ആരോഗ്യമന്ത്രി വീണാ ജോർജും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും തമ്മിലുള്ള രൂക്ഷമായ വാക്പോരിൽ ചിറ്റയത്തിന പിന്തുണയുമായി സിപിഐ ജില്ലാ ഘടകം. ഇന്ന് രാവിലെ ചേർന്ന ജില്ലാ എക്സിക്യൂട്ടിവ് ചിറ്റയത്തെ പിന്തുണച്ചു. മന്ത്രിക്കെതിരേ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്.
ചിറ്റയം മുന്നോട്ടു വച്ച കാര്യങ്ങൾ അക്ഷരം പ്രതി ശരിയാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
മന്ത്രി തീരുമാനങ്ങളെടുക്കുന്നത് ജില്ലയിലെ എൽഡിഎഫ് പ്രവർത്തകരോട് ആലോചിക്കാതെയാണ്. ഭരണ കാര്യങ്ങളിൽ മന്ത്രിയുടെ ഭർത്താവ് ജോർജ് അമിതമായി ഇടപെടുന്നു. ജില്ലയിലെ ചില സിപിഎം നേതാക്കളും വീണാ ജോർജിന് അനാവശ്യ പിന്തുണയാണ് നൽകുന്നത്. ചിറ്റയം ഉന്നയിച്ച വിമർശനങ്ങൾ ചില സിപിഎം നേതാക്കൾ പോലുമുണ്ട് ഏകപക്ഷീയമായ ഇത്തരം നടപടികൾ മന്ത്രി തിരുത്തണം.
സർക്കാരിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ചുള്ള പ്രദർശനത്തിന്റെ സമാപന ചടങ്ങിൽ നിന്ന് സിപിഐ വിട്ടു നിൽക്കുമെന്നും യോഗം അറിയിച്ചു. മന്ത്രി വീണ ജോർജ് ചിറ്റയത്തിനെതിരെ പരാതി നൽകിയതിനെ തുടർന്നാണ് തീരുമാനം. ഇന്ന് വൈകിട്ട് മൂന്നിനാണ് സമാപന സമ്മേളനം നടക്കേണ്ടിയിരുന്നത്. അധ്യക്ഷത വഹിക്കേണ്ടിയിരുന്നത് ഡെപ്യൂട്ടീ സ്പീക്കർ ആയിരുന്നു.
എന്നാൽ ആരോടും ആലോചിക്കാതെ മന്ത്രി മുൻകൈയെടുത്തത് സമയം രാവിലെ 10 മണിയിലേക്ക് മാറ്റിയെന്നും യോഗത്തിൽ ആരോപണമുയർന്നു. സിപിഎം നേതൃത്വത്തിനും മന്ത്രിയുടെ നടപടിയിൽ അതൃപ്തിയുണ്ട്. ജില്ലാ സെക്രട്ടറിയെ അടക്കം മന്ത്രി ഗൗനിക്കില്ലെന്നാണ് ആരോപണം.
അതിനിടെ പത്തനംതിട്ടയിൽ നടക്കുന്ന സർക്കാർ പ്രദർശന വിപണന മേളയുടെ സമാപന ചടങ്ങിലും പങ്കെടുക്കില്ലെന്ന് ചിറ്റയം ഗോപകുമാർ അറിയിച്ചു. ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയുടെ അധ്യക്ഷനായിരുന്നു ചിറ്റയം ഗോപകുമാർ. സിപിഐ ജനപ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു. മേളയുടെ ഉദ്ഘാടന ചടങ്ങിലും ചിറ്റയം പങ്കെടുത്തിരുന്നില്ല.
ആരോഗ്യ മന്ത്രി – ഡെപ്യൂട്ടി സ്പീക്കർ പോരിനെ ചൊല്ലി പത്തനംതിട്ടയിൽ സിപിഎം സിപിഐ തർക്കവും രൂക്ഷമാവുകയാണ്. സംസ്ഥാന നേതൃത്വത്തിന്റെ പരിഗണയിലുള്ള വിഷയത്തിൽ സിപിഎം ജില്ലാ സെക്രട്ടറി നടത്തിയ പ്രതികരണത്തിനെതിരെ സിപിഐ രംഗത്തെത്തിയിരുന്നു. അതേസമയം മുന്നണിക്കുള്ളിൽ പരിഹരിക്കേണ്ട വിഷയത്തിൽ പൊതു ചർച്ച വേണ്ടെന്ന നിലപാടിലാണ് എൽഡിഎഫ്.
ജില്ലയിലെ സിപിഎം സിപിഐ കലഹം കൊടുമ്പിരി കൊണ്ടു നിൽക്കുന്നതിനിടയിലാണ് ക്യാമ്പിനറ്റ് റാങ്കിലുള്ള ജനപ്രതിനിധികൾ പരസ്പരം പോരടിക്കുന്നത്. മന്ത്രിക്ക് സിപിഎമ്മിന്റേയും ഡെപ്യൂട്ടി സ്പീക്കർക്ക് സിപിഐയുടെയും പിന്തുണ കിട്ടിയതോടെയാണ് താഴെ തട്ടിലും പാർട്ടികൾ തമ്മിലുള്ള ഭിന്നത രൂക്ഷമായത്. വീണ ജോർജും ചിറ്റയം ഗോപകുമാറും മുന്നണി നേതൃത്വത്തിന് പരാതി കൊടുത്തിരുന്നു.
പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി എംഎൽഎമാരെ ഏകോപിപ്പിക്കുന്നതിൽ വൻ പരാജയമാണെന്നടക്കം ചിറ്റയം ഗോപകുമാർ തുറന്നടിച്ചിരുന്നു. സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ നടക്കുന്ന പരിപാടികളിലേക്ക് ക്ഷണിക്കാത്തതിനെ തുടർന്നാണ് ചിറ്റയം ഗോപകുമാർ മന്ത്രിക്കെതിരെ വിമർശനമുന്നയിച്ചത്.
മന്ത്രി കൂടിയാലോചനകൾ നടത്തുന്നില്ലെന്നും വിളിച്ചാൽ ഫോൺ എടുക്കില്ലെന്നും ചിറ്റയം കുറ്റപ്പെടുത്തുന്നു. വികസന പദ്ധതികളിലും അവഗണനയുണ്ടെന്നും ഡെപ്യൂട്ടി സ്പൂക്കർ തുറന്നടിക്കുന്നു. മന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ നിന്ന് പൂർണമായും വിട്ടുനിൽക്കുകയാണ് ചിറ്റയം ഗോപകുമാർ. ഇതിന് പിന്നാലെയാണ് ഇടത് മുന്നണിക്ക് വീണാ ജോർജ് പരാതി നൽകിയത്.
ചിറ്റയം ഗോപകുമാർ വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ പരസ്യമായി ഉന്നയിക്കുകയാണെന്നും സർക്കാരിന്റെ ഒന്നാം വാർഷിക പരിപാടിയിലേക്ക് എംഎൽഎമാരെ ക്ഷണിക്കണ്ട ഉത്തരവാദിത്തം ജില്ലാ ഭരണകൂടത്തിനാണെന്നും ആരോഗ്യമന്ത്രി വിശദീകരിക്കുന്നു. ഡെപ്യൂട്ടി സ്പീക്കർ ഉന്നയിച്ച അതിരൂക്ഷ വിമർശനങ്ങൾക്ക് മുന്നണിക്ക് നൽകിയ പരാതിയിലൂടെയാണ് മന്ത്രിയുടെ മറുപടി. അടിസ്ഥാന രഹിതവും വസ്തത വിരുദ്ധവുമായ കാര്യങ്ങളാണ് ചിറ്റയം ഗോപകുമാർ പറഞ്ഞതെന്നാണ് വീണ ജോർജിന്റെ വിശദീകണം.
ഫോൺ വിളിച്ചാൽ എടുക്കില്ലെന്ന ചിറ്റയത്തിന്റെ ആരോപണത്തിൽ വേണമെങ്കിൽ ഫോൺ കോൾ വിവരങ്ങൾ പരിശോധിക്കാമെന്നാണ് മന്ത്രിയുടെ മറുപടി. പത്തനംതിട്ട ജില്ലയിലെ വിവിധ ഇടങ്ങളിൽ സിപിഐ-സിപിഎം സംഘർഷം തമ്മിൽ തല്ലുന്ന ഘട്ടം വരെ എത്തിയതിന് പിന്നാലെയാണ് മന്ത്രി-ഡെപ്യൂട്ടി സ്പീക്കർ പോര് മുറുകുന്നത്.