കേരള പോലീസിന്റെ മൃഗീയ പീഡനത്തെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി വീണ്ടും. നിങ്ങള്‍ എത്ര പറഞ്ഞാലും നന്നാവില്ലേ എന്ന ഭാവമായിരുന്നു ഹൈക്കോടതിക്ക്. 21-ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന് പൊലീസ് ഓര്‍ക്കണമെന്ന് ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍.ഭരണഘടന ദിനമായ ഇന്നു തന്നെ ഇതൊക്കെ പറയേണ്ടി വന്നതില്‍ ദുഃഖമുണ്ടെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കൊല്ലം തെന്മല സ്വദേശിയായ രാജീവന്‍ എന്നയാളുടെ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. പരാതി നല്‍കാനെത്തിയ രാജീവനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. പരാതി നല്‍കാനെത്തിയപ്പോള്‍ കമ്പിവേലിയില്‍ കെട്ടിയിട്ടു, വിലങ്ങണിയിച്ചു തുടങ്ങിയ പരാതികളുമായാണ് ഇയാള്‍ കോടതിയെ സമീപിച്ചത്.
നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോഴും പൊലീസിനെതിരെ കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. നിലവിലെ സംഭവങ്ങള്‍ കൂടി കണക്കിലെടുത്താണ് കോടതി ഇന്ന് പൊലീസിനെ കുറ്റപ്പെടുത്തിയത്. മോഫിയയുടെ കേസിലും പൊലീസ് അലംഭാവം കാണിച്ചിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന് മറക്കാന്‍ പാടില്ല. മുമ്പ് വന്ന പരാതികളില്‍ വേണ്ട നടപടികള്‍ എടുത്തിരുന്നുവെങ്കില്‍ ഇത്തരം പ്രശ്നങ്ങള്‍ ആവര്‍ത്തിക്കില്ലായിരുന്നുവെന്നും ആളുകള്‍ മരിക്കുകയില്ലായിരുന്നുവെന്നും കോടതി പറഞ്ഞു.
കൊല്ലം തെന്മല ഉറുകുന്ന് സ്വദേശിയായ ദളിത് യുവാവിനാണ് പോലീസില്‍ നിന്ന് ക്രൂര മര്‍ദ്ദനമേറ്റത്.ഹര്‍ജിക്കാരന്‍ നേരിട്ട ഭായനക സാഹചര്യം വെളിവാക്കുന്നതാണ് പരാതിയെന്നും വൈകാതെ അന്വേഷണം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നുമാണ് കഴിഞ്ഞ തവണ കോടതി പറഞ്ഞിരുന്നത്. ഒരു ബന്ധു വീട്ടില്‍ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞെന്ന് പരാതി നല്‍കാന്‍ ഫെബ്രവരി മൂന്നിന് സ്റ്റേഷനിലെത്തിയപ്പോഴാണ് രാജീവിന് മര്‍ദ്ദനമേറ്റത്. രസീത് ചോദിച്ച തന്നെ സിഐ വിശ്വംഭരന്‍ വിലങ്ങിട്ടു പൂട്ടി മര്‍ദ്ദിച്ചെന്നാണ് ആരോപണം. പിന്നീട് ഇയാളെ വിട്ടയച്ചെങ്കിലും ഡ്യൂട്ടി തടസപ്പെടുത്തിയെന്ന കുറ്റം ചുമത്തി തൊട്ടടുത്ത ദിവസം എസ്‌ഐ ശാലുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.
സംഭവത്തെതുടര്‍ന്ന് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ഡിവൈഎസ്പി അന്വേഷണം നടത്തി സിഐക്കും എസ്‌ഐക്കുമെതിരെ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് ഡിജിപിക്ക് വേണ്ടി എഡിജിപി വിജയ് സാഖറെ നല്‍കിയ റിപ്പോര്‍ട്ടില്‍ സിഐ വിശ്വംഭരനെ സസ്‌പെന്‍ഡ് ചെയ്‌തെന്നും എസ് ഐ ശാലുവിനെ താക്കീത് ചെയ്‌തെന്നും അറിയിക്കുകയായിരുന്നു.
ഇന്നലെയും സര്‍ക്കാരിന് കോടതിയുടെ രൂക്ഷ വിമര്‍ശനം ഉണ്ടായി. പുതിയ മദ്യവില്‍പ്പന ശാലകള്‍ തുടങ്ങാനിരിക്കുന്ന സര്‍ക്കാരിനെ തടഞ്ഞാണ് ഹൈക്കോടതി എത്തിയത്. സംസ്ഥാനത്തെ മദ്യശാലകളുടെ എണ്ണം കൂട്ടാന്‍ ആരാണ് പറഞ്ഞതെന്ന് കോടതി ചോദിച്ചു. മദ്യവില്‍പ്പനശാലകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് മാത്രമാണ് ഉത്തരവിട്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. പുതിയ മദ്യവില്‍പ്പന ശാലകള്‍ തുടങ്ങുന്നതിനെതിരെ കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം ഉണ്ടായത്.
സമൂഹത്തിന്റെ പൊതു അന്തസ് മാത്രമാണ് കോടതിയുടെ പ്രശ്നം. മദ്യപിക്കരുതെന്ന് കോടതി പറയില്ല. അങ്ങനെ ചെയ്താല്‍ ആളുകള്‍ മറ്റ് ലഹരികളിലേക്ക് പോകാനുള്ള സാധ്യത കൂടുതലാണ്. മദ്യശാലകള്‍ക്ക് മുന്നിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോകാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. ഭാവി തലമുറയെ കരുതിയാണ് വിഷയത്തില്‍ ഇടപെടുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറച്ചു കൊണ്ടുവരാനുള്ള നടപടി ആണ് വേണ്ടതെന്നും സര്‍ക്കാര്‍ കോടതി നിര്‍ദ്ദേശത്തിന്റെ മറവില്‍ 175 പുതിയ ഔട്ട്ലെറ്റുകള്‍ തുറക്കാനാണ് ആലോചിക്കുന്നതെന്നും ഹര്‍ജിയില്‍ വിഎം സുധീരന്‍ ചൂണ്ടിക്കാട്ടി.