ആള്‍മാറാട്ടം നടത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നടി പ്രിയങ്കയെ കോടതി വെറുതെവിട്ടു. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞങ്ങളുടെ ചീഫ് എഡിറ്റര്‍ ക്രൈം നന്ദകുമാര്‍ പുറത്തുകൊണ്ടുവന്ന കേസ് എങ്ങുമെത്താതെ അവസാനിക്കുന്നത്. 2004ലാണ് സംഭവം നടക്കുന്നത്. തിരുവല്ല പൊലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ പ്രതിയെ വെറുതെ വിട്ടതായി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രേഷ്മ ശശിധരന്‍ ഉത്തരവിട്ടു. പ്രിയങ്കയ്ക്കുവേണ്ടി അഡ്വ. അഭിലാഷ് ഗോപനാണ് ഹാജരായത്. സിനിമാനടി കാവേരിയെയും അമ്മയെയും ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ചെന്നുള്ള ഞെട്ടിപ്പിക്കുന്ന വിവരമാണ് അന്ന് ടിപി നന്ദകുമാര്‍ ക്രൈമിലൂടെ പുറത്തുകൊണ്ടുവന്നിരുന്നത്. നടി പ്രിയങ്കയെ തിരുവല്ല മജിസ്ട്രേറ്റ് കോടതി 15 ദിവസത്തേക്ക് റിമാന്റും ചെയ്തിരുന്നു. നടി പ്രിയങ്ക കാവേരിയുടെ അമ്മയുടെ കാല്‍ക്കല്‍ വീണ് കാല്‍പിടിക്കുകയും കേസ് ഒഴിവാക്കി തരണമെന്ന് അപേക്ഷിക്കുകയുമായിരുന്നു. അമ്മയുടെ മകളെ പോലെ കാണണമെന്നും തെറ്റുപറ്റിപോയെന്നും പ്രിയങ്ക പറഞ്ഞിരുന്നു. തുടര്‍ന്നാണ് കേസില്‍ പ്രിയങ്കയെ വെറുതെവിടാന്‍ കുടുംബം തീരുമാനിച്ചത്.
പണം തട്ടാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ പ്രിയങ്ക അന്ന് കോടതി വിധി കേട്ട് കുഴഞ്ഞുവീണിരുന്നു. പിന്നീട് പ്രിയങ്കയെ കോഴഞ്ചേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്രൈം വാരികയില്‍ കാവേരിയെയും അമ്മയെയും അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത പ്രസിദ്ധീകരിക്കാതിരിക്കാന്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടെന്നാണ് പ്രിയങ്കയ്ക്കെതിരായ കേസ്. ഈ കേസിലാണ് പ്രിയങ്കയ്ക്ക് ഇപ്പോള്‍ മോചനം കിട്ടിയിരിക്കുന്നത്.
ആള്‍മാറാട്ടം നടത്തി പണംതട്ടാന്‍ ശ്രമിച്ചു എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. 2004 ല്‍ സിനിമാ നടി കാവേരിയെ വഞ്ചിച്ചും ആള്‍മാറാട്ടം നടത്തിയും ഭീഷണിപ്പെടുത്തിയും പണംതട്ടാന്‍ സിനിമ നടി പ്രിയങ്ക ശ്രമിച്ചു എന്ന കേസാണ് തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിച്ചത്.സി സി 301/2015 ആയി ഇന്ത്യന്‍ ശിക്ഷാനിയമം 384, 419,420 എന്നീ വകുപ്പുകള്‍ പ്രകാരം നിലവിലുണ്ടായിരുന്ന കേസില്‍ പ്രതിയെ നിരുപാധികം വെറുതെ വിടുകയായിരുന്നു.
ക്രൈം വാരികയില്‍ വാര്‍ത്ത വരാതിരിക്കാന്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് അറസ്റ്റിലാകുന്നതിന് ഒരാഴ്ച മുമ്പ് കാവേരിയുടെ അമ്മയെ പ്രിയങ്ക ഫോണില്‍ വിളിച്ചിരുന്നു. ഇതേ തുടര്‍ന്ന്
ഞങ്ങളുടെ ചീഫ് എഡിറ്റര്‍ ടിപി നന്ദകുമാറിനോട് കാവേരിയുടെ അമ്മ കാര്യം തിരക്കിയപ്പോള്‍ ഭീഷണിയില്‍ കഴമ്പില്ലെന്ന് വ്യക്തമാവുകയും ചെയ്തു. പൊലീസില്‍ കാവേരിയുടെ അമ്മ പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രിയങ്കയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്ന് ലക്ഷം രൂപ നല്‍കാമെന്നും അഡ്വാന്‍സ് തുകയായി ഒരു ലക്ഷം രൂപ എത്തിക്കാമെന്നും കാവേരിയുടെ അമ്മ പ്രിയങ്കയെ അറിയിച്ചു.
പണം വാങ്ങുന്നതിനായി ആലപ്പുഴയിലെ ഒരു ഹോട്ടലിന് മുന്നില്‍ എത്തണമെന്നും ആവശ്യപ്പെട്ടു. രാത്രി ഒമ്പത് മണിയോടെ പ്രിയങ്ക ഹോട്ടലിന് മുന്നിലെത്തി കാവേരിയുടെ അമ്മയില്‍ നിന്ന് പണം വാങ്ങി. പണം വാങ്ങിയ ഉടനെ മഫ്തിയില്‍ ഹോട്ടല്‍ പരിസരത്തുണ്ടായിരുന്ന പൊലീസ് പ്രിയങ്കയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ കേസിലാണ് 17 വര്‍ഷത്തിുനുശേഷം പ്രിയങ്കയ്ക്ക് ആശ്വാസം കിട്ടുന്നത്. ഈ കേസിന് മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാത്തതാണ് പ്രിയങ്കയെ വെറുതെവിടാന്‍ കാരണമെന്നാണ് പറയുന്നത്.
2008ല്‍ കേസില്‍ വീണ്ടും അന്വേഷണം നടത്താന്‍ തിരുവല്ല മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഇപ്പോഴുള്ള അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് നടി കാവേരിയും അമ്മ പത്മകുമാരിയും നല്‍കിയ ഹര്‍ജിയിലാണ് പുനരന്വേഷണ ഉത്തരവിട്ടത്. ഈ അന്വേഷണത്തിലും പ്രിയങ്കയെ കുറ്റക്കാരിയായി കണ്ടെത്തിയില്ലെന്നാണ് സൂചന. അപകീര്‍ത്തികരമായ വാര്‍ത്ത ക്രൈം വാരികയില്‍ പ്രസിദ്ധീകരിക്കുന്നത് തടയാന്‍ തനിക്ക് അഞ്ചു ലക്ഷം രൂപ നല്‍കണമെന്ന് പ്രിയങ്ക ഫോണിലൂടെ കാവേരിയോടും അമ്മയോടും ആവശ്യപ്പെട്ടതായിരുന്നു കേസ്.