കേരളത്തിലെ പ്രബല പാർട്ടിയായ സിപിഎമ്മിന്റെ പതനത്തിന്റെ കാഴ്ച്ചയാണ് കണ്ണൂരിൽ ഇപ്പോൾ കാണുന്നത്. അതുകൊണ്ട് തന്നെ പാർട്ടിയെ എങ്ങനെയെങ്കിലും സജീവമാക്കണെന്നും അണികളുടെ കൊഴിഞ്ഞ് പോക്ക് തടയാനുമുള്ള നീക്കത്തിലുമാണ് സിപിഎമ്മിലെ മുതിർന്ന നേതാക്കൾ. ആന്തൂർ നഗരസഭയിലെ പ്രവാസി വ്യവസായിയുടെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന തർക്കമാണ് ഇന്ന് സിപിഎമ്മിനെ കണ്ണൂരിൽ ഈ ഗതിയിലാക്കി തീർത്തത്.
തളിപ്പറമ്പിൽ പാർട്ടിയിലെ വിഭാഗീയതയെ തുടർന്നുണ്ടായ സംഭവങ്ങളിൽ സിപിഐയിലേക്ക് പോയ കോമത്ത് മുരളീധരനെതിരെ രൂക്ഷ വിമർശനവും മുന്നറിയിപ്പുമായി തളിപ്പറമ്പിലെ പാർട്ടി നേതൃത്വം മുന്നോട്ട് വന്നിട്ടുണ്ട്. തെറ്റ് ഏറ്റുപറഞ്ഞ് തിരിച്ച് വരുന്നതാണ് കോമത്തിന് നല്ലതെന്നും അല്ലെങ്കിൽ ഒറ്റപ്പെടുമെന്നുമായിരുന്നു ഇ പി ജയരാജന്റെ മുന്നറിയിപ്പ്. അത് മാത്രമല്ല സിപിഎമ്മിന്റെ ഘടകകക്ഷി കൂടിയായ സിപിഐക്കെതിരെയും രൂക്ഷ വിമർശനങ്ങൾ ഉന്നയിക്കാൻ ജയരാജൻ മടികാട്ടിയില്ല എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം.
സകല കുറ്റങ്ങളും നടത്തുന്നവർക്ക് കേറി കൂടാൻ പറ്റിയ സ്ഥലമാണ് ഇപ്പോൾ സിപിഐ എന്നായിരുന്നു എം വി ജയരാജന്റെ പരിഹാസം. വീടിനു നേരെ ചെരിഞ്ഞാൽ സ്വർണം കായ്‌ക്കുന്ന മരമാണെങ്കിലും മുറിച്ചു മാറ്റണമെന്നും എം.വി.ജയരാജൻ വിമർശിച്ചു. തളിപ്പറമ്പിൽ വിളിച്ചു ചേർത്ത രാഷ്‌ട്രീയ വിശദീകരണ യോഗത്തിലായിരുന്നു സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജനും കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും ഉൾപ്പെടെ ഉള്ളവർ കോമത്ത് മുരളീധരനും സിപിഐക്കുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.
അതേസമയം കോമത്ത് മുരളീധരന്റെ പേര് പറയാതെ അതിരൂക്ഷമായി ആക്ഷേപിച്ചാണ് നോർത്ത് ലോക്കൽ സെക്രട്ടറി പുല്ലായിക്കൊടി ചന്ദ്രൻ യോഗത്തിന് തുടക്കം കുറിച്ചത്. ഒരു വർഷം പാർട്ടിയിൽ പ്രവർത്തിച്ചയാളുടെ സംഘടനാ വിവരം പോലും ഇല്ലാത്ത അവസ്ഥയിലാണ് കോമത്ത് മുരളീധരനെന്ന് ഏരിയ സെക്രട്ടറി കെ.സന്തോഷ് വിമർശിച്ചു. സിപിഎമ്മിന് അവകാശപ്പെട്ട സ്ഥലത്ത് സിപിഐ സ്ഥാപിച്ച പതാക മാറ്റിയില്ലെങ്കിൽ സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാറ്റുമെന്ന മുന്നറിയിപ്പും കെ.സന്തോഷ് നൽകി.
സകല കുറ്റങ്ങളും നടത്തുന്നവർക്ക് കേറി കൂടാൻ പറ്റിയ സ്ഥലമാണ് ഇപ്പോൾ സിപിഐ എന്നായിരുന്നു എം.വി.ജയരാജന്റെ വിമർശനം. ചിലർക്ക് ചിലരെ കുറ്റപ്പടുത്തിയാൽ മാത്രമേ പുറത്തേക്ക് പോകാൻ പറ്റു. ഒന്നും രണ്ടും ആളുകൾ പോയാൽ തകരുന്നതല്ല ഈ പാർട്ടിയെന്നും എം.വി.ജയരാജൻ പറഞ്ഞു. എന്നാൽ കണ്ണൂരിലെ സത്യവസ്ഥ മറ്റൊന്നാണ് എന്ന് പറയാതെ വയ്യ. അണികളെല്ലാം കൂട്ടത്തോടെ ഒഴിഞ്ഞു പോകുകയാണ്. മറുകണ്ടം ചാടി വരുന്നവർക്ക് പരവതാനി വിരിക്കുമ്പോൾ ഇത്രയും കാലം പാർട്ടിക്ക് വേണ്ടി നടന്നവർക്ക് ശിക്ഷകൾ മാത്രമായാൽ അണികളൾ നോക്കി നിന്നെന്ന് വരില്ല.
പാർട്ടിയെ ദുർബലപ്പെടുത്തുന്നത് നാടിനോട് ചെയ്യുന്ന ക്രൂരതയാണെന്നായിരുന്നു ഇ.പി.ജയരാജന്റെ മറ്റൊരു വിമർശനം. അത്തരത്തിലുള്ളവരെ ജനങ്ങൾ ഒറ്റപ്പെടുത്തും. ഇവർ എന്തിനാണ് സിപിഐയിൽ പോയതെന്ന് വ്യക്തമാകുന്നില്ല. ഇത്തരത്തിലുള്ളവർ സിപിഐയിൽ പോയാൽ അവരും കുഴപ്പത്തിലാകും. പോയവർക്ക് തെറ്റ് തിരുത്തി വരാനുള്ള സാഹചര്യം ഉണ്ട്. ഒരു പാട് പേർ തെറ്റ് തിരുത്തി പാർട്ടിയിൽ തിരിച്ചെത്തുന്നുണ്ട്. തെറ്റ് തിരുത്തി തിരികെ എത്താത്തവർ ദുർബലപ്പെട്ട് പോകും. പാർട്ടിക്ക് മുമ്പിൽ തെറ്റ് ഏറ്റുപറഞ്ഞ് തിരിച്ച് വരുന്നതാണ് നല്ലത്. ഇപ്പോൾ തിരിച്ചുവന്നില്ലെങ്കിൽ മുരളി ഒറ്റപ്പെട്ടു പോകുമെന്നും ഇ.പി.ജയരാജൻ പറഞ്ഞു. മുൻ ഏരിയ കമ്മിറ്റിയംഗം കൂടിയായ കോമത്ത് മുരളീധരൻ അറുപതോളം പ്രവർത്തകർക്കൊപ്പമാണ് സിപിഐയിൽ ചേർന്നത്.
സത്യം പറഞ്ഞാൽ കോമത്ത് മുരളീധരൻ ഏങ്ങനെയെങ്കിലും പാർട്ടിയിലേക്ക് തിരിച്ച് വരണമെന്നാണ് ഇ പി ജയരാജൻ ആഗ്രഹിക്കുന്നത്. കാരണം കൂടെ പോയിരിക്കുന്നത് ഒന്നും രണ്ടും പേരല്ല 60 പേരാണ്. ഇതോടെ കണ്ണൂരിൽ പാർട്ടിയുടെ അധപതനവും ആരംഭിച്ചു. രൂക്ഷമായി വിമർശിച്ചാലോ ഇത്തരത്തിലുള്ള ഭീഷണികൾ മുഴക്കിയാലെങ്കിലും കോമത്ത് മുരളീധരൻ തിരിച്ചെത്തണമെന്നാണ് സിപിഎം ഇപ്പോൾ ആഗ്രഹിക്കുന്നത് എന്നത് വ്യക്തമാണ്. എന്നാൽ ഇനി സിപിഎമ്മിലേക്ക് ഇല്ല എന്ന നിലപാടിലുമാണ് മുരളീധരൻ.