സംഘപരിവാറിനെയും കോൺഗ്രസിനെയും വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബി ജെ പി യുടെ വളർച്ചക്ക് സഹായിച്ചത് കോണ്‍ഗ്രസ് ആണെന് പറഞ്ഞ വിമർശിക്കുകയാണ് കോടിയേരി. സംഘപരിവാറിന്റെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ രാഷ്ട്രീയമായോ പ്രത്യയശാസ്ത്രപരമായോ സംഘടനാപരമായോ പ്രതിരോധം തീര്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകാത്തത് കോണ്‍ഗ്രസിന്‍റെ തകര്‍ച്ചയെ സൂചിപ്പിക്കുന്നുവെന്നും ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലൂടെ കോടിയേരി കുറ്റപ്പെടുത്തി. വര്‍ഗീയതയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനു പകരം അവയെ രാഷ്ട്രീയ നേട്ടത്തിനായി പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് യുഡിഎഫ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസ് തകര്‍ന്നാല്‍ ആ ശൂന്യത നികത്താന്‍ ഇന്ന് ഇന്ത്യയില്‍ ഇടതുപക്ഷത്തിന് കഴിവില്ലെന്ന കേന്ദ്രകമ്മിറ്റി അംഗം ബിനോയ് വിശ്വം പറഞ്ഞത് പാര്‍ട്ടി നിലപാടാണെന്ന് സി.പി.ഐ മുഖപത്രം ജനയുഗം മുഖപ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയെന്നോണമാണ് കോടിയേരിയുടെ ലേഖനം.
കോണ്‍ഗ്രസ് ഇല്ലാതായാല്‍ ആ ശൂന്യതയില്‍ ആര്‍.എസ്.എസും ബി.ജെ.പിയും ഇടം പിടിക്കും. അതുകൊണ്ട് കോണ്‍ഗ്രസുമായി വിയോജിപ്പുണ്ടെങ്കിലും ആ പാര്‍ട്ടി തകര്‍ന്നുപോകരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് ബിനോയ് വിശ്വം പറഞ്ഞു. എറണാകുളം ഡി.സി.സിയില്‍ നടന്ന പി.ടി തോമസ് അനുസ്മരണ പരിപാടിയിലായിരുന്നു ബിനോയ് വിശ്വത്തിന്‍റെ പരാമര്‍ശം.
കോടിയേരിയുടെ ലേഖനം ഇങ്ങനെയാണ്;
ബിജെപി ഒരു സാധാരണ രാഷ്ട്രീയ പാര്‍ടിയല്ല. ഫാസിസ്റ്റ് അജന്‍ഡ മുന്നോട്ടുവയ്‌ക്കുന്ന ആര്‍എസ്‌എസിനാല്‍ നയിക്കപ്പെടുന്ന പാർട്ടിയാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍പ്പോലും പങ്കെടുക്കാതെ അതിനെ തകര്‍ക്കാന്‍ ശ്രമിച്ചവരായിരുന്നു ഇവര്‍. ഇവര്‍ക്ക് അധികാരത്തിലെത്താന്‍ ഇടയാക്കിയത് കോണ്‍ഗ്രസിന്റെ നയങ്ങളായിരുന്നു. രാജ്യത്ത് കോണ്‍ഗ്രസ് നടപ്പാക്കിയ തെറ്റായ നയങ്ങള്‍ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചു. ഈ സാമ്പത്തിക പ്രതിസന്ധിയും വികസന പ്രതിസന്ധിയും മറികടക്കുന്നതിനുവേണ്ടി കോര്‍പറേറ്റുകള്‍ക്ക് പരവതാനി ഒരുക്കുന്ന ആഗോളവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കാന്‍ കോണ്‍ഗ്രസ് തയ്യാറായി. ഇത് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാഴ്‌ത്തി.
കോണ്‍ഗ്രസിന്റെ വര്‍ഗീയപ്രീണന നയം ഉപയോഗപ്പെടുത്തി തങ്ങളുടെ അജന്‍ഡകള്‍ ഒന്നൊന്നായി നടപ്പാക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ച് ബാബ്‌റി മസ്ജിദ് തകര്‍ക്കുന്നതിനും ബിജെപിക്ക് കഴിഞ്ഞു. കോണ്‍ഗ്രസ് ജനങ്ങളില്‍നിന്ന് ഒറ്റപ്പെടാന്‍ തുടങ്ങിയപ്പോള്‍ കോണ്‍ഗ്രസിനെ മുന്‍നിര്‍ത്തി തങ്ങളുടെ അജന്‍ഡകള്‍ നടപ്പാക്കാനാകില്ലെന്ന് ഇന്ത്യയിലെ കുത്തക മുതലാളിത്തവും തിരിച്ചറിഞ്ഞു. അവര്‍ ബിജെപിക്കു പിന്നില്‍ അണിചേര്‍ന്നു. നേരത്തേ തന്നെ സ്വതന്ത്ര കമ്പോളത്തിനായി വാദിച്ച സംഘപരിവാറിന് ഇവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് സാധ്യവുമായി.
സംഘപരിവാറിന്റെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ രാഷ്ട്രീയമായോ പ്രത്യയശാസ്ത്രപരമായോ സംഘടനാപരമായോ പ്രതിരോധം തീര്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകാത്തത് ആ പാർട്ടിയുടെ തകര്‍ച്ചയിലേക്കും നയിച്ചു. അധികാരം തേടിപ്പോകുന്ന നേതാക്കള്‍ ഒന്നിനുപിറകെ ഒന്നായി ബിജെപിയില്‍ ചേക്കേറി. കോണ്‍ഗ്രസിന്റെ ഈ സമീപനം മതനിരപേക്ഷ ചിന്താഗതിക്കാര്‍ക്ക് അംഗീകരിക്കാനായില്ല. അത്തരം ചിന്താഗതിക്കാര്‍ കോണ്‍ഗ്രസ് വിട്ട് അതത് സംസ്ഥാനത്തെ പ്രധാന പ്രാദേശിക കക്ഷികളിലേക്ക് ചേക്കേറി. സംസ്ഥാന തലത്തില്‍ മതനിരപേക്ഷ ബദലുകളെ രൂപപ്പെടുത്തുകയെന്ന ആശയം സിപിഐ എം മുന്നോട്ടുവയ്ക്കുന്നത് ഈ രാഷ്ട്രീയ സാഹചര്യത്തെ കണക്കിലെടുത്തുകൊണ്ടാണ്.
വര്‍ഗീയതയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനു പകരം അവയെ രാഷ്ട്രീയ നേട്ടത്തിനായി പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് യുഡിഎഫ് സ്വീകരിക്കുന്നത്. വര്‍ഗ രാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍ വലതുപക്ഷം വര്‍ഗീയ ശക്തികളുമായി കൈകോര്‍ക്കുന്ന സ്ഥിതിയാണ് കേരളത്തില്‍ ഉണ്ടായിട്ടുള്ളത്.
ആര്‍എസ്‌എസ് നേതാക്കള്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുന്നതുപോലുള്ള നടപടികളും ഇതിന്റെ ഭാഗമായിരുന്നു. സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഹനിക്കുമ്പോൾ അവയ്ക്കെതിരായി ഒരക്ഷരം ഉരിയാടാന്‍ യുഡിഎഫ് തയ്യാറായിട്ടില്ല. കേന്ദ്ര ഏജന്‍സികളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ രാജ്യമെമ്പാടും കോണ്‍ഗ്രസ് പ്രചാരണം നടത്തുമ്പോഴും കേരളത്തില്‍ ഇവര്‍ക്ക് അത് ബാധകമല്ല. ഇപ്പോള്‍ കേരളത്തിന്റെ വികസനപദ്ധതികളെ പ്രതിരോധിക്കുന്നതിനും ഇവര്‍ യോജിച്ചുമുന്നേറുകയാണ്.