സി.പി.ഐ പ്രവർത്തകരും സി.പി.എം പ്രവർത്തകരും തമ്മിൽ സംഘർഷം. പത്തനംതിട്ട കൊടുമണ്ണിൽ ആണ് സംഭവം നടക്കുന്നത്. അങ്ങാടിക്കൽ സർവീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പിന് പിന്നാലെയാണ് സി.പി.ഐ പ്രവർത്തകരെ സി.പി.എം പ്രവർത്തകർ ക്രൂരമായി മർദിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് അങ്ങാടിക്കൽ സ്‌കൂൾ ജങ്ഷനിൽ വെച്ചാണ് സി.പി.ഐ നേതാക്കളെ ആക്രമിച്ചത്. സി.പി.ഐ കൊടുമൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി സുരേഷ് ബാബു, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ഉദയകുമാർ എന്നിവർക്കാണ് ക്രൂരമർദനമേറ്റത്.
പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. ബാങ്ക് തെരഞ്ഞെടുപ്പിലെ തർക്കങ്ങൾക്ക് പിന്നാലെ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. കൂടാതെ, കഴിഞ്ഞ തിങ്കളാഴ്ച സി.പി.ഐ, എ.ഐ.വൈ.എഫ് നേതാക്കളുടെ വീടുകൾക്ക് നേരെ ആക്രമണവുമുണ്ടായി. യുവജനസംഘടനാ നേതാക്കൾ തമ്മിൽ സോഷ്യൽ മീഡിയയിലും വെല്ലുവിളി നടന്നിരുന്നു. ഇതിനിടെയാണ് സി.പി.ഐ നേതാക്കൾക്കും പ്രവർത്തകർക്കും മർദ്ദനമേറ്റത്.