മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഒന്നും മറച്ചുപിടിക്കരുതെന്ന് ഹൈക്കോടതി. വീണ്ടും പോലീസ് ഉന്നതര്‍ക്ക് രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായത്. മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും എ.ഡി.ജി.പി മനോജ് എബ്രഹാമും എന്തിന് പോയെന്ന് ഹൈക്കോടതി ആവര്‍ത്തിച്ചു ചോദിച്ചു. സംസ്ഥാന പൊലീസ് മേധാവിയും ഇന്റലിജന്‍സ് എഡിജിപിയും വെറുതെ ഒരു വീട്ടില്‍ പോകുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം.ഡി.ജിയപിയുടെ സത്യവാങ്മൂലവും കോടതിക്ക് നല്‍കിയ രേഖകളും തമ്മില്‍ പൊരുത്തക്കേടെന്ന് കോടതി നിരീക്ഷിച്ചു. മനോജ് എബ്രഹാം അന്വേഷണത്തിന് കത്ത് നല്‍കി എന്ന വാദം തെറ്റല്ലേ എന്നും കോടതി ചോദിച്ചു. മനോജ് എബ്രഹാമിന്റെ കത്ത് എവിടെ എന്ന് ആരാഞ്ഞ് ഹൈക്കോടതി, സത്യവാങ്മൂലം വായിച്ച് നോക്കാനും ഡിജിപിയോട് പറഞ്ഞു.
മോന്‍സനെതിരെ അന്വേഷണം ആവശ്യപ്പെട്ട് എഡിജിപിയും ഡിജിപിയും കത്ത് നല്‍കിയെന്നായിരുന്നു സര്‍ക്കാര്‍ ആദ്യം പറഞ്ഞത്. എന്നാല്‍, ഇന്ന് നല്‍കിയ രേഖകളില്‍ ഡിജിപിയുടെ കത്തില്ല. പകരം നോട്ട് ഫയല്‍ ആണ് എഡിജിപി നല്‍കിയത്. ഒരു രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ട്ഫയല്‍ എന്നും രേഖകളില്‍ പറയുന്നു. ഇതോടെയാണ് രേഖകള്‍ തമ്മിലുള്ള പൊരുത്തക്കേടിനെക്കുറിച്ച് കോടതി ചോദിച്ചത്. എന്ത് രഹസ്യസ്വഭാവമാണെന്നും കോടതി ചോദിച്ചു.
രഹസ്യവിവരത്തിന്റെ ആധികാരികത അടക്കമുള്ള കാര്യങ്ങളില്‍ വ്യക്തതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം മോന്‍സണ്‍ കേസില്‍ വിശദാംശങ്ങള്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിച്ചു. സെന്‍സിറ്റീവായ വിവരങ്ങള്‍ ഉള്ളതുകൊണ്ടാണ് മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട് നല്‍കിയതെന്ന് സര്‍ക്കാര്‍ പറഞ്ഞു. ലോക്‌നാഥ് ബെഹ്‌റയെ അനിത പുല്ലയില്‍ വിളിച്ചിട്ടാണ് മോന്‍സന്റെ വീട്ടില്‍ പോയതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. നേരത്തെ ക്രൈംബ്രാഞ്ച് ചോദിച്ചപ്പോള്‍ തന്നെയാരും വിളിച്ചിട്ടല്ല പോയതെന്നാണ് ബെഹ്‌റ പറഞ്ഞിരുന്നത്. സോഷ്യല്‍മീഡിയയില്‍ കണ്ടതുവഴിയാണ് പുരാവസ്തു കാണാന്‍ പോയതെന്നാണ് ബെഹ്‌റ വിശദീകരിച്ചതെന്നാണ് പുറത്തുവന്ന വിവരം. എന്നാല്‍, ഇപ്പോള്‍ സര്‍ക്കാര്‍ നേരെ തിരിച്ച് പറയുന്ന കാഴ്ചയാണ് കണ്ടത്. ഇതില്‍ അന്വേഷണം നടത്തിയിട്ടുണ്ടോയെന്നും കോടതി ചോദിച്ചു.ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയെന്നാണ് സര്‍ക്കാര്‍ നല്‍കിയ മറുപടി.
കോടതിയില്‍ സര്‍ക്കാര്‍ ഹാജരാക്കിയ രേഖയെ എന്ത് വിളിക്കണമെന്നും കോടതി ചോദിച്ചു.
കേസില്‍ ഉരുണ്ടു കളിക്കരുതെന്ന് ഡിജിപിയോട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഏഴ് മാസമെടുത്ത് നടന്ന ഇന്റലിജന്‍സ് അന്വേഷണത്തില്‍ എന്താണുള്ളതെന്ന് കോടതി ചോദിച്ചു..
ഒരാള്‍ ക്ഷണിക്കുന്നു, പുരാവസ്തുക്കള്‍ കാണിക്കുന്നു..അതിനുശേഷം ദിവസങ്ങളോളം മിണ്ടാതിരിക്കുന്നു. പിന്നീട് അന്വേഷണം നടക്കുന്നു, ഇത് അവസ്ഥയെന്നും കോടതി ചോദിച്ചു. മോന്‍സണ്‍ കേസില്‍ സര്‍ക്കാരിന്റെ വാദം വിശ്വസിക്കാനാവില്ലെന്നു തന്നെ ജസ്റ്റിസ് പറയുകയുണ്ടായി.
ഇതിനിടെ പോക്‌സോ കേസില്‍ തെളിവെടുപ്പിനായി മോന്‍സന്‍ മാവുങ്കലിനെ കൊച്ചിയിലെ വീട്ടിലെത്തിച്ചു. ഇന്ന് കസ്റ്റഡി കാലാവധി അവസാനിക്കും മുന്‍പ് തെളിവെടുപ്പ് പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. മോന്‍സന്റെ അഥിതി മന്ദിരത്തിലെത്തിച്ചും തെളിവെടുക്കും.