കെ റെയിൽ വിഷയത്തിൽ കോടിയേരി ബാലകൃഷ്ണനെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.
നിങ്ങള്‍ എത്ര വാശി പിടിച്ച് കെ റെയില്‍ നടപ്പിലാക്കുമെന്ന് പറഞ്ഞാലും കടുത്ത പ്രതിഷേധത്തിലേക്ക് കടക്കാന്‍ തന്നെയാണ് പ്രതിപക്ഷത്തിന്റെ തീരുമാനം എന്ന് കെ സുധാകരൻ പറഞ്ഞു
ഈ പദ്ധതി എങ്ങനെയും നടപ്പിലാക്കും എന്ന് വാശി പിടിക്കുകയാണ് മുഖ്യമന്ത്രി . പക്ഷെ കെ റെയിലിനെതിരായ പ്രതിപക്ഷത്തിന്റെ നിലപാടിൽ ഒരു മാറ്റവും ഉണ്ടാവില്ലെന്നും സമരം കൂടുതൽ ഊർജിതമായി മുന്നോട്ടു നീക്കുമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശനും തുറന്നടിച്ചു. കെ റെയില്‍ പദ്ധതിക്ക് എതിരെ നടക്കുന്നത് ജനകീയ സമരമാണ്. സർക്കാരും പോലീസും എത്ര തടഞ്ഞാലും അടിച്ചമർത്തിയാലും സര്‍വ്വേ കല്ലുകള്‍ ഇനിയും പിഴുതെറിയുമെന്നും സതീശന്‍ വ്യക്തമാക്കി.
മാടപ്പള്ളിയില്‍ കഴിഞ്ഞ ദിവസം നടന്ന കെ റെയിൽ പ്രക്ഷോഭത്തിൽ ജിജി എന്ന സ്ത്രീയെ പോലീസ് വലിച്ചിഴച്ചത് ഏറെ വിവാദമായിരുന്നു . ജിജിയെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി പോലീസ് അറസ്റ് ചെയ്യുന്നത് കണ്ട് പൊട്ടികരഞ്ഞു കൊണ്ട് എന്റെ അമ്മയെ വേണം എന്നലമുറയിട്ട കുഞ്ഞിന്റെ ചിത്രം മലയാളികൾ തത്സമയം മാധ്യമങ്ങളിലൂടെ കണ്ടതാണ് . എന്നാൽ പ്രതിഷേധിക്കാന്‍ കുട്ടിയുമായെത്തി എന്നത് ഒരു കുട്ടമായെടുത്ത് ജിജിക്കെതിരെ കേസെടുക്കുകയായിഒരുന്നു പിണറായി പോലീസ് ചെയ്തത്. സമരമുഖത്ത് കുട്ടിയെ കൊണ്ടുവന്നതിന് ജുവനൈല്‍ ആക്‌ട് പ്രകാരമാണ് കേസെടുത്തത്. എട്ടുവയസ്സുകാരി സോമിയയുമായാണ് ജിജി സമരമുഖത്ത് എത്തിയത്.
ജിജി ഫിലിപ്പിന് എതിരെ പോലീസ് കാട്ടിയ ഈ കാടത്തങ്ങൾക്കെതിരെയും പ്രതിപക്ഷനേതാവ് പ്രതികരിച്ചു. കേസെടുത്ത് ഭയപ്പെടുത്താന്‍ നോക്കണ്ട എന്നും ഇരയെ കോണ്‍ഗ്രസ് ചേര്‍ത്ത് പിടിക്കുമെന്നും അവരെ വലിച്ചിഴച്ചപ്പോള്‍ എവിടെയായിരുന്നു കേരളത്തിലെ വനിതാ കമ്മീഷനെന്നും സതീശന്‍ ചോദിച്ചു. കെ റെയില്‍ ജനകീയ സമരത്തെ സിപിഎം ഭയന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ജനങ്ങളുടെ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാന്‍ സര്‍ക്കാരിനാവില്ല. ബംഗാളില്‍ സിപിഎമ്മി ന് സംഭവിച്ചത് കേരളത്തിലും സംഭവിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു.അതിരടയാള കല്ല് പിഴുതതിനും ജിജി ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് എടുത്തിട്ടുണ്ട് .
എന്നാൽ ഇവയ്‌ക്കെല്ലാം പുറമെയാണ് കെ റയിലിനെതിരെ പ്രതികരിച്ച സ്ത്രീകളും കുട്ടികളുമടക്കമുള്ള സമരക്കാരെ പിണറായി പോലീസ് ക്രൂരമായി മര്‍ദിച്ച സംഭവത്തെ ന്യായീകരിച്ച കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും രംഗത്തെത്തിയത് . കല്ല് പിഴുതെറിഞ്ഞാല്‍ പദ്ധതിയില്ലാതാകുമോയെന്ന് ചോദിച്ച കൊടിയേരിയോട് കല്ല് മാത്രമല്ല , പ്രസ്ഥാനത്തെയും പിഴുതെറിയുമെന്നായിരുന്നു സുധാകരന്റെ മറുപടി . ഇത്തരത്തിലുള്ള പദ്ധതികള്‍ കൊണ്ടുവന്നാല്‍ കൊണ്ടുവന്ന പ്രസ്ഥാനത്തെയും ജനം ഇല്ലാതാക്കും എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു . മനുഷ്യരുടെ കരച്ചില്‍ കേള്‍ക്കാന്‍ കഴിവില്ലാത്ത ആളാണ് പിണറായി വിജയൻ എന്ന് സുധാകരൻ കുറ്റപ്പെടുത്തി. കൂടാതെ അതിവേഗ പാതക്ക് ബദലായി ടൗണ്‍ ടു ടൗണ്‍ മാതൃകയില്‍ കേരള ഫ്‌ളൈ ഇന്‍ എന്ന വിമാന സര്‍വ്വീസ് കെ.സുധാകരന്‍ മുന്നോട്ട് വെച്ചു.
സുധാകരന്റെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ …
കല്ല് പിഴുതെറിഞ്ഞാൽ പദ്ധതിയില്ലാതാകുമോയെന്നാണ് കോടിയേരി ബാലകൃഷ്ണൻ ചോദിക്കുന്നത് . ഇതുപോലൊരു ജന വിരുദ്ധ പദ്ധതിയുമായി വന്നാൽ കല്ല് മാത്രമല്ല, കൊണ്ടുവന്ന പ്രസ്ഥാനത്തെയും ഈ മണ്ണിൽ നിന്ന് ജനം പിഴുതെറിഞ്ഞിരിക്കും കോടിയേരീ…
കെ റയിലിൽ ജനങ്ങൾ സ്വമേധയാ നടത്തിയ പ്രതിരോധം സമാനതകളില്ലാത്തതാണ്. പിഞ്ചുമക്കളുടെ മുമ്പിൽ അവരുടെ ഏറ്റവും വലിയ ആശ്രയങ്ങളായ അച്ഛനമ്മമാരെ മർദ്ദിക്കുന്ന മനുഷ്യത്വരഹിത ദൃശ്യങ്ങൾ മലയാളിയുടെ മനസ്സിൽ ഒരിക്കലും മായില്ല. സ്ത്രീകളുടെ ഉടുവസ്ത്രം വരെ വലിച്ചു കീറാൻ പിണറായി വിജയൻ്റെ നാണം കെട്ട പോലീസ് നിരത്തിലിറങ്ങിയിരിക്കുന്നു .
സ്ത്രീകളുടെയും കുട്ടികളുടെയും കരച്ചിൽ കണ്ടിട്ടും പ്രതികരിക്കാതെ മൗനം നടിക്കാൻ കമ്യൂണിസ്റ്റുകളായി അധ:പതിച്ചിട്ടില്ല കോൺഗ്രസുകാർ . സമരം കോൺഗ്രസ് പൂർണമായി ഏറ്റെടുക്കുകയാണ്. ഈ മണ്ണിൽ, ജനങ്ങളുടെ നെഞ്ചിൽ, അവരുടെ സ്വപ്നങ്ങൾക്ക് മീതെ നിങ്ങൾ നാട്ടിയ ഒരു കല്ല് പോലും അവശേഷിക്കില്ല. ഈ നാടിന് വേണ്ടി ഞങ്ങൾ അത് പിഴുതെറിഞ്ഞിരിക്കും.
അമ്മമാരുടെയും സഹോദരിമാരുടെയും മേൽ കൈവെക്കാനായി, സി പി എം ഗുണ്ടകളായി അധ:പതിച്ച പിണറായി വിജയൻ്റെ പോലീസ് സമരഭൂമിയിൽ വന്നു പോകരുത്. ഈ വിഷയത്തിൽ ജന വിരുദ്ധ നിലപാടുമായി മുമ്പോട്ട് പോകുന്ന പിണറായി വിജയനും പോലീസിനുമുള്ള താക്കീതായി തന്നെ കണക്കാക്കിക്കോളൂ…
ഈ നാടിൻ്റെ നെഞ്ചകം പിളർത്തി, ഒരു ജനതയുടെ കണ്ണുനീർ വീഴ്ത്തി, സ്വസ്ഥതയും സമാധാനവും തച്ചുടച്ച് ,കോടികൾ കമ്മീഷൻ കൊയ്യാനുള്ള പിണറായി വിജയൻ്റെ അഴിമതി റയിൽ കേരള മണ്ണിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിക്കില്ല…
രമേശ് ചെന്നിത്തലയും കെ റെയിലിനെതിരെ രംഗത്തെത്തിയിരുന്നു . സില്‍വര്‍ലൈന്‍ കണ്‍സള്‍ട്ടന്‍സി നിയമനത്തില്‍ വന്‍ അഴിമതിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കരിമ്ബട്ടികയില്‍പ്പെട്ട കണ്‍സള്‍ട്ടന്‍സിക്ക് അഞ്ച് ശതമാനം കമ്മീഷന്‍ നല്‍കുന്നതിന് പിന്നില്‍ കോടികളുടെ ഇടപാടാണ് നടക്കുന്നത്. കരാര്‍ നല്‍കിയത് മുഖ്യമന്ത്രി നേരിട്ടാണെന്നും ഇതില്‍ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ചെങ്ങന്നൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.