മുൻ മുഖ്യമന്ത്രിയും മുതിർന്ന സി പി എം നേതാവുമായ വി എസ് അച്യുതാനന്ദന് കൊവിഡ് സ്ഥിരീകരിച്ചു. വി എസിനെ തിരുവനന്തപുരത്തെ
സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് വി എസിന് കൊവിഡ് സ്ഥിരീകരിച്ചത്. മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉള്ളതുകൊണ്ടാണ്
വിദഗ്ധ പരിചരണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രായാധികം മൂലം അസുഖത്താൽ വലയുന്ന വിഎസ് നാളുകളായി വീട്ടിൽ തന്നെ വിശ്രമത്തിലായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ സന്ദർശകരെയും അനുവദിക്കാറുണ്ടായിരുന്നില്ല.
പൊതുപരിപാടികൾ ഒഴിവാക്കിയും സന്ദർശകരെ അനുവദിക്കാതേയും കഴിയുകയായിരുന്നു വി എസ്. എന്നാൽ വി എസിനെ പരിചരിക്കാനെത്തുന്ന നഴ്സിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് വി എസിനും കൊവിഡ് സ്ഥിരീകരിച്ചത്. വി എസിന്റെ മകൻ വി എ അരുൺ കുമാർ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. സുഖ വിവരം അന്വേഷിച്ച് നിരവധിപ്പേർ വിളിക്കുന്നുണ്ടെന്നും സ്നേഹാന്വേഷണങ്ങൾക്ക് നന്ദിയെന്നും അരുൺ കുമാർ ഫേസ് ബുക്കിൽ കുറിച്ചു.
അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ
മഹാമാരിയുടെ പിടിയിൽ പെടാതെ, ഡോക്ടർമാരുടെ നിർദ്ദേശം കർശനമായി പാലിച്ച് വീട്ടിൽ കഴിച്ചുകൂട്ടിയ അച്ഛനും കോവിഡ് പോസിറ്റീവായിരിക്കുന്നു. സന്ദർശകരെപ്പോലും അനുവദിക്കാതെ, ഒരർത്ഥത്തിൽ ക്വാറൻറൈനിലായിരുന്നു, അച്ഛൻ. നിഭാഗ്യവശാൽ അച്ഛനെ പരിചരിച്ച നഴ്സിന് കോവിഡ് പോസിറ്റീവായി. ഇന്നലെ പരിശോധിച്ചപ്പോൾ അച്ഛനും കോവിഡ് പോസിറ്റീവ്. ആരോഗ്യവിദഗ്ധരുടെ നിർദ്ദേശം പാലിച്ച് അച്ഛനിപ്പോൾ ആശുപത്രിയിലാണ്. സുഖവിവരമന്വേഷിച്ച് നിരവധി പേർ വിളിക്കുന്നുണ്ട്. സ്നേഹാന്വേഷണങ്ങൾക്ക് നന്ദി.
ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ്
രാജ്യം മൂന്നാം തരംഗത്തിന്റെ പിടിയിൽ അമർന്നു കഴിഞ്ഞു. കോവിഡ് നിരക്ക് വർധിച്ച് വരുകയാണ്. ടിപിആർ നിരക്ക് 30 ശതമാനത്തിൽ അധികമായി. കേരളത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാനാണ് സാധ്യതയുള്ളത്. പ്രതിദിന രോഗ നിരക്ക് 30000 മുകളിലും ഇന്ത്യയിൽ അത് 3 ലക്ഷത്തിന് മുകളിലുമാണ്. ഒന്നും രണ്ടും തരംഗത്തേക്കാൾ കൂടുതലാണ് മൂന്നാം തരംഗം. തിരുവനന്തപുരത്തിന്റെ കാര്യം എടുത്ത് പരിശോധിക്കുകയയാണെങ്കിൽ 2 ൽ ഒരാൾക്ക് കോവിഡ് പോസിറ്റ് ആകുന്ന സ്ഥിതിയാണ്. അതുകൊണ്ട് തന്നെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാനാണ് സാധ്യത. എങ്കിലും വീണ്ടും ഒരു ലോക്ഡൗണിലേക്ക് പോകാൻ സർക്കാർ ആലോചിക്കുന്നില്ല എന്ന വിവരമാണ് പുറത്തെത്തുന്നത്. അതിന് പ്രധാന കാരണമായി ധനവകുപ്പ് ചൂണ്ടി കാണിക്കുന്നത് ആകട്ടെ ഖജനാവിൽ പണമില്ല എന്നത് തന്നെയാണ്. ലോക്ഡൗൺ പ്രഖ്യാപിച്ചാൽ ആളുകൾക്ക് കിറ്റ് പോലുള്ള സഹായങ്ങൾ നൽകാൻ പോലും ഖജനാവിൽ പണമില്ലാത്ത സ്ഥിതിയാണ്.
സത്യം പറഞ്ഞാൽ മൂന്നാം തരംഗത്തിൽ രാജ്യം ഞെട്ടി വിറയ്ക്കുകയാണ്. ഒരു പിടിയും തരതാതെ കോവിഡ് ഉയരുകയാണ്. ഇനി എന്ത് സംഭവിക്കുമെന്ന് അറിയല്ല. നമ്മൂടെ ആരോഗ്യ വകുപ്പ് ആകട്ടെ നിസംഗതയിലുമാണ്. മുന്നറിയിപ്പുകൾ നൽകുകയല്ലാതെ പ്രതിരോധിക്കാൻ കഴിയാതെ തളരുകയാണ്. എല്ലാ മേഖലയിലും കോവിഡ് പടർന്നു കഴിഞ്ഞു.