ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരേ കെ.ടി. ജലീല്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഏറ്റെടുക്കില്ലെങ്കിലും സിപിഎമ്മിന്റെ എല്ലാ പരോക്ഷ പിന്തുണയും ജലീലിന് ഉണ്ടാകും. ലോകായുക്തക്കെതിരെ ജലീൽ ഇനിയും ആരോപണങ്ങൾ തുടരും. കാരണം, മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ് കെ ടി ജലീൽ. ജലീലിന്റെ ഈ നീക്കങ്ങൾ ഗുണകരമായി തീരുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. പരസ്യമായി അല്ലെങ്കിലും എല്ലാവിധ പിന്തുണയും സിപിഎം ജീലിലിന് നൽകും. ജലീലിനെ തള്ളിപ്പറയാനും സിപിഎം തയ്യാറായിട്ടില്ല. സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് പൊതുമനസ്സ് അനുകൂലമാകാന്‍ ജലീലിന്റെ ആരോപണവും പിന്നാലെയുണ്ടായ വിവാദങ്ങളും കാരണമാകുമെന്നാണ് സിപിഎം കണക്കാക്കുന്നത്. ജലീലിന്റെ വ്യക്തിപരമായ ബോധ്യത്തില്‍ നിന്നുന്നയിച്ച ആരോപണം എന്നതില്‍മാത്രം ഈ വിഷയത്തെ പരിമിതപ്പെടുത്താനുള്ള ശ്രമമാണ് സിപിഎമ്മിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. പാര്‍ട്ടി മുഖപത്രത്തില്‍പ്പോലും ജലീലിന്റെ ആരോപണങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ വ്യക്തിപരമായ പിന്തുണ സിപിഎം നല്‍കുകയും ചെയ്യും.
അതേസമയം, ജലീലിന്റെ ഈ പരാമർശങ്ങൾക്ക് പലകോണുകളിൽ നിന്നും വിമർശങ്ങൾ കേൾക്കേണ്ടി വന്നു. എങ്കിലും വെച്ചകാൽ മുന്നോട്ട് തന്നെ എന്ന മട്ടിലാണ് ജലീൽ. വിമർശനങ്ങൾക്ക് ഉള്ള മറുപടിയായി ജലീൽ ഫേസ്ബുക്കിൽ ഒരു കുറിപ്പ് ഇട്ടിരുന്നു. പിണറായി സർക്കാരിന്റെ കാലത്തല്ലേ നിയമനം നടന്നത് എന്ന് ചോദിക്കുന്നവർക്ക് ഉള്ള മറുപടിയുമായാണ് ജലീലിന്റെ ഈ കുറിപ്പ്. ‘ലോകായുക്ത നിയമനം നടന്നത് ഒന്നാം പിണറായി സർക്കാരിന്റെ കാലത്തല്ലേ എന്ന് ചോദിക്കുന്നവരോട്. അന്ന് നിലവിലെ നിയമ പ്രകാരം യോഗ്യരായ രണ്ടു പേരേ ഉണ്ടായിരുന്നുള്ളൂ. ഒരു മാന്യൻ എത്ര നിർബന്ധിച്ചിട്ടും പദവി ഏറ്റെടുക്കാൻ തയ്യാറാകാതെ തന്റെ വിസമ്മതം അറിയിച്ചു. പിന്നെ ശേഷിച്ചയാളെ നിയമിക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങൾ സർക്കാരിന് മുന്നിൽ ഇല്ലായിരുന്നു. ഇനി അതും പറഞ്ഞ് ഇടതുപക്ഷ പ്രവർത്തകരുടെ നെഞ്ചത്ത് ആരും കയറണ്ട’. ഇതായിരുന്നു ജലീലിന്റെ വിശദീകരണം.
അതേസമയം, ലോകായുക്ത നിയമഭേദഗതിക്കു കാരണമായത് ജലീലിനെതിരായ വിധിയല്ലെന്നും നിയമത്തിലെ പഴുതുകളാണെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചിന്റെ വിധിയെയാണ് ജലീല്‍ ‘ആനുകൂല്യം പറ്റിയശേഷമുള്ള വിധി’യായി അവതരിപ്പിച്ചിട്ടുള്ളത്. ഇത് ഒട്ടേറെ നിയമപ്രശ്‌നങ്ങള്‍ക്കു വഴിവെക്കും. അതുകൊണ്ട് തന്നെയാണ് സിപിഎം ജലീലിന് പരസ്യ പിന്തുണ നൽകാത്തത്.
കൂടാതെ, ജലീലിനെതിരെ ലോകായുക്തയില്‍ കോടതിയലക്ഷ്യ ഹര്‍ജി നൽകിയിട്ടുണ്ട്. ജലീല്‍ ഫേസ്‌ബുക്കില്‍ ലോകായുക്തയ്‌ക്കെതിരെ ഉന്നയിച്ച ആക്ഷേപങ്ങള്‍ ചൂണ്ടിക്കാട്ടി ലോയേഴ്‌സ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്.രാജീവാണു ഹര്‍ജി നല്‍കിയത്. ലോകായുക്ത വിധിയെത്തുടര്‍ന്നു മന്ത്രിപദം രാജിവയ്‌ക്കേണ്ടി വന്നതില്‍ വികാരാധീനനായാണ് അടിസ്ഥാനമില്ലാത്ത ആക്ഷേപങ്ങള്‍ ജലീല്‍ നടത്തിയതെന്നു ഹര്‍ജിയില്‍ പറയുന്നു. 1971 ലെ കോടതിയലക്ഷ്യ നിയമപ്രകാരവും 1999 ലെ കേരള ലോകായുക്ത നിയമപ്രകാരവും നടപടി വേണമെന്നാണ് ഹർജിയിലെ ആവശ്യം. ജലീലിന്റെ ഈ പ്രഹസനമെല്ലാം മുഖ്യമന്ത്രിയുടെ അറിവേടെയല്ലെന്ന് ആര്‍ക്കും വിശ്വസിക്കാൻ കഴിയുന്നതല്ല. കാരണം പിണറായിയുടെ ഉപദേശം എല്ലാ വിഷയത്തിലും തേടുന്ന നേതാവാണ് ജലീല്‍. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം ജലീൽ ഈ ആരോപണങ്ങൾ എല്ലാം ഉന്നയിക്കുന്നത് മുഖ്യമന്ത്രി വിദേശത്തുള്ളപ്പോഴാണ്. വിവാദങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാനാണ് അമേരിക്കന്‍ ചികില്‍സ കഴിഞ്ഞ് മുഖ്യമന്ത്രി ദുബായില്‍ ഇറങ്ങിയതെന്നും സൂചനയുണ്ട്.