നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ ചര്‍ച്ച ചെയ്തിന്റെ പേരില്‍ റിപ്പോർട്ടർ ടി വിയ്ക്കും എം ഡി നികേഷ് കുമാറിനും കേസെടുത്തതിന് പിന്നാലെ വിഷയത്തിൽ സമൂഹമാധ്യമം വഴി മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മാധ്യമ പ്രവർത്തകനായ നികേഷ് കുമാർ. ട്വിറ്റർ വഴിയായിരുന്നു നികേഷ് കുമാറിന്റെ പ്രതികരണം.
‘അഞ്ചല്ല അയ്യായിരം കേസ് എടുത്താലും നിന്റെ കൂടെ’ എന്ന കുറിപ്പോടെ തനിക്കെതിരെ കേസെടുത്തുന്ന വാര്‍ത്ത പങ്കുവെച്ചാണ് നികേഷിന്റെ പ്രതികരണം. നികേഷിനും ചാനലിനുമെതിരെ പോലീസ് സ്വമേധ കേസ് എടുക്കുകയായിരുന്നു. ഐ.പി.സി സെക്ഷന്‍ 228 എ (3) പ്രകാരമാണ് നികേഷിനെതിരെ കേസെടുത്തിരിക്കുന്നത്. വിചാരണ കോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയം കോടതിയുടെ അനുമതിയില്ലാതെ പ്രസിദ്ധീകരിച്ചു എന്നതാണ് നികേഷിനെതിരെ ഉന്നയിക്കുന്ന ആക്ഷേപം.
കേസ് വിചാരണയുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ 2021 ഡിസംബര്‍ 27ന് ചാനല്‍ ചര്‍ച്ച നടത്തുകയും അത് യൂട്യൂബ് വഴി പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. അതേസമയം നേരത്തെ തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നുവെന്നാരോപിച്ച് ദിലീപ് നികേഷിനും റിപ്പോര്‍ട്ടര്‍ ടി വിയ്ക്കുമെതിരെ വക്കീല്‍ നോട്ടീസയച്ചിരുന്നു.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ നടന്‍ ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ടര്‍ ചാനലിലൂടെയാണ് പുറത്തു വന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാറാണ് റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് നടിയെ ആക്രമിച്ച കേസ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും ചര്‍ച്ചയായത്. അതേസമയം നികേഷിനെതിരെ കേസെടുത്തതിൽ നിരവധി പേരാണ് പ്രതിഷേധം അറിയിക്കുന്നത്. നികേഷ് പങ്കുവെച്ച കുറിപ്പിന് അടിയിൽ സപ്പോർട്ടുമായി നിരവധി പേർ രംഗത്തെത്തുകയും ചെയ്യുന്നുണ്ട്. ഇതൊരു അജൻഡയാണെന്നും അതിന്റെ പേരിലാണ് നിങ്ങൾക്കെതിരെ കേസെടുത്തിരിക്കുന്നത് എന്നൊക്കെയാണ് പലരും പറയുന്നത്.