നടിയെ ആക്രമിച്ച കേസില്‍ രണ്ടാംപ്രതിയായ മാര്‍ട്ടിന്‍ ആന്റണി ജാമ്യംകിട്ടി പുറത്തിറങ്ങുന്നതു തടയാൻ പ്രോസിക്യൂഷന്റെ ശ്രമം. മാര്‍ട്ടിന്റെ ജാമ്യാപേക്ഷ 28 നാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ മുന്‍ സോളിസിറ്റര്‍ ജനറലും മുതിര്‍ന്ന ക്രിമിനല്‍ അഭിഭാഷകനുമായ രജ്ഞിത്ത് കുമാര്‍ പ്രോസിക്യൂഷനുവേണ്ടി ഹാജരാകും. ഏതു വിധേനയും ജാമ്യം കിട്ടുന്നത് തടയാനാണ് ശ്രമം.
ദിലീപിനെ കുടുക്കിയതു മഞ്ജുവാര്യരും, ശ്രീകുമാര്‍ മേനോനും, രമ്യാ നമ്പീശനും, സംവിധായകന്‍ ലാലുമാണെന്നും ഇവര്‍ ഒരുക്കിയ കെണിയാണു കേസെന്നും പരസ്യമായി മാര്‍ട്ടിന്‍ നേരത്തെ മാധ്യമങ്ങളോടു കള്ളം പറഞ്ഞിരുന്നുവെന്ന് പ്രോസിക്യൂഷന്‍ പറയുന്നു. 2018 മാര്‍ച്ചില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു ഈ വെളിപ്പെടുത്തല്‍. ഇത് പോലീസ് അന്വേഷണത്തെയും സാരമായി ബാധിച്ചിരുന്നു. സുപ്രീംകോടതി ജാമ്യം അനുവദിക്കുന്നത് വിചാരണയെ പോലും സ്വാധീനിക്കാൻ ഇടയുണ്ട്. പ്രോസിക്യൂഷനുമായി ഒരുതരത്തിലും സഹകരിക്കാത്ത വ്യക്തിയാണ് മാര്‍ട്ടിന്‍. അതുകൊണ്ട് തന്നെ മാര്‍ട്ടിനെ ഈ സമയത്തു ജാമ്യത്തിൽ വിട്ടയച്ചാൽ രണ്ടു കേസിലും തിരിച്ചടിയാകുമെന്നാണു പ്രോസിക്യൂഷന്റെ ആശങ്ക. അതേസമയം, ഒന്നാം പ്രതി പള്‍സര്‍ സുനി പ്രോസിക്യൂഷനുമായി സഹകരിക്കുന്നുണ്ട്. നാല് വര്‍ഷമായി താന്‍ ജയിലില്‍ കഴിയുകയാണെന്നും പലപ്പോഴായി വിവിധ കോടതികളില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതികള്‍ ഹര്‍ജികള്‍ തള്ളുകയായിരുന്നുവെന്ന് മാര്‍ട്ടിന്‍ സുപ്രീംകോടതിയിലെ ഹര്‍ജിയില്‍ പറയുന്നു.
2017 ഫെബ്രുവരി 17 നാണ് സംഭവം നടക്കുന്നത്. അന്നേദിവസം തൃശൂരില്‍നിന്ന് എറണാകുളത്തേക്കു നടി സഞ്ചരിച്ച വാഹനം ഓടിച്ചതു മാര്‍ട്ടിനാണ്. അങ്കമാലി അത്താണിക്കു സമീപം നടിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി അതിക്രമിച്ചുകയറിയ സംഘം നടിയെ ശാരീരികമായി ഉപദ്രവിക്കുകയും ദൃശ്യങ്ങള്‍ വിഡിയോയിൽ പകര്‍ത്തുകയും ചെയ്‌തെന്നാണ് കേസ്. സംഭവത്തില്‍ രണ്ടാം പ്രതിയാണ് മാര്‍ട്ടിന്‍. കേസില്‍ ആദ്യമായി അറസ്റ്റിലായതും മാർട്ടിൻ തന്നെയായിരുന്നു. നടിയുടെ സഞ്ചാര വിവരങ്ങള്‍ കേസിലെ മുഖ്യപ്രതി സുനില്‍കുമാറിനു ചോര്‍ത്തിക്കൊടുത്തതു മാര്‍ട്ടിനാണെന്നാണു പൊലീസിന്റെ കണ്ടെത്തല്‍. എന്നാൽ, നിരപരാധിയായ തന്നെ കേസില്‍ ചതിച്ചതാണെന്നും നടിയെ പോലെ തന്നെ താനും കേസിലെ ഇരയാണെന്നുമാണ് മാര്‍ട്ടിന്‍ ഹര്‍ജിയില്‍ പറയുന്നത്.
വര്‍ഷങ്ങളായി ലാല്‍ ക്രിയേഷന്‍സിന്റെ വണ്ടി ഓടിച്ചിരുന്ന താന്‍ തന്നെയാണ് നടിയുടെ വാഹനം അന്ന് ഓടിച്ചിരുന്നത്. അങ്കമാലിയില്‍ വെച്ച് ബ്രേക്കിട്ടപ്പോള്‍ പിന്നിലുണ്ടായിരുന്ന വണ്ടി ഇടിച്ചു. കേസിലെ ഒന്നാം പ്രതിയായ പള്‍സള്‍ സുനിയും സംഘവുമായിരുന്നു ആ വാഹനത്തില്‍ ഉണ്ടായിരുന്നത്. പിന്നീട് കുറച്ച് ദൂരം ചെന്നപ്പോള്‍ വാഹനത്തിന് കുറുകെ വണ്ടിയിട്ട് അവര്‍ ട്രാവലര്‍ തടഞ്ഞു. വണ്ടിയില്‍ ഉണ്ടായിരുന്ന നടിയും പള്‍സര്‍ സുനിയും തമ്മില്‍ തര്‍ക്കിച്ചു. നടിക്ക് നേരത്തേ സുനിയെ പരിചയം ഉണ്ടായിരുന്നു. സുനിയാണ് ഗോവയിലെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് നടിയെ കൊണ്ടുപോയിട്ടുള്ളത്. നടിയോട് വൈരാഗ്യം ഇല്ലെന്നും തന്നെയാണ് അവര്‍ക്ക് വേണ്ടതെന്നും പള്‍സര്‍ സുനി പറഞ്ഞു.
തന്നെ ഉപദ്രവിച്ച ശേഷം അവര്‍ വാഹനത്തില്‍ നിന്നും ഇറങ്ങി പോകുകയായിരുന്നു. ഇത്തരത്തില്‍ താനും നടിയ്‌ക്കൊപ്പം ഉപദ്രവിക്കപ്പെട്ട ഇരയാണെന്നാണ് മാർട്ടിൻ ഹര്‍ജിയില്‍ പറയുന്നത്. താന്‍ ജയിലില് പോയതോടെ കുടുംബത്തിന്റെ വരുമാനം നിലച്ചെന്നും മാനഹാനി സംഭവിച്ചെന്നും മാര്‍ട്ടിന്‍ ഹര്‍ജിയില്‍ പറയുന്നുണ്ട്. അതിനാൽ തന്നെ ജാമ്യം വേണമെന്നാണ് മാർട്ടിന്റെ ആവശ്യം.
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചന കേസില്‍ പ്രതികള്‍ ഫോണ്‍ ഒളിപ്പിച്ചതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി. ഫോണിലെ രേഖകള്‍ നശിപ്പിക്കാനാണ് സാധ്യത. ഫോണുകള്‍ അഭിഭാഷകന് കൈമാറിയെന്നാണ് പ്രതികളില്‍ ഒരാളുടെ മൊഴി. നാളെ ഇക്കാര്യം അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിക്കും. ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും അന്വേഷണ സംഘം ആവശ്യപ്പെടും.