മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ കെപിസിസി പ്രസിഡൻറ് കെ സുധാകരനെതിരെ ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷൻ എഎ റഹീം എംപി. മുഖ്യമന്ത്രിയെ ചെത്തുകാരൻറെ മകനെന്ന് പറഞ്ഞു അധിക്ഷേപിക്കാൻ ശ്രമിച്ച അതേ നാവുകൊണ്ട് തന്നെയാണ് ഇപ്പോൾ വീണ്ടും മലിനമായ വാക്കുകൾ ആവർത്തിക്കുന്നത്. അത്ഭുതമില്ല, സുധാകരനാണ്, ആയുധവും അക്രമവും, അശ്ലീലവുമല്ലാതെ മറ്റൊന്നും അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്ന് റഹീം പറഞ്ഞു.
ആധുനിക കേരളം കേൾക്കാൻ ആഗ്രഹിക്കാത്തത് മാത്രമേ ശ്രീ കുമ്പക്കുടി സുധാകരൻറെ മലിനമായ നാക്കിൽ നിന്നും കേൾക്കാൻ കഴിയൂ. ‘വ്യാജഡോക്ടറായ മോൺസൺ മാവുങ്കലിന്റെ മുന്നിൽ ചികിത്സയ്ക്കായി പോയ മഹാനാണ്. എന്തു ചികിത്സയെന്നു കേരളത്തിന് ഇതുവരെ മനസ്സിലായിട്ടുമില്ല. എനിക്ക് തോന്നിയാൽ ഞാൻ ബിജെപിയിൽ പോകുമെന്ന് പറഞ്ഞയാൾ. ബിജെപിയിൽ പോകാനും തട്ടിപ്പു ഡോക്ടറുടെ മുന്നിൽ ചികിത്സ തേടി പോകാനും പ്രാപ്തമായ മനസും ശരീരവുമാണ് ഖദറിൽ മൂടിക്കെട്ടി വച്ചിരിക്കുന്ന സുധാകരൻ.’ റഹീം പറഞ്ഞു.
ഉടയാത്ത ഖദറും കറപുരണ്ട മനസുമാണ് സുധാകരൻ. ധാർഷ്ട്യവും ധിക്കാരവുമാണ് അദ്ദേഹത്തിൻറെ നടപ്പിലും വാക്കിലും. ആരെയെങ്കിലും വെല്ലുവിളിക്കാതെ അദ്ദേഹത്തിൻറെ ഒരു ദിവസവും കടന്നുപോകാറില്ല. ഒരു പരിഷ്‌കൃത സമൂഹത്തിനും ചേരാത്ത രാഷ്ട്രീയ വ്യക്തിത്വമാണ് കെപിസിസി പ്രസിഡൻറിൻറേതെന്നും റഹീം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു.
തൃക്കാക്കരയിൽ സുധാകരന് പരാജയ ഭീതിയാണ്. ആ ഭീതിയാണ് മുഖ്യമന്ത്രിയ്‌ക്കെതിരെ ഇത്തരം തരം താണ പ്രസ്‍താവന നടത്താൻ കാരണം. ബോധപൂർവ്വം പ്രകോപനം സൃഷ്ടിക്കലുമാണ് ലക്ഷ്യം. കേരളം ഇതെല്ലാം കേൾക്കുന്നുണ്ട്. തൃക്കാക്കരയും കേരളമാകെയും കേൾക്കാൻ ആഗ്രഹിക്കാത്ത മോശമായ ഭാഷാ പ്രയോഗമാണ് കോൺഗ്രസ് നേതാവായ സുധാകരൻ മുഖ്യമന്ത്രിയ്‌ക്കെതിരെ നടത്തിയത്. “ജനഹൃദയങ്ങളിലാണ് സഖാവ് പിണറായി വിജയൻ. സുധാകരൻറെ അധിക്ഷേപത്തിനു തകർക്കാൻ കഴിയില്ല പിണറായി എന്ന കരുത്തിനെ. കേരളത്തിൻറെ കാവലും കരുതലുമാണ് ജനങ്ങളുടെ പ്രിയപ്പെട്ട പിണറായി. തൃക്കാക്കരയിലെ വോട്ടർമാർ സുധാകരന് മറുപടി നൽകും. കേരളം കേൾക്കുന്നുണ്ട്. ഇത് തൃക്കാക്കര കേൾക്കുന്നുണ്ട്” റഹീം പറയുന്നു.
അതേസമയം മുഖ്യമന്ത്രിയെ പട്ടി എന്ന് വിളിച്ചിട്ടില്ല എന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ ഇന്നലെ രാത്രിയോടെ പറഞ്ഞിരുന്നു താൻ നടത്തിയത് മലബാറിലെ സാധാരണ പ്രയോഗമാണെന്നാണ് സുധാകരൻ പറയുന്നത്. “പിണറായിയെ പട്ടി എന്ന് വിളിച്ചിട്ടില്ല. അങ്ങനെ തോന്നിയെങ്കിൽ ആ പരാമർശം പിൻവലിക്കുന്നു. മുഖ്യമന്ത്രിയെ അപമാനിച്ചിട്ടില്ല.” എന്നും സുധാകരൻ പറഞ്ഞു.