കേരളത്തെ ഞെട്ടിച്ച തട്ടിപ്പു കേസായിരുന്നു മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസ്. ഇതിൽ പൊലീസിന് രൂക്ഷ വിമർശനവുമായി ഹൈക്കോടതി രംഗത്ത്. ഉന്നതരും സിനിമ രംഗത്തെ പ്രമുഖരും മോൻസന്റെ തട്ടിപ്പിന് ഇരയായിരുന്നു. അതേസമയം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കൂട്ടു നിന്നത് കൊണ്ടല്ലേ മോൻസൻ ഈ വിധം വളർന്നതെന്ന് കോടതി ചോദിച്ചു. പൊലീസുകാർക്ക് എങ്ങനെ ചങ്ങാത്തം ഉണ്ടായെന്നു അന്വേഷിക്കേണ്ടേ എന്നും കോടതി ചോദിച്ചു.
അതേസമയം കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകാൻ ഇ ഡി സാവകാശം തേടിയിരിക്കുകയാണ്. കേസിനു വിദേശ ബന്ധം ഒന്നും കണ്ടെത്താൻ ആയില്ല എന്ന് കോടതിയെ അറിയിച്ചു. സാമ്പത്തിക തട്ടിപ്പിൽ കേസിലെ വിവാദ നായിക അനിത പുല്ലയിലിനു പങ്ക് ഉള്ളതായി കണ്ടെത്തിയിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം കേസിൽ സസ്‌പെൻഡ് ചെയ്ത ഐജിക്ക് എതിരായ ആരോപണം എന്താണെന്നു കോടതി ചോദിച്ചു. മോൻസനുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാൻ ഇടപെട്ടു എന്നതാണ് കുറ്റമെന്നും, കേസിനു വിദേശ ബന്ധം ഒന്നും കണ്ടെത്താൻ ആയില്ല എന്നും സർക്കാർ കോടതിയെ അറിയിച്ചു.
മുൻ ഡിജിപി ലോക്നാഥ് ബെഹ്റ , മനോജ് എബ്രഹാം, ഐജി ലക്ഷ്മണ എന്നിവർ കേസിൽ ഉൾപ്പെട്ടിരുന്നു. പോലീസ് ഉദ്യോഗസ്ഥരായിരുന്നു മോൻസൻ മാവുങ്കലിന് ഇത്രയും വളരാൻ സഹായിച്ചത്. പുരാവസ്തു എന്ന പേരിൽ ഉള്ളതെല്ലാം കള്ളമായിരുന്നു എന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. മാത്രമല്ല പീഡന കേസുകളും മോൻസൻ മാവുങ്കലിന്റെ പേരിൽ ഉണ്ട്.