രണ്ടു ദിവസത്തെ ദേശീയ പണിമുടക്ക് മാമാങ്കം കഴിഞ്ഞതോടെ ത്രിശങ്കുവിലായിരിക്കുന്നത് ഈ പണിമുടക്കിന്റെ സ്‌പോൺസേർഡ് ഓണേർമാരായ സിപിഎം കാർ തന്നെയാണ്. രണ്ട് ദിവസം നീണ്ട പണിമുടക്കിനവസാനം ഇത് എട്ടിന്റെ പണിയായി ബൂമറാങ് പോലെ പണി മുടക്ക് നിശ്ചയിച്ച സിപിഎമ്മിന്റെ സ്വന്തം നെഞ്ചിലേക്ക് തന്നെ പതിച്ചിരിക്കുകയാണ്. ഇത്രത്തോളം തിരിച്ചടികൾ ഏറ്റുവാങ്ങേണ്ടി വരുമെന്ന് ഒരുപക്ഷെ സിപിഎം സ്വപ്നേന കരുതിയിരിക്കില്ല. അത്രത്തോളം അപ്രതീക്ഷിതവും നാടകീയവുമായ സംഭവ വികാസങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയത്.
പണിമുടക്ക് ദിവസങ്ങളിൽ മടക്കടകൾ പോലും പൂട്ടിയിടീച്ച യൂണിയൻ സഖാക്കൾ ലുലു മാളിന് മാത്രം പ്രത്യേക പരിഗണന നല്‍കിയ നട്ടെല്ലില്ലായ്മയിൽ തുടങ്ങി , യാത്രക്കാരെ ആക്രമിക്കുന്ന സംഭവങ്ങളിലേക്ക് വരെ ട്രെഡ് യൂണിയന്‍ പണിമുടക്കിന്റെ മഹത്വം നീണ്ടു.
ചുവന്ന വസ്ത്രം ധരിച്ച് ഓട്ടോയുടെ കാറ്റൂരി വിട്ടു , അതിലുണ്ടായിരുന്ന യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും, ഓട്ടോയുടെ ചില്ല് തകര്‍ക്കുകയും ചെയ്തു , രോഗിയുമായി ആശുപത്രിയിലേക്ക് പോയ യാസർ എന്ന ഓട്ടോറിക്ഷ ഡ്രൈവറുടെ മൂക്കിടിച്ച് പരത്തി അങ്ങനെ അക്രമംകൊണ്ട് അഴിഞ്ഞാട്ടം നടത്തിയ ഈ സമരാഭാസത്തെ സമാധാനപരം എന്ന ഓമനപ്പേരിലാണ് ഇടതുപക്ഷ നേതാക്കള്‍ വിശേഷിപ്പിച്ചത്. എന്തായാലും ഇത്രയും അക്രമങ്ങള്‍ അരങ്ങേറിയിട്ടും ഓരോന്നിനും നാണമില്ലാതെ ന്യായീകരിച്ചു സ്വയം നാണം കെട്ട സഖാക്കള്‍ സമരം അവസാനിപ്പിക്കാനായപ്പോള്‍ വീണ്ടും ഒരു ആന മണ്ടത്തരം കൂടി കാണിച്ചു. കൃത്യമായി ബോധവല്‍ക്കരണം നടത്താതെ ഒരു ന്യൂജെന്‍ സഖാവിനെ റോഡിലേക്ക് ഇറക്കി വിട്ട് ആകെ മൊത്തം നാണക്കേടിന്റെ കൊടുമുടി കണ്ടു.
ജനാധിപത്യപരമായ പ്രതിഷേധ മാർഗം എന്ന വിശേഷണമാണ് സമരങ്ങൾക്കുള്ളത് എങ്കിലും സമരങ്ങളോട് ഭൂരിപക്ഷം വരുന്ന ജനങ്ങൾക്കും വിയോജിപ്പാണ് എന്നതാണ് സത്യം. ജനങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനെന്ന പുക മറയിൽ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടി സ്വത കാര്യലാഭങ്ങൾക്കായും കറുത്ത തെളിയിക്കലിന്റെ ഭാഗമായുമൊക്കെ കാട്ടിക്കൂട്ടുന്ന പ്രഹസനങ്ങൾ.
എല്ലാ സമരങ്ങളും എപ്പോഴും ബാധിക്കുന്നത് സാധാരണക്കാരെയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സമരവും സമാനമായ ഒരന്തരീക്ഷമാണ് സൃഷ്ടിച്ചത്. മറ്റു നഗരങ്ങളെല്ലാം സമരത്തെ വകവയ്ക്കാതെ തെരുവുകളില്‍ സാധാരണ ജീവിതം തുടര്‍ന്നപ്പോള്‍ കേരളത്തില്‍ മാത്രം ഹര്‍ത്താലിനു സമാനമായിരുന്നു അനുഭവം. ഇടതുപക്ഷം തെരുവുകള്‍ അടക്കി വാഴുന്ന കാഴ്ച. ഇതോടെ പണിമുടക്കിനെതിരെ പൊതുജനങ്ങളും പ്രതിഷേധം അറിയിച്ചു രംഗത്തു വന്നിരുന്നു. ലുലു മാളിന് പ്രവർത്തനാനുമതി നൽകിയതോടെ ഈ ഇരട്ട താപ്പിൽ പ്രകോപിതരായ വ്യാപാരികൾ ഇതോടെ രണ്ടാം ദിവസം പല കടകളും സാധാരണ ഗതിയിൽ തുറന്നു പ്രവർത്തിപിക്കാൻ തുടങ്ങി
എന്നാൽ ജനങ്ങൾ ഈ പണിമുടക്കിനെ പൊളിച്ചടുക്കി കൈയിൽ കൊടുത്തിട്ടും പണിമുടക്ക് വൻവിജയമായിരുന്നു എന്നും ഇന്ത്യ മുഴുവൻ ഞങ്ങൾ സ്തംഭിപ്പിച്ചു എന്നും വീമ്പു പറയുന്ന ആനത്തലവട്ടം ആനന്ദനെയും, മുഖ്യമന്ത്രിയെയും, കോടിയേരിയും, വി ശിവന്‍കുട്ടിയെയുമെല്ലാം ട്രോളുകള്‍ കൊണ്ട് ആഘോഷമാക്കുകയായിരുന്നു സോഷ്യൽ മീഡിയ. എന്ത് തന്നെയായാലും രണ്ട് ദിവസത്തെ പണിമുടക്ക് ഒരു മുട്ടന്‍ പണി തന്നെയായിരുന്നു. എന്തായാലും പണിമുടക്ക് എങ്ങനെയുണ്ടായിരുന്നു സഖാവേ? എന്ന് ചോദിച്ചവരോട് സൂപ്പര്‍, ഇന്ത്യ മുഴുവന്‍ സ്തംഭിച്ചു എന്നുത്തരം പറയുന്ന ആനത്തലവട്ടം ആനന്ദനാണ് അടുത്ത പ്രധാനമന്ത്രി എന്നാണ് ട്രോളന്മാരുടെ കണ്ടെത്തൽ.