കോവിഡ് നിയന്ത്രണങ്ങളോട് ജനം സഹകരിക്കുന്നുണ്ടെന്നും എന്നാൽ കേരളം ഭരിക്കുന്ന സിപിഎമ്മാണ് സഹകരിക്കാതിരിക്കുന്നതെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം. കോവിഡ് മാനദണ്ഡങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നവര്‍ തന്നെ അത് ലംഘിക്കുന്നു എന്നും സലാം വിമർശിച്ചു. സാധാരണക്കാര്‍ക്കും സിപിഎമ്മിനും രണ്ടു നിയമമെന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സമ്മേളനങ്ങള്‍ മാറ്റാതെ സർക്കാർ പിടിവാശി കാണിക്കുന്നത് എന്തുകൊണ്ടാണെന്ന് സലാം ചോദിച്ചു. കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ ഇറക്കിയ ഉത്തരവ് പോലും സിപിഎം സമ്മര്‍ദം ചെലുത്തി പിന്‍വലിപ്പിച്ചു എന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങള്‍ക്ക് ഒരു നിയമവും സിപിഎമ്മുകാര്‍ക്ക് മറ്റൊരു നിയമവുമാണ് കേരളത്തില്‍. സില്‍വര്‍ ലൈന്‍ വിശദീകരണ യോഗങ്ങള്‍ ഇപ്പോള്‍ നടത്തുന്നത് ശരിയല്ല എന്നും പി എം എ സലാം പറയുകയുണ്ടായി.
ആദ്യം ജനങ്ങളുടെ ജീവന് രക്ഷിക്കണം, പിന്നീടാവാം കെ റെയില്‍ എന്നു സലാം സർക്കാരിനോട് ആവശ്യപ്പെട്ടു. സിപിഎം സമ്മേളനങ്ങള്‍ തല്‍ക്കാലത്തേക്ക് മാറ്റിവയ്ക്കാന്‍ തയാറാവണമെന്നും സലാം ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിനെ സിപിഎം നേതാക്കള്‍ നിയന്ത്രിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മലപ്പുറത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
അതേസമയം കോവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പാർട്ടിക്ക് വേണ്ടി നിയന്ത്രണങ്ങളിൽ അട്ടിമറി നടത്തിയ പിണറായി സർക്കാരിന്റെ ജനവിരുദ്ധ നടപടിയ്‌ക്കെതിരെ ഒട്ടനവധി ആളുകൾ രംഗത്ത് വന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വലിയ രീതിയിൽ സർക്കാരിന്റെ ഈ നടപടിയെ കുറ്റപ്പെടുത്തി കൊണ്ട് രംഗത്തെത്തി. കോവിഡ് നിയന്ത്രണങ്ങളിലെ ഭേദഗതി സി.പി.എമ്മിനെ സഹായിക്കാനാണ് എന്നു വി ഡി സതീശൻ ആരോപിച്ചു. പാർട്ടി ജില്ലാ സമ്മേളനങ്ങൾക്കായി സർക്കാർ കോവിഡ് നിയന്ത്രണങ്ങൾ അട്ടിമറിച്ചു. കാസർകോഡ് ഇന്നലത്തെ ടി.പി.ആർ 36, തൃശൂരിൽ 34. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട ഈ ജില്ലകളിൽ സി.പി.എം സമ്മേളനങ്ങൾ നടത്താൻ വേണ്ടി കോവിഡ് നിയന്ത്രണങ്ങൾ അട്ടിമറിച്ചത് അപഹാസ്യമാണ്. എ.കെ.ജി സെന്ററിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ചാണ് ഇപ്പോൾ മാനദണ്ഡങ്ങൾ തീരുമാനിക്കുന്നത്. ആരോഗ്യമന്ത്രിയെ മൂലയ്ക്കിരുത്തി മറ്റ് ചിലരാണ് തീരുമാനങ്ങൾ എടുക്കുന്നത്. ആരോഗ്യവകുപ്പ് നിശ്ചലമാണ്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കാസർകോട് കളക്ടർ ഇന്നലെ നൽകിയ ഉത്തരവ് സി.പി.എം ഇടപെട്ട് പിൻവലിപ്പിച്ചു. സി.പി.എമ്മിന് ഒരു നീതി പൊതുജനത്തിന് മറ്റൊരു നീതി. കോവിഡ് ബാധ കൂടാനുള്ള പ്രധാന കാരണം സി.പി.എം സമ്മേളനങ്ങളാണ് എന്നും വി ഡി സതീശൻ പറഞ്ഞു. അതിനോടൊപ്പം സി.പി.എം എന്ന പാർട്ടിയും അവരുടെ നേതാക്കളും മരണത്തിന്റെ വ്യാപാരികളാണ് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.