പിണറായി മന്ത്രി സഭയിലെ മന്ത്രിക്കെതിരെ അതീവ ഗുരുതരമായ ആരോപണവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ.
ഒരു മന്ത്രി അദ്ദേഹത്തിന്റെ പ്രദേശത്ത് കൂടി പോകുന്ന കെ റെയില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തി എന്നാണ് തിരുവഞ്ചൂരിന്റെ ആരോപണം. ഇക്കാര്യം തനിക്ക് നേരിട്ട് അറിയാം എന്നും മന്ത്രിക്ക് താല്‍പര്യമുള്ള ആളുകളെ ബാധിക്കാതിരിക്കാനാണ് അലൈന്‍മെന്റില്‍ മാറ്റം വരുത്തിയത് എന്നും തിരുവഞ്ചൂർ പറഞ്ഞു. കേരളത്തിലുടനീളം അങ്ങനെ നടന്നിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. താൻ പറയുന്നത് നുണയാണെങ്കിൽ അദ്ദേഹമത് നിഷേധിക്കട്ടെ എന്നും തിരുവഞ്ചൂർ വെല്ലു വിളിച്ചു.
സർക്കാർ നടത്തുന്നത് നിയമ വിരുദ്ധമായ പ്രവര്‍ത്തനമാണ്. അതിനെതിരെയാണ് ജനങ്ങള്‍ സംഘടിച്ചത്. എന്നാൽ ജനങ്ങളെ പൊലീസിനെ കൊണ്ട് അടിച്ചമര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു .
തിരുവഞ്ചൂരിന്റെ വാക്കുകൾ ഇങ്ങനെ .. ഇന്നലെ ഒരു മന്ത്രി ചെങ്ങന്നൂരില്‍ വച്ച് പറഞ്ഞു. അദ്ദേഹത്തിന്റെ ചിലയാളുകള്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയല്ലോ. അത് എനിക്ക് നേരിട്ട് അറിയാം. കേരള മന്ത്രിസഭയിലെ ഒരു മന്ത്രി അദ്ദേഹത്തിന്റെ പ്രദേശത്ത് കൂടി പോകുന്ന കെ റെയില്‍ അദ്ദേഹത്തിന്റെ താല്‍പര്യമുള്ള ആളുകളില്‍ നിന്നും മാറ്റികൊടുത്തിട്ടുണ്ടല്ലോ. ഇല്ലെങ്കില്‍ പറയട്ടെ. അലൈന്‍മെന്റില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് കെ റെയില്‍ ഉദ്യോഗസ്ഥര്‍ പറയട്ടെ. അത് കേരളത്തില്‍ ഉടനീളം നടന്നിട്ടുണ്ട്. താല്‍പര്യമുള്ള ആളുകള്‍ക്ക് അലൈന്‍മെന്റില്‍ മാറ്റിയും മറിച്ചും മറ്റുള്ളവരുടെ തലയിലേക്ക് വച്ചുകൊടുത്തിട്ടുണ്ട്. അതാണ് ജനങ്ങളുടെ വിഷമം. ഇത് നീതി പൂര്‍വ്വമാണെന്ന് പറയാന്‍ കഴിയില്ല.’ എന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
റവന്യൂ നിയമങ്ങള്‍ കൃത്യമായി അറിയില്ലായെന്ന ജനങ്ങളുടെ അജ്ഞത മുതലെടുക്കുകയാണ് സര്‍ക്കാര്‍ചെയ്യുന്നത്. അത് ശരിയല്ലെന്നും തിരുവഞ്ചൂര്‍ കൂട്ടിചേര്‍ത്തു. സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ കല്ലിടണമെങ്കില്‍ എലിക തിരിച്ച് അതിന്റെ ഉത്തരവ് വേണം എന്ന് നിയമം അനുശാസിക്കുന്നു . റവന്യൂ വിഭാഗത്തിലെ ആളുകളാണ് ഇതിന് ഉത്തരം പറയേണ്ടത്. ഒരു രേഖയും ഇല്ലാതെ കണ്ടിടത്തെല്ലാം കല്ലിടുകയാണ്. അതിരടയാള കല്ലുമായി ജനങ്ങളെ ഉപദ്രവിക്കാന്‍ ശവപ്പെട്ടി എടുത്ത് പോകുന്നത് പോലെ എല്ലായിടത്തും ഇതും എടുത്ത് വട്ടം കറങ്ങുകയാണെന്നും തിരുവഞ്ചൂര്‍ പരിഹസിച്ചു.