയ തെറ്റുകളായിട്ടാണ് ജി ശക്തിധരൻ വിലയിരുത്തുന്നത്. തൃക്കാക്കര സ്ഥാനാർഥിയായ ജോ ജോസഫ് കെ വി തോമസ് കെട്ടിയിറക്കിയ സ്ഥാനാർത്ഥിയാണ് എന്ന കാര്യം സാക്ഷാത് മുഖ്യമന്ത്രിയുടേ നാവിൽ നിന്ന് തന്നെ പുറത്ത് വന്ന ഈ സന്ദർഭത്തിൽ കെ വി തോമസ് എന്ന ശനിദശ സംഭാവന ചെയ്ത ജോ ജോസഫ് എന്ന ഗ്രഹപ്പിഴയെ തൃക്കാക്കര കൈവിടുമെന്ന കാര്യത്തിൽ തർക്കമേതുമില്ല. ജോ ജോസഫിനെ മുറ്റതെന്നും പോന്നെന്നും വാഴ്ത്തിയ ഇ പി ജയരാജനിപ്പോൾ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിൽ മുകളിലേക്ക് നോക്കി ഇരിക്കുകയാണ് എന്നും ജി ശക്തിധരൻ പരിഹസിച്ചു . അദ്ദേഹത്തിന്റെ രസകരമായ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ …
കെ റെയിലിനു കുറ്റിയിട്ടതും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാർഥി പ്രഖ്യാപനവും ഒരേ ഗ്രഹപ്പിഴ സമയത്താണോ? രണ്ടിലും ഗ്രഹങ്ങൾ പിഴച്ചു എന്നാണ് ജോത്സ്യ മതം. രണ്ടും അശുഭത്തിലേ അവസാനിക്കുവത്രെ. സോഫോക്ളീസിന്റെ നാടകം പോലെ രണ്ടും ദുരന്തത്തിലേ അവസാനിക്കുവെന്നാണ് സാഹിത്യകുതുകികളും പറയുന്നത്.
മുത്ത് കയ്യിൽകിട്ടി എന്ന് ആർത്തുവിളിച്ചു നടന്ന ഇ പി ജയരാജൻ ഇപ്പോൾ ഗ്രീക്ക് പുരാണത്തിലെ ടാലന്റസ് ദേവന്റെ അവസ്ഥയിലാണ്,ദേവലോക രഹസ്യങ്ങൾ ചോർത്തിക്കൊടുത്തു എന്ന കുറ്റത്തിന് പാതാളത്തിൽ കഴുത്തറ്റം വെള്ളത്തിൽ ബന്ധിതനായ ടാലന്റസിനു ദാഹിച്ചു വലഞ്ഞിട്ടും ഒരു തുള്ളി വെള്ളം കുടിക്കാനാകുന്നില്ല. വെള്ളംകുടിക്കാനായി മുതിരുമ്പോഴേക്കും ജല വിതാനം താഴും. മുന്തിരിയും സ്വാദിഷ്ടമായ പഴങ്ങളും കണ്മുന്നിൽ തൂങ്ങിയാടുന്നുണ്ടെങ്കിലും ടാന്റലസ് അത് പിടിക്കാൻ നോക്കുമ്പോഴേക്കും കാറ്റ് അത് അവിടെ നിന്ന് മാറ്റിക്കളയും. അതാണ് മുത്ത് കയ്യിൽ വെച്ചുള്ള ജയരാജന്റെ അവസ്ഥ,
ഇപ്പോൾ ജയരാജന് തന്നെ സംശയം ചാടിപ്പിടിച്ചത് മുത്താണോ നങ്കാണോ എന്ന്. കടലിലിന്റെ ഏറ്റവും അടിത്തട്ടിൽ മത്സ്യമെല്ലാം കാഷ്ഠിച്ചുവെക്കുന്നത് നങ്കിന്റെ പുറത്താണല്ലോ. ആ ഭാരം കൂടി താങ്ങുകയാണ് പാവം ഇപി .