രണ്ടുംകല്പിച്ചാണ് ഇ.ഡി.
സ്വപ്ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യുന്നത് ശിവശങ്കരനെ പൂട്ടാണെന്നു വ്യക്തം.സ്വപ്ന മൊഴികൊടുത്താലുടൻ ശിവശങ്കറിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുക,വ്യാജ ശബ്ദരേഖാ കേസ് സി ബി ഐക്ക് കൈമാറുക,ഇതിനൊപ്പം ലൈഫ് മിഷനിലെ കമ്മീഷനിൽ കേസുമെടുക്കുക.
കൃത്യമായ പദ്ധതികളുമായാണ് ഇ ഡിയുടെ തയ്യാറെടുപ്പുകൾ.ശിവശങ്കറിന്റെ കള്ളപ്പണ ഇടപാടുകളെക്കുറിച്ച് സമഗ്രവും വിശദവുമായി അന്വേഷിക്കാൻ ഇ ഡിക്ക് നിയമോപദേശം ലഭിച്ചുകഴിഞ്ഞു.ഇതോടെ നിലവിൽ അന്വേഷണം നടക്കുന്ന സ്വർണക്കടത്ത്,ഡോളർ കടത്ത്,ലൈഫ് മിഷൻ എന്നിവയുടെ അപ്പുറത്തേക്ക് ഇ ഡി അന്വേഷണം എത്തുമെന്ന് വ്യക്തം.ഇടപാടുകളുടെ അടിവേര് തേടി കടൽകടന്നുള്ള അന്വേഷണവും നടന്നേക്കും.അതായത് ദുബായിൽ അടക്കം അന്വേഷണം നടത്തുമെന്ന് സാരം.
സംസ്ഥാന സർക്കാർ നിയോഗിച്ച ഉന്നത സ്ഥാനങ്ങളിൽ ഇരുന്ന് ശിവശങ്കർ വരുമാനത്തിൽ കവിഞ്ഞ സ്വത്തുക്കൾ സമ്പാദിച്ചതിന്റെ വ്യക്തമായ സൂചനകൾ സ്വപ്ന നൽകിയ പുതിയ മൊഴിയിലുണ്ട്.സ്വപ്നയുടെ വെളിപ്പെടുത്തലിലുള്ള ഇ ഡി ക്കെതിരായ ഗൂഢാലോചന അന്വേഷിക്കാനുള്ള അധികാരം ഇ ഡിക്കില്ല.അതിനാൽ ഇക്കാര്യത്തിൽ സ്വമേധയാ കേസെടുക്കാൻ അധികാരമുള്ള കേരളാ പോലീസിനെ സ്വപ്നയുടെ മൊഴിയെടുത്ത ശേഷം സമീപിക്കാനൊരുങ്ങുകയാണ് ഇ ഡി.പോലീസ് കേസെടുക്കാൻ തയ്യാറായില്ലെങ്കിൽ വിവരം ഹൈക്കോടതിയെ ധരിപ്പിച്ച് സി ബി ഐ അന്വേഷണത്തിനുള്ള അനുമതി തേടാനും ഇ ഡിക്ക് പദ്ധതിയുണ്ട്.
മുഖ്യമന്ത്രിക്കെതിരെ മൊഴിനൽക്കാൻ ഇ ഡി സമ്മർദ്ദം ചെലുത്തിയെന്ന കള്ളം റെക്കോർഡ് ചെയ്ത് പുറത്തെത്തിച്ചതിന് പിന്നിൽ ശിവശങ്കറിന്റെ ഗൂഢാലോചനയാണെന്നാണ് സ്വപ്ന നടത്തിയിരിക്കുന്ന വെളിപ്പെടുത്തൽ.ഇക്കാര്യം മാധ്യമങ്ങളോട് പറയുന്നതിന് മുൻപുതന്നെ സ്വപ്ന ഇ ഡി യെ ധരിപ്പിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പോലീസ് മേധാവിക്ക് ഇ ഡി നേരിട്ട് പരാതി നൽകിയിട്ടും ഇതുവരെ നടപടികൾ എടുത്തിട്ടില്ല.ഇതിനൊപ്പമാണ് മാധ്യമങ്ങളിലൂടെ ഈക്കാര്യം സ്വപ്ന പറയുന്നതും.ഈ സാഹചര്യത്തിലാണ് വ്യക്തമായ തെളിവുകൾ സഹിതം സി ബി ഐ അന്വേഷണത്തിനായി ഇ ഡി ഹൈക്കോടതിയെ സമീപിക്കുന്നത്.
സി ബി ഐ അന്വേഷണം ആവശ്യപ്പെടാനുള്ള നിയമസാധുത സ്വപ്നയുടെ മൊഴിക്കുണ്ടെന്നാണ് ഇ ഡിക്ക് ലഭിച്ച നിയമോപദേശം.കൂടാതെ സ്വപ്നയെ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്താനും ഇ ഡി ആലോചിക്കുന്നുണ്ട്.മാധ്യമങ്ങൾക്ക് മുൻപിൽ സ്വപ്ന നടത്തിയ വെളിപ്പെടുത്തലുകളിൽ ഈ മാസം 15 ന് ഇ ഡി ഓഫീസിൽ ഹാജരാകുമ്പോഴും അവർ ഉറച്ചുനിന്നാൽ മാത്രമേ ഈ കാര്യത്തിൽ ഒരു തീരുമാനമുണ്ടാകൂ.അങ്ങനെ സ്വപ്നയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാകും ശിവശങ്കറിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുക.
തന്റെ പുസ്തകത്തിലൂടെ ശിവശങ്കർ നടത്തിയ വെളിപ്പെടുത്തലുകളും ഇ ഡി പരിശോധിക്കുന്നുണ്ട്.കേസ് അന്വേഷണത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് പുസ്തകത്തിലുള്ളതെന്നും അതിനാൽ ശിവശങ്കർ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്നും ഇ ഡി കണക്കു കൂട്ടുന്നു.അതുകൊണ്ടു തന്നെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കാനും ഇ ഡിക്ക് പദ്ധതിയുണ്ട്.കേന്ദ്ര സർവീസിന്റെ ഭാഗമായ ഐ എ എസ് ഉദ്യോഗസ്ഥനായ ശിവശങ്കർ അനുമതിയില്ലാതെ പുസ്തകമെഴുതിയതിൽ കേന്ദ്ര നടപടിയും ഉണ്ടാകുമെന്നാണറിയുന്നത്.
മാത്രമല്ല കഴിഞ്ഞ ദിവസം എയർ ഇന്ത്യ സാറ്റ്സ് കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെ വ്യാജ പീഡന കേസിൽ ചോദ്യം ചെയ്യൽ നേരിടാനും വ്യാജ സർട്ടിഫിക്കറ്റ് കൊണ്ട് ജോലി നേടാനും ശിവശങ്കർ ഇടപെട്ടതായി സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ ക്രൈം ബ്രാഞ്ചിനെ ഉപയോഗിച്ച് തന്നെ അക്രമിക്കാനാണ് ശിവശങ്കർ ശ്രമിക്കുന്നതെന്നുള്ള സ്വപ്നയുടെ ആരോപണങ്ങളും ശ്രദ്ധേയമാണ്.
അശ്വദ്ധാമാവിന്റെ ആനയിലെ ചട്ട ലംഘനവും,ജാമ്യ വ്യവസ്ഥ ലംഘിച്ചുള്ള പുസ്തകരചനയും,അനധികൃത സ്വത്ത് സമ്പാദനവും,സ്വപ്നയുടെ രഹസ്യമൊഴിയും എല്ലാം ചേർത്ത് ശിവശങ്കറിനെ പൂട്ടി വീണ്ടും ജയിലിൽ അടക്കാനുള്ള കൃത്യമായ നടപടികളുമായി മുന്നോട്ടുപോകുകയാണ് ഇ ഡി…