കോവിഡ് നിയന്ത്രണങ്ങളിൽ വരുത്തിയ ഭേദഗതി സി.പി.എമ്മിനെ സഹായിക്കാനാണ് എന്നാരോപിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. സി പി എമ്മിന്റെ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം കുറിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായി സർക്കാർ കോവിഡ് നിയന്ത്രണങ്ങൾ അട്ടിമറിച്ച് എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. കാസർഗോഡ് ജില്ലയിൽ ഇന്നലെ 36 ആണ് ടി പി ആർ. തൃശൂരിൽ 34 ആണ് ടി പി ആർ. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതായിട്ടുള്ള ഈ ജില്ലകളിൽ സി പി എം സമ്മേളനം നടത്തുന്നതിന് വേണ്ടി മാത്രം കോവിഡ് നിയന്ത്രണങ്ങൾ അട്ടിമറിച്ചത് അപഹാസ്യമാണെന്നും വി ഡി സതീശൻ പറഞ്ഞു.
ഫേസ്ബുക് കുറിപ്പിലൂടെയാണ് അദ്ദേഹം ഈ കാര്യങ്ങൾ തുറന്നടിച്ചത്.
കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെയാണ്.
കോവിഡ് നിയന്ത്രണങ്ങളിലെ ഭേദഗതി സി.പി.എമ്മിനെ സഹായിക്കാനാണ്. പാർട്ടി ജില്ലാ സമ്മേളനങ്ങൾക്കായി സർക്കാർ കോവിഡ് നിയന്ത്രണങ്ങൾ അട്ടിമറിച്ചു. കാസർകോഡ് ഇന്നലത്തെ ടി.പി.ആർ 36, തൃശൂരിൽ 34. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട ഈ ജില്ലകളിൽ സി.പി.എം സമ്മേളനങ്ങൾ നടത്താൻ വേണ്ടി കോവിഡ് നിയന്ത്രണങ്ങൾ അട്ടിമറിച്ചത് അപഹാസ്യമാണ്. എ.കെ.ജി സെന്ററിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ചാണ് ഇപ്പോൾ മാനദണ്ഡങ്ങൾ തീരുമാനിക്കുന്നത്. ആരോഗ്യമന്ത്രിയെ മൂലയ്ക്കിരുത്തി മറ്റ് ചിലരാണ് തീരുമാനങ്ങൾ എടുക്കുന്നത്. ആരോഗ്യവകുപ്പ് നിശ്ചലമാണ്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കാസർകോട് കളക്ടർ ഇന്നലെ നൽകിയ ഉത്തരവ് സി.പി.എം ഇടപെട്ട് പിൻവലിപ്പിച്ചു. സി.പി.എമ്മിന് ഒരു നീതി പൊതുജനത്തിന് മറ്റൊരു നീതി. കോവിഡ് ബാധ കൂടാനുള്ള പ്രധാന കാരണം സി.പി.എം സമ്മേളനങ്ങളാണ്. സി.പി.എം എന്ന പാർട്ടിയും അവരുടെ നേതാക്കളും മരണത്തിന്റെ വ്യാപാരികളാണ് എന്നു പറഞ്ഞു കൊണ്ടാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തന്റെ ഫേസ്ബുക് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
അതിനോടൊപ്പം തന്നെ ടി പി ആർ ഇത്രയും കൂടുതലുള്ള ജില്ലകളിൽ സമ്മേളനത്തിന്റെ പേരിൽ ഇത്രയും ആളുകൾ കൂടുന്നത് രോഗം വലിയ രീതിയിൽ വ്യാപിപ്പിക്കുന്നതിനു കാരണമാകുമെന്നും വി ഡി സതീശൻ പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ പാർട്ടി സമ്മേളനത്തിൽ പങ്കെടുത്ത മന്ത്രിമാർ, എം ൽ എ മാർ, നൂറുകണക്കിന് പാർട്ടി നേതാക്കന്മാർ തുടങ്ങിയവർക്കെല്ലാവർക്കും വ്യാപകമായി കോവിഡ് ബാധിച്ചതാണ്. ആ പരിപാടിയില് പങ്കെടുത്തവരെല്ലാവരും ക്വാറന്റൈനിൽ പോകാതെ ഓരോ ജില്ലകളിലും രോഗ വാഹകരായി നടക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ജില്ലാ സമ്മേളനം നടത്തണമെന്ന വാശിയാണ് സി പി എമ്മിന്. ഇതൊക്കെ ഇന്ത്യയിൽ ഒരു സംസ്ത്താനത്തും നടക്കാത്ത കാര്യമാണ്. അതിനോടൊപ്പം തന്നെ സർക്കാർ ആശുപത്രികളിലെ കുറവുകളും വി ഡി സതീശൻ ചൂണ്ടി കാണിച്ച്. ഈ മൂന്നാം തരംഗത്തിലും ഒരു വിധ തയ്യാറെടുപ്പുകളും സർക്കാർ കൈകൊണ്ടിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കോവിഡ് വിഷയത്തിൽ എന്താണ് നടക്കുന്നതെന്ന് സർക്കാരിന് പോലും അറിയില്ലെന്നും കാര്യങ്ങൾ അവരുടെ കൈവിട്ടു പോയെന്നും അദ്ദേഹം ആരോപിച്ചു.