പിണറായി സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി കെ. സുധാകരന്‍. കോട്ടയത്ത് 19 കാരനെ കൊലപ്പെടുത്തി പോലീസ് സ്‌റ്റേഷനു മുന്നില്‍ ഉപേക്ഷിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ സുധാകരന്‍ പിണറായിയെ വിമർശിച്ചത്. ഇതെത്രാമത്തെ പ്രാവശ്യമാണ് കേരളത്തില്‍ ഒരു ആഭ്യന്തര മന്ത്രിയുണ്ടോ എന്ന് ചോദിക്കേണ്ടി വരുന്നത് എന്ന ചോദ്യത്തോട് കൂടിയാണ് സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. കൊലക്കേസ് പ്രതിയായിരുന്ന മുഖ്യമന്ത്രി ആഭ്യന്തരം ഭരിക്കുന്ന സംസ്ഥാനത്ത് ഇങ്ങനെയല്ലാതെ മറ്റെന്താണ് പ്രതീക്ഷിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ‘ഞാനും ഒരമ്മയല്ലേ? സര്‍ക്കാര്‍ ഇങ്ങനെ ഉള്ളവന്‍മാരെ എന്തിനാ പുറത്തു വിടുന്നത്? ‘ എന്ന ഷാനിന്റെ അമ്മയുടെ ചോദ്യം ഇതുപോലൊരു ഭരണത്തിനെ വീണ്ടും തിരഞ്ഞെടുത്ത ജനങ്ങളുടെ മനസ്സാക്ഷിയോടു കൂടിയാണെന്നും കെ. സുധാകരന്‍ കൂട്ടിച്ചേർത്തു.
കെ. സുധാകരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്;
ഇതെത്രാമത്തെ പ്രാവശ്യമാണ് കേരളത്തില്‍ ഒരു ആഭ്യന്തര മന്ത്രിയുണ്ടോ എന്ന് ചോദിക്കേണ്ടി വരുന്നത്! 19 വയസ്സുള്ള കൗമാരക്കാരനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷനില്‍ കൊണ്ടിടുന്ന ഗുണ്ടകളുള്ള നാടായി കേരളത്തെ പിണറായി വിജയന്റെ ഭരണം ‘വളര്‍ത്തി ‘യിരിക്കുന്നു. ഷാന്‍ എന്ന ആ ചെറുപ്പക്കാരനെ ഗുണ്ടകള്‍ കൂട്ടിക്കൊണ്ടു പോയ കാര്യം അമ്മ പരാതിപ്പെട്ടിട്ടും പോലീസിന്റെ ഭാഗത്തു നിന്നും നടപടി ഉണ്ടായില്ല. ‘ഞാനും ഒരമ്മയല്ലേ? സര്‍ക്കാര്‍ ഇങ്ങനെ ഉള്ളവന്‍മാരെ എന്തിനാ പുറത്തു വിടുന്നത്? ‘ കൊല്ലപ്പെട്ട ഷാനിന്റെ അമ്മയുടെ ചോദ്യം പിണറായി വിജയനെന്ന കഴിവുകെട്ട ഭരണാധികാരിയോട് മാത്രമല്ല, ഈ നെറികെട്ട ഭരണത്തിനെ വീണ്ടും തിരഞ്ഞെടുത്ത ജനങ്ങളുടെ മനസ്സാക്ഷിയോടു കൂടിയാണ്.
കൊലക്കേസ് പ്രതിയായിരുന്ന മുഖ്യമന്ത്രി ആഭ്യന്തരം ഭരിക്കുന്ന സംസ്ഥാനത്ത് ഇങ്ങനെയല്ലാതെ മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത് എന്ന ചോദ്യവും ജനങ്ങളില്‍ നിന്നുയരുന്നുണ്ട്. കൊടി സുനിയെയും കിര്‍മാണി മനോജിനെയും പോലെയുള്ള കൊടും കുറ്റവാളികളെ പുറത്തിറക്കി വിട്ടിരിക്കുന്ന സര്‍ക്കാര്‍ തന്നെയാണ് ഈ കൊലപാതകിയെയും ജയിലില്‍ നിന്ന് വിട്ടയച്ചത്. സാധാരണക്കാരന് നീതി അപ്രാപ്യമാകുന്നു, സമാധാനമായി ജീവിക്കാനുള്ള സാഹചര്യം ഇല്ലാതാകുന്നു. ആഭ്യന്തര വകുപ്പിന്റെ അനാസ്ഥയും, സിപിഎമ്മിന്റെ ഒത്താശയും തെരുവിലിറങ്ങി നാട്ടുകാരെ വിറപ്പിക്കാന്‍ ഗുണ്ടകള്‍ക്ക് ഇന്ധനമാകുന്നു. അരാജകത്വം വിളയാടുന്ന കേരളത്തില്‍ സ്വയം സുരക്ഷിതരായിരിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണം. കൊല്ലപ്പെട്ട ചെറുപ്പക്കാരന്റെ ഉറ്റവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.
കോട്ടയം വിമലഗിരി സ്വദേശി ഷാൻ ബാബുവിനെ ഞായറാഴ്ച രാത്രി തട്ടിക്കൊണ്ടു പോയ ശേഷം കൊലപ്പെടുത്തി കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നിൽ കൊണ്ടിടുകയായിരുന്നു. സംഭവത്തിൽ കോട്ടയം സ്വദേശി ജോമോനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ സംഭവത്തിൽ സര്‍ക്കാരിനും പൊലീസിനുമെതിരെ വലിയ രോഷമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. വിമർശനവുമായി ഷാഫി പറമ്പിലും രംഗത്തെത്തിയിരുന്നു കെ പി സി സി തലപ്പത്ത് ഹിന്ദുവാണോ മുസ്ലീമാണോ ക്രിസ്ത്യാനിയാണോ എന്ന് പരിശോധിക്കുന്ന കോടിയേരി , ആ ‘വര്‍ഗ്ഗീയ പണി’ നിര്‍ത്തിയിട്ട് കേരളത്തിന്റെ ആഭ്യന്തര വകുപ്പിന്റെ തലപ്പത്തു ഏതെങ്കിലും ജാതിയിലോ മതത്തിലോ പെട്ടതോ പെടാത്തതോ ആയ കൊള്ളാവുന്ന ഒരാളെ വെക്കുവാന്‍ മെനക്കെട്ടിരുന്നുവെങ്കില്‍ നന്നായേനെ എന്നാണ് ഷാഫി പറമ്പിൽ പറഞ്ഞത്.
ആഭ്യന്തര വകുപ്പിന്റെ തലപ്പത്ത് കൊള്ളാവുന്ന ഒരാളെ വെക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിലും പോലീസിന് നേരെയും വിമർശനങ്ങൾ ധാരാളം ഉയർന്നിരുന്നു. അര്‍ധരാത്രി പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നാണ് ഷാനിന്റെ അമ്മ പറഞ്ഞത്. ‘എന്തിന് എന്റെ കുഞ്ഞിനെ കൊന്നു? പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ നോക്കിക്കൊള്ളാമെന്നു പറഞ്ഞു. എന്റെ കുഞ്ഞിനെന്തെങ്കിലും ആപത്തുണ്ടോയെന്ന് പൊലീസിനോട് നൂറുവട്ടം ചോദിച്ചു. ഇല്ല, ധൈര്യമായിരിക്കൂവെന്നാണ് പൊലീസ് പറഞ്ഞത്. നേരം വെളുക്കും മുന്‍പ് അവനെ കണ്ടെത്തികൊണ്ടുവരുമെന്ന് പറഞ്ഞു. ഗുണ്ടകളെ എന്തിന് സര്‍ക്കാര്‍ തുറന്നുവിടുന്നു. ഒരു അമ്മയല്ലേ ഞാന്‍. എന്നോട് എന്തിന് ഇങ്ങനെ ചെയ്തു. ഞങ്ങളാരോടും ഒരു ദ്രോഹത്തിനും വരുന്നില്ലല്ലോ. ആ അമ്മയുടെ വാക്കുകളാണിത്.
ഈ കണ്ണീരിന് പിണറായി സമാധാനം പറയണം. ആഭ്യന്തരം കൈകാര്യം ചെയ്യുന്ന പിണറായി അഴിച്ചുവിട്ടിരിക്കുകയാണ് പോലീസ് ഉദ്യോഗസ്ഥരെ. അതിനാൽ തന്നെ കുറച്ച് കാലങ്ങളായി കേരളത്തിൽ എന്തൊക്കെയാണ് നടക്കുന്നത്? ഗുണ്ടാസംഘങ്ങൾ അഴിഞ്ഞാടുകയാണ് സംസ്ഥാനത്ത്.